ചോർന്നൊലിക്കുന്ന ഷെഡിൽ ദുരിതജീവിതവുമായി വയോധിക
1567075
Saturday, June 14, 2025 1:49 AM IST
ചിറ്റാട്ടുകര: ചോർന്നൊലിക്കുന്ന ഷെഡിൽ ദുരിതജീവിതം നയിക്കുകയാണ് വയോധിക. എളവള്ളി ഗ്രാമപഞ്ചായത്ത് ഒന്നാംവാർഡിൽ പോൾമാസ്റ്റർ പടിക്കുസമീപം താമസിക്കുന്ന നാലുപുരയ്ക്കൽ സാവിത്രിയും കുടുംബവുമാണ് ദുരിതജീവിതം നയിക്കുന്നത്.
മഴ പെയ്താൽ സാവിത്രിയുടെ വീടിനുള്ളിൽ വെള്ളംകയറും. കാറ്റൊന്നു ശക്തമായാൽ കവുങ്ങിൻപാളിയും തകര ഷീറ്റും ഉപയോഗിച്ച് ആറുവർഷം മുമ്പ് നിർമിച്ച ഷെഡിന്റെ മേൽക്കൂരയിലെ ഷീറ്റും ഇളകും. ഷീറ്റ് തുരുമ്പെടുത്ത് നശിച്ചതോടെ മേൽക്കൂരയിൽ ടാർപോളിൻ ഉപയോഗിച്ചാണ് മഴവെള്ളം തടഞ്ഞുനിർത്തുന്നത്. കാലപ്പഴക്കത്താൽ ഇതും ദ്രവിച്ച അവസ്ഥയിലാണ്. വീടിന്റെ ചുമരുകളും കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലാണ്. ഇഴജന്തുക്കളുടെ ശല്യവുമുള്ളതായി സാവിത്രി പറയുന്നു. സാവിത്രി കൂലിപ്പണിക്കാരനായ മകന്റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്.
എന്നാൽ ഒരുവർഷം മുമ്പുണ്ടായ ബൈക്കപകടത്തിൽ കാലിന് പരിക്കുപറ്റിയതിനാൽ മകന് ജോലിക്കുപോകാൻ കഴിയാത്ത അവസ്ഥയാണ്. മകനും ഭാര്യയും രണ്ട് കുഞ്ഞുങ്ങൾക്കുമൊപ്പം ചോർന്നൊലിക്കുന്ന വീട്ടിലാണ് സാവിത്രി ഇപ്പോൾ കഴിയുന്നത്. വീടിന്റെ ദുരവസ്ഥ പരിഹരിക്കുന്നതിന് സാവിത്രിയും കുടുംബവും മുട്ടാത്ത വാതിലുകളില്ല. വാർഡ് മെമ്പറോടും പഞ്ചായത്ത് അധികാരികളോടും ദയനീയാവസ്ഥ ബോധിപ്പിച്ചെങ്കിലും പരിഹാരമൊന്നും ആയില്ല. തന്റെ ദുരവസ്ഥ പരിഹരിക്കുന്നതിന് സുമാനസുകളുടെ സഹായം തേടുകയാണ് 76 കാരിയായ സാവിത്രി.