കുഴപ്പിച്ച് വഴിനീളെ കുഴി
1566757
Friday, June 13, 2025 12:19 AM IST
സി.ജി. ജിജാസൽ
തൃശൂർ: ഇതല്ല ഇതിനപ്പുറവും ചാടിക്കടന്നതാ എന്ന ഡയലോഗുമായി ജനം കുണ്ടും കുഴികളും ചാടിക്കടക്കുന്ന കാഴ്ച കാണണോ, തൃശൂർ നഗരത്തിൽ വന്നാൽമതി. കുഴികളായ കുഴികളെല്ലാം കുഴപ്പിക്കാൻ തുടങ്ങിയപ്പോൾ റോഡരികിലേക്കും നടപ്പാതകളിലേക്കും കയറി വാഹനങ്ങളും ഓടാൻ തുടങ്ങിയിരിക്കുകയാണ്. കുടുംബങ്ങൾക്കും കുട്ടികൾക്കും ഭയത്തോടെ പുറത്തിറങ്ങേണ്ട അവസ്ഥ.
സമയക്രമം പാലിക്കാൻ ബസുകളും അവയ്ക്കു പിന്നാലെ മറ്റുവാഹനങ്ങളും കുതിക്കാൻ തുടങ്ങിയതോടെ നഗരത്തിൽ ഇരുചക്ര വാഹനങ്ങൾക്കും അപകടഭീഷണിയാണ്. നേരം ഇരുട്ടിവെളുക്കുന്പോഴേക്കും പുതിയ കുഴികൾ പ്രത്യക്ഷപ്പെടും. അതറിയാതെ യാത്രക്കാർ അപകടത്തിലുംപെടും.
പൂങ്കുന്നത്തെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഭാരവാഹനങ്ങൾ അടക്കമുള്ളവ കടന്നുപോകാൻ തുടങ്ങിയതോടെ പൂങ്കുന്നം ഉദയനഗർ റോഡിന്റെ സ്ഥിതി ഏറെ പരിതാപകരമായി. റോഡിന്റെ തുടക്കം മുതൽ ഒടുക്കം വരെ പലയിടങ്ങളിലും ഭീമൻ കുഴികളും വെള്ളക്കെട്ടുകളും രൂപപ്പെട്ട നിലയിലാണ്. അയ്യന്തോളിലേക്കുള്ള എളുപ്പവഴിയായ കാർത്യായനി അന്പലം വഴി പഞ്ചിക്കൽ തോടിനോടു ചേർന്നുള്ള റോഡും തോടായ നിലയിലാണ്.
ചെന്പുക്കാവ്, രാമനിലയം റോഡുകളിലും ആളെ വീഴ്ത്തുന്ന അപകടക്കുഴികൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വടക്കേച്ചിറയ്ക്ക് സമീപം ഏതാനും മാസങ്ങൾക്കു മുൻപ് പാച്ച് വർക്ക് ചെയ്ത റോഡും മഴയിൽ തകർന്നു. മഴയൊന്ന് പെയ്തൊഴിയുന്പോഴേക്കും ടാറിട്ടത് ഒലിച്ചുപോകുന്ന സ്ഥിതിയുമുണ്ട്.
സ്വകാര്യ ബസുകൾക്ക് റോഡുകളിലെ തകർച്ചയേക്കാൾ തലവേദനയാകുന്നത് ശക്തൻ സ്റ്റാൻഡിലേക്ക് കടക്കുന്പോഴും മടങ്ങുന്പോഴുമുള്ള ഭീമൻ കുഴികളും ചെളിക്കുളങ്ങളുമാണ്. നേരത്തെ തകർന്ന് തരിപ്പണമായിക്കിടന്നിരുന്ന സ്റ്റാൻഡ് കോണ്ക്രീറ്റിംഗ് നടത്തി മനോഹരമാക്കിയെങ്കിലും പ്രവേശനവഴികളുടെ ശോച്യാവസ്ഥ വലിയ ദുരിതമാണ് യാത്രികർക്ക് സമ്മാനിക്കുന്നത്.
മഴ കൂടുതൽ തീവ്രമാകാനിരിക്കെ കുഴികൾ അടിയന്തരമായി അടച്ചില്ലെങ്കിൽ കഷ്ടപ്പാട് ഇരട്ടിയാകും.