സഭയെ സർക്കാരുകൾ അവഗണിക്കുന്നു: അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ
1567523
Sunday, June 15, 2025 7:13 AM IST
തൃശൂർ: കത്തോലിക്കാസമുദായം കാലങ്ങളായി അനുഭവിക്കുന്ന നിരവധിപ്രശ്നങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടരുന്ന അവഗണനയിലും നിസംഗതയിലും തൃശൂർ അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ പ്രതിഷേധിച്ചു.
ജെ.ബി. കോശി കമ്മീഷൻ, വിദ്യാഭ്യാസ അവകാശങ്ങളിലുള്ള കടന്നുകയറ്റം, വന്യജീവി ആക്രമണം, കടലോരമേഖലകളിലെ പ്രതിസന്ധികൾ, മുനന്പം വിഷയം, മതപരിവർത്തന നിരോധനനിയമത്തിന്റെ മറവിലുള്ള ആക്രമണങ്ങൾ, ക്രൈസ്തവസംഭാവനകളുടെ തമസ്കരണം എന്നിവയിലുള്ള സഭയുടെ പരാതികളും ഉത്കണ്ഠകളും ബധിരകർണങ്ങളിലാണു പതിക്കുന്നതെന്നു യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ സമുദായാംഗങ്ങളിലുള്ള കടുത്ത അസംതൃപ്തിയും വേദനയും അധികാരികളെ അറിയിക്കാനും ശക്തമായ പ്രചാരണ - പ്രതികരണ പരിപാടികൾക്കു രൂപംനൽകാനും യോഗം തീരുമാനിച്ചു.
അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ യോഗം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അധ്യക്ഷനായി. "പ്രത്യാശയുടെ തീർഥാടകർ' എന്ന വിഷയത്തിൽ ഫാ. ദിൽജോ ഒലക്കേങ്കിൽ, "സമുദായ ശാക്തീകരണം' എന്ന വിഷയത്തിൽ പ്രഫ. കെ.എം. ഫ്രാൻസിസ് എന്നിവർ ക്ലാസ് നയിച്ചു. ജോയിന്റ് സെക്രട്ടറി എൽസി വിൻസന്റ് പ്രവർത്തന റിപ്പോർട്ടും എ.ഡി. ഷാജു ഫൊറോനകളിലെ ചർച്ചാറിപ്പോർട്ടും അവതരിപ്പിച്ചു.
വികാരി ജനറാൾമാരായ മോണ്‍. ജോസ് കോനിക്കര, മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കൽ, ചാൻസലർ ഫാ. ഡൊമിനിക്ക് തലക്കോടൻ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ എന്നിവർ പ്രസംഗിച്ചു. അഡ്വ. അജി വർഗീസ് പ്രമേയം അവതരിപ്പിച്ചു.