ജില്ലാ ആശുപത്രിയിൽ പാലിയേറ്റീവ് രോഗികളോട് അവഗണനയെന്ന് കോൺഗ്രസ്
1566568
Thursday, June 12, 2025 1:48 AM IST
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളോട് അധികൃതരുടെ അവഗണനയാണന്ന് കോൺഗ്രസ് ആരോപിച്ചു.
ഒപി ടിക്കറ്റെടുത്ത് മുന്നൂറ് മീറ്റർ കയറ്റംകയറിയാണ് ഡിഇഐസിയുടെ ഐസൊലേഷൻ വാർഡിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് സെന്ററിലേക്ക് എത്തുക. ഡോക്ടറെ കണ്ടു കഴിഞ്ഞാൽ മരുന്നുവാങ്ങിക്കാൻ വീണ്ടും ഫാർമസിയിലേക്ക് തിരിച്ച് അതേ ദൂരം എത്തണം. വാങ്ങിയ മരുന്ന് ഡോക്ടറെ കാണിച്ച് ഉറപ്പുവരുത്താൻ വീണ്ടും അത്രയുംദൂരം വീണ്ടും പോകണം. ശാരീരിക അവശതകൾ അനുഭവിക്കുന്നവരും രോഗങ്ങൾക്ക് കീഴ്പ്പെട്ടവരുമായ പാവപ്പെട്ട രോഗികളെയാണ് ഇത്തരത്തിൽ അധികൃതർ ദുരിതത്തിലാക്കുന്നത്.
നിലവിൽ ആറാമത്തെ തവണയാണ് പാലിയേറ്റിവ് പരിചരണവിഭാഗത്തിന്റെ സെന്റർ മാറ്റുന്നത്. മെയ് 15 മുതലാണ് പുതിയ സ്ഥലത്തേക്കുമാറ്റിയത്. മുന്നൂറിലധികംരോഗികളാണ് പാലിയേറ്റീവ് പരിചരണവിഭാഗത്തെ ആശ്രയിക്കുന്നത്. ഇതിനെതിരേ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.എച്ച്. ഷാനവാസ്, നഗരസഭ പ്രതിപക്ഷനേതാവ് എസ്.എ.എ. ആസാദ്, ജയൻ മംഗലം, കെ.കെ അബൂബക്കർ, എൻ. ഗോപാലകൃഷ്ണൻ എന്നിവർ ആശുപത്രി സന്ദർശിച്ച് സൂപ്രണ്ടിന് നിവേദനംനൽകി.
അടിയന്തരമായി നടപടികൾ കൈകൊള്ളണമെന്നും പരിഹാരമുണ്ടായില്ലങ്കിൽ ശക്തമയ സമരപരിപാടികൾ നടത്തുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.