പുതുക്കാട് മേല്പാലം: മണ്ണുപരിശോധന തുടങ്ങി
1567066
Saturday, June 14, 2025 1:49 AM IST
പുതുക്കാട്: ദേശീയപാതയിലെ പുതുക്കാട് സിഗ്നൽ ജംഗ്ഷനിലെ നിർദിഷ്ട മേൽപ്പാലത്തിന്റെ സ്ഥലപരിശോധന തുടങ്ങി. ഇന്നലെ ദേശീയപാതയ്ക്കു സമീപം കുഴിയെടുത്ത് മണ്ണിന്റെ ഉറപ്പ് പരിശോധിക്കുന്ന നടപടികൾ ആരംഭിച്ചു. ഹരിയാന ആസ്ഥാ നമായ ധരിവാൾ ബിൽഡ്ടെക് കമ്പനിക്കാണു നിർമാണ ചുമതല. രണ്ടുവർഷംകൊണ്ട് പൂർത്തിയാക്കാനാണ് കരാർ. 570 കോടിയാണു പ്രതീക്ഷിക്കുന്ന ചെലവ്.
തുടർച്ചയായ അപകടങ്ങളെത്തുടർന്ന് പുതുക്കാട് കെഎസ് ആർടിസി സ്റ്റാൻഡിനു മുന്നിലെ യു ടേൺ അടച്ചതോടെ മേല് പാലം പണി അടിയന്തരമായി ആരംഭിക്കണമെന്നും തൃശൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ബസ് കയറാനും ഇറങ്ങാനും സുരക്ഷിതമായ താത്കാലിക സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ട് കെ. കെ. രാമചന്ദ്രൻ എംഎൽഎ ദേശീ യപാത അഥോറിറ്റി പ്രോജക്ട് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു.
അപകടങ്ങൾ പതിവായ പുതുക്കാട് സെന്ററിൽ മേല്പാലം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സിഗ്നൽ ജംഗ്ഷനിൽ പ്രതിദിനം 4,000 പേർ ദേശീയപാത മുറിച്ചുകടക്കുന്നുവെന്നാണ് ദേശീയപാത അഥോറിറ്റിയുടെ കണക്ക്. സിഗ്നൽ വരുന്നതിനുമുമ്പ് രണ്ടുവർഷത്തിനിടെ പുതുക്കാട് സെന്റ റിൽ മാത്രം 26 അപകടമരണങ്ങളാണ് ഉണ്ടായത്.
ദേശീയപാതയിൽ കെഎസ് ആർടിസി സ്റ്റാൻഡിനുസമീപത്തും പോലീസ് സ്റ്റേഷനു സമീപത്ത യു- ടേണുംകൂടി നോക്കിയാൽ അപകടമരണങ്ങൾ അമ്പതിലേറെയായിരുന്നു. ആമ്പല്ലൂർ, കുറുമാലി, നന്തിക്കര പ്രദേശങ്ങളും സ്ഥിരം അപകടമേഖലകളായിരുന്നു. തുടർന്ന് ദേശീയപാത അഥോറിറ്റി പുതുക്കാട് സെന്ററിനെ ബ്ലാക്ക് സ്പോട്ടിൽ ഉൾപ്പെടുത്തി.
അപകടങ്ങൾ പതിവായപ്പോഴാണ് നാട്ടുകാർ മേല്പാലം എന്ന ആവശ്യവുമായി പ്രക്ഷോഭമാരംഭിച്ചത്.