ദേശീയപാത കൊരട്ടി, മുരിങ്ങൂർ ജംഗ്ഷനുകൾ വെള്ളക്കെട്ടിൽ
1566553
Thursday, June 12, 2025 1:48 AM IST
കൊരട്ടി: ഇന്നലെ രാവിലെ പെയ്ത മഴയിൽ കൊരട്ടി ജംഗ്ഷനിലേക്കു വിവിധയിടങ്ങളിൽനിന്നും ഒഴുകിയെത്തിയ മഴവെള്ളം മണിക്കൂറുകളോളം നീണ്ട വെള്ളക്കെട്ടിനു കാരണമായി. വെള്ളം കാനകളിലേക്ക് ഒഴുകേണ്ടതിനുപകരം പെയ്ത്തുവെള്ളത്തിനൊപ്പം കാനകളിലെത്തിയ വെള്ളം റോഡിലേക്കൊഴുകുന്ന കാഴ്ചകൾക്കും കൊരട്ടിയിലെ ജനങ്ങൾ സാക്ഷികളായി. പരിപാലനമില്ലാതെ കിടക്കുന്ന കാനകളിൽ മണ്ണും മാലിന്യങ്ങളും നിറയുമ്പോൾ ഒരുപക്ഷേ ഇങ്ങനെ സംഭവിച്ചേക്കാമെങ്കിലും പുതുതായി നിർമിച്ച കാനകളിൽ കാണുന്ന ഇത്തരം പ്രതിഭാസം കാനകളുടെ അശാസ്ത്രീയ നിർമാണം മൂലമാണ്.
കാൽനടയാത്രക്കാർ, ഇരുചക്ര മടക്കമുള്ള വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ, കച്ചവടക്കാർ, ഓട്ടോ - ടാക്സി തൊഴിലാളികൾ, വിദ്യാർഥികൾ അടക്കം വിവിധ തുറകളിലുള്ളവർ ഇതിന്റെ പേരിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. നിർമാണത്തിലെ പോരായ്മകൾ പലവട്ടം ശ്രദ്ധയിൽപ്പെടുത്തിയിട്ടും നിഷേധാത്മക നിലപാടാണ് ഹൈവേ അഥോറിറ്റിയും നിർമാണ കമ്പനിയും സ്വീകരിക്കുന്നത്.
നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നൊഴുകിയെത്തുന്ന മഴവെള്ളം കാനയിലേക്ക് എത്തിക്കാനും നിർദിഷ്ട ഇടങ്ങളിലേക്ക് ഒഴുക്കിവിടാനും പര്യാപ്തമായ നിർമാണ രീതികളല്ല കൊരട്ടിയിൽ അവലംബിച്ചിരിക്കുന്നത്. വെള്ളക്കെട്ടും കടന്ന് സ്കൂളിലേക്കുപോകുന്ന കുട്ടികളുടെ കാര്യമാണ് ഏറെ കഷ്ടം. നാടിനോടു യാ തൊരു പ്രതിബദ്ധതയും പുലർത്താത്ത, നിർമാണ പ്രവൃത്തികളിൽ സാമാന്യനീതി കാണിക്കാത്ത നിർമാണക്കമ്പനിയോടും നാഷണൽ ഹൈവേ അഥോറിറ്റിയോടും ജനങ്ങൾ നേരിടുന്ന ദുരിതം കണ്ടിട്ടും നിസംഗത പുലർത്തുന്ന ജനപ്രതിനിധികളോടും രാഷ്ട്രീയ നേതൃത്വങ്ങളോടും കടുത്ത അമർഷമാണ് സാധാരണ ജനവിഭാഗങ്ങൾക്കുള്ളത്.
മുരിങ്ങൂർ: ഇന്നലെ രാവിലെ ഒന്പ തോടെ കേവലം 20 മിനിറ്റുമാത്രം നീണ്ടുനിന്ന മഴയിൽ മുരിങ്ങൂർ ഡിവൈൻ നഗറിലെ അടിപ്പാതയിൽ വെള്ളക്കെട്ട് രൂക്ഷം. ഇരുചക്രവാഹനങ്ങൾ വെള്ളക്കെട്ടിൽ മറിഞ്ഞുവീണു. തുടർന്ന് പൊതുപ്രവർത്തകൻ ജയൻ ജോസഫ് പട്ടത്ത് വെള്ളത്തിൽ ലാഡർ വച്ച് അതിനു മുകളിലിരുന്ന് പ്രതിഷേധിച്ചു. പ്രദേശത്തെ ഓട്ടോ തൊഴിലാളികളും നാട്ടുകാരും രംഗത്തെത്തി. വിവിധ കോണുകളിൽ നിന്നും പ്രതിഷേധ സ്വരങ്ങളുയർന്നപ്പോൾ ഹൈവേ അധികൃതരുമെത്തി.
ചെറിയ മഴയിലും അടിപ്പാതയുടെ ഇരുഭാഗങ്ങളിലുള്ള ഉപറോഡുകളിലും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. റോഡിലെത്തുന്ന പെയ്ത്ത് വെള്ളം കാനയിലേക്കു പോകേണ്ടതിനു പകരം കാനയിൽ നിന്നും റോഡി ലേക്ക് ഒഴുകുന്നതുതന്നെയാണ് ഇവിടെയും പ്രശ്നം.
ചാലക്കുടി, അങ്കമാലി പ്രദേശങ്ങളിൽ നിന്നും അന്നനാട്, കാടുകുറ്റി, സമ്പാളൂർ, അഷ്ടമിച്ചിറ ഭാഗങ്ങളിലേക്കുപോകേണ്ടവർ വെള്ളക്കെട്ടിനെ താണ്ടി വേണം യാത്ര ചെയ്യുവാൻ. ചാലക്കുടിക്ക് പോകുന്നവരുടെ ദുരിതത്തിനും കുറവില്ല. കാൽനടയാത്ര ദുഷ്ക്കരമാണ്.
വെള്ളത്തിലൂടെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ അപകട സാധ്യതയേറുന്നതിനൊപ്പം വെള്ളം കയറി വാഹനങ്ങളും നിന്നുപോകുന്നു.
നാഷണൽ ഹൈവേ അഥോറിറ്റി നിസംഗത വെടിയണമെന്നും താത്കാലിക പരിഹാരം എന്നതിലുപരി ശാശ്വതപരിഹാരം വേണമെന്ന നിലപാടിലാണു നാട്ടുകാരും വാഹനയാത്രികരും.