നാഷണൽ ഹൈവേ അധികൃതർക്കെതിരേ നരഹത്യയ്ക്ക് കേസെടുക്കണം: എംഎൽഎ
1566756
Friday, June 13, 2025 12:19 AM IST
മുരിങ്ങൂർ: ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനും വെള്ളക്കെട്ടിനും പരിഹാരം വേണമെന്നാവശ്യപ്പെട്ട് മുരിങ്ങൂർ ജംഗ്ഷനിലെ ചെളിക്കുണ്ടിലിരുന്ന് സനീഷ് കുമാർ ജോസഫ് എംഎൽഎയുടെ പ്രതിഷേധം. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് രാവിലെ ഒന്പതരയോടെ ആരംഭിച്ച കുത്തിയിരിപ്പ് സമരത്തിൽ ചാലക്കുടി മണ്ഡലത്തിൽ നിന്നെത്തിയ പാർട്ടി പ്രവർത്തകരും പ്രദേശവാസികളും പങ്കെടുത്തു.
നിർമാണ പ്രവൃത്തികളിലെ പിഴവുമൂലം അപകടങ്ങളും മരണങ്ങളും തുടരുന്ന സാഹചര്യത്തിൽ എൻഎച്ച്എഐക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏഴു മാസക്കാലമായി ചാലക്കുടിയിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങളെ അധികൃതർ ബന്ദികളാക്കിയിരിക്കുകയാണ്. കച്ചവടക്കാർ, രോഗികളുമായി പോകുന്ന ആംബുലൻസ്, എയർപോർട്ട് യാത്രികർ, വിദ്യാർഥികൾ, തൊഴിലാളികൾ അടക്കമുള്ള ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമരം ഉച്ചയ്ക്ക് 1.15 വരെ നീണ്ടു. തുടർന്ന് നാഷണൽ ഹൈവേ അഥോറിറ്റി സൈറ്റ് ഇൻചാർജ് അമൽ അനുനയ നീക്കവുമായി സ്ഥലത്തെത്തി. മഴയ്ക്ക് ശമനമാകുന്നമുറയ്ക്ക് ഗതാഗതം സുഗമമാക്കാൻ നിലവിലെ സർവീസ് റോഡുകൾ റീ ടാറിംഗ് ചെയ്യാമെന്നും ദിവസങ്ങൾക്കകം കൂടിയാലോചനയ്ക്കായി യോഗം വിളിച്ചുചേർക്കാമെന്നും എംഎൽഎ മുന്നാേട്ടുവച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നുമുള്ള ഉറപ്പിൽ സമരം അവസാനിപ്പിക്കുകയായിരുന്നു.
ചാലക്കുടി നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ഒ. പൈലപ്പൻ, ഡിസിസി സെക്രട്ടറി ജെയിംസ് പോൾ, പരിയാരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ടി. ഡേവീസ്, മേലൂർ മണ്ഡലം പ്രസിഡന്റ് രാജേഷ് മേനോത്ത്, കാടുകുറ്റി മണ്ഡലം പ്രസിഡന്റ് തോമസ് ഐ. കണ്ണത്ത്, കൊരട്ടി മണ്ഡലം പ്രസിഡന്റ് ഇൻചാർജ് ആൽബിൻ പൗലോസ്, കോടശേരി മണ്ഡലം പ്രസിഡന്റ് സുനിൽ സി. മേനോൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുത്തിയിരിപ്പ് സമരം നടന്നത്. കൊരട്ടി സിഐ അമൃത് രംഗന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.