ലൈഫ് ഗുണഭോക്താക്കൾക്ക് പണം നൽകിയില്ല
1566789
Friday, June 13, 2025 1:28 AM IST
എരുമപ്പെട്ടി: എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെട്ട് ഭവനനിർമാണം പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്ക് പഞ്ചായത്ത് പണംനൽകുന്നില്ലെന്ന് പരാതി.
ഭരണസമിതിയുടെ അനാസ്ഥ സാധാരണക്കാരായ ജനങ്ങളെ ദുരിതത്തിലാക്കുകയാണെന്നാരോപിച്ച് പ്രതിഷേധവുമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്തെത്തി.അർഹതപ്പെട്ട ലൈഫ് ഗുണഭോക്താക്കൾക്ക് എത്രയുംപെട്ടെന്ന് പണം നൽകണമെന്നാവശ്യപ്പെട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം. നിഷാദ് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനംനൽകി. ജനറൽ വിഭാഗത്തിൽ 156 പേരും എസ്സി വിഭാഗത്തിൽ 115 പേരുമാണ് ഇതുവരെ എഗ്രിമെന്റ് വച്ചിട്ടുള്ളത്. ഇതിൽ ഭൂരിഭാഗംപേരും പണിപൂർത്തീകരിച്ചവരും മെയിൻവാർപ്പ് പൂർത്തീകരിച്ചവരുമാണ്.
എന്നാൽ ഇവരിൽ ഒരാൾക്കുപോലും ലൈഫ് പദ്ധതിയിൽ പറയുന്ന നാലുലക്ഷം രൂപ കൊടുക്കുവാൻ പഞ്ചായത്ത് ഭരണസമിതിക്ക് സാധിച്ചിട്ടില്ല. രണ്ടു വർഷത്തിലധികമായി പലരും ഉള്ള വീടുപൊളിച്ച് വലിയതുക നൽകി വാടക വീടുകളിലാണ് താമസിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് നൽകിയ ഉറപ്പ് വിശ്വസിച്ച് പലരും പലിശയ്ക്കും മറ്റും പണം കടമെടുത്താണ് പണി പൂർത്തീകരിച്ചത്. സമയബന്ധിതമായി പണം ലഭിക്കാത്തതിനാൽ ഇവർക്ക് വലിയൊരു സംഖ്യ കടബാധ്യതയായിരിക്കുകയാണ്.
പലരും ആത്മഹത്യയുടെ വക്കിലാണ്. ലൈഫ് ഗുണഭോക്താക്കൾക്ക് സാധാരണഗതിയിൽ നാലുഘട്ടങ്ങളിലാണ് പണം അനുവദിക്കാറുള്ളത് ആദ്യഘട്ടത്തിൽ 40,000 രൂപയും തറപ്പണി പൂർത്തീകരിച്ചാൽ ഒരുലക്ഷം രൂപയും ലിന്ഡൽ ഉയരം പൂർത്തീകരിച്ചാൽ വീണ്ടും ഒരുലക്ഷം രൂപയും പിന്നീട് മെയിൻ വാർപ്പ് കഴിഞ്ഞാൽ ഒരുലക്ഷം രൂപയും അവസാനഘട്ടം പൂർത്തീകരിച്ചാൽ അറുപതിനായിരം രൂപയുമാണ് നൽകാറുള്ളത്.
എന്നാൽ എരുമപ്പെട്ടി പഞ്ചായത്ത് ഇപ്രകാരമല്ല പണം നൽകുന്നതെന്നും പ്രസിഡന്റും നിർവഹണ ഉദ്യോഗസ്ഥനും തങ്ങളുടെ ഇഷ്ടക്കാർക്ക് തോന്നിയപോലെ പണം നൽകുന്നതായും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
ഈ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിന് അഞ്ചുമാസംമാത്രം ബാക്കിനിൽക്കെ സാധാരണക്കാരുടെ പ്രതീക്ഷയായ വീട് എന്ന സ്വപ്നം പൂർത്തീകരിക്കുന്നതിന് പണം അനുവദിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും മണ്ഡലം പ്രസിഡന്റ് എം.എം. നിഷാദ് പറഞ്ഞു.
നേതാക്കളായ പി.എസ്. സുനീഷ്, എൻ.കെ. കബീർ, ഷഫീന അസീസ്, പഞ്ചായത്ത് പ്രതിപക്ഷനേതാവ് എം.സി. ഐജു, മെമ്പർ റിജി ജോർജ് എന്നിവരും നിവേദനംനൽകിയ സംഘത്തിലുണ്ടായിരുന്നു.