സൂത്രപ്പണികളിലൊതുങ്ങുന്ന പരിഹാര നടപടികൾ
1566559
Thursday, June 12, 2025 1:48 AM IST
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണ പ്രവൃത്തികൾ നടക്കുന്ന കൊരട്ടി, മുരിങ്ങൂർ, ചിറങ്ങര മേഖലകളിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി തുടരുകയാണ്. കുരുക്ക് ഒഴിവാക്കി ജനങ്ങളുടെ സുഗമമായ സഞ്ചാരം സാധ്യമാക്കാൻ ഉന്നതതലങ്ങളിൽ ചർച്ചകൾ നടത്തി ഓരോ വാരാന്ത്യങ്ങളിൽ നിർദേശങ്ങൾ തയ്യാറാക്കുമെങ്കിലും ഫലപ്രദമായി നടപ്പിലാക്കുന്നില്ലെന്ന് വ്യാപക ആക്ഷേപം.
നിർമാണക്കമ്പനിയും അവരെ ന്യായീകരിക്കുന്ന നാഷണൽ ഹൈവേ അഥോറിറ്റിയും ചേർന്ന് പരിഹാര നടപടികൾ സൂത്രപണികളിലൊതുക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. ജനങ്ങളോടൊപ്പം നിന്ന് ഇതിനായി മുന്നിട്ടിറങ്ങേണ്ട ജനപ്രതിനിധികളും ഗ്രാമപഞ്ചായത്തും കാര്യക്ഷമമായി ഇടപെടാത്തതുമൂലം മുമ്പെങ്ങുമില്ലാത്ത വിധം ജനങ്ങളുടെ പഴികൾ കേട്ടുകൊണ്ടിരിക്കുകയാണ്.
പൊങ്ങം മുതൽ മുരിങ്ങൂർ വരെ പൂർണമായി സർവീസ് റോഡ് നിർമിച്ചതിനു ശേഷം അടിപ്പാതകളുടെയും അനുബന്ധ നിർമിതികളും ആരംഭിച്ചാൽ മതിയെന്ന പൊതുവികാരം മാനിക്കാത്തതാണ് പ്രതിസന്ധി ഇത്ര രൂക്ഷമാകാൻ കാരണമായത്.
കുരുക്കൊഴിവാക്കാൻ വാഹനങ്ങൾ ഗ്രാമീണ - പൊതുമരാമത്ത് പാതകളിലൂടെ വഴിതിരിച്ചു വിടുന്നതിനായി ദിശാ ബോർഡുകൾ പോലും കുറ്റമറ്റ രീതിയിൽ സ്ഥാപിക്കുന്നില്ല. പ്രധാനപാതയിൽ നിന്നും ബദൽ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം ടാർ ചെയ്യുന്നതിനോ കോൺക്രീറ്റ് ചെയ്യുന്നതിനാോ നടപടി സ്വീകരിക്കുന്നില്ല.
പാതയിൽ രൂപപ്പെടുന്ന കുഴികൾ മെറ്റലും മണ്ണും കൂടിയ മിശ്രിതം കൊണ്ട് അടയ്ക്കുന്നതു മൂലം ചെളി നിറയുന്നതിനൊപ്പം അപകടങ്ങൾക്ക് കാരണമാകുകയാണ്. ചെറിയ മഴയ്ക്ക്പോലും വെള്ളക്കെട്ട് ഉണ്ടാകുന്ന ഇടങ്ങളിൽ യാതൊരു ഇടപെടലും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.
വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന ഗ്രാമീണ റോഡുകളിലെല്ലാം വാഹനങ്ങളുടെ നീണ്ടനിരകളാണ്. മിക്ക റോഡുകളും തകർന്ന നിലയിലാണ്.
ചിറങ്ങരയിൽ വെള്ളം കടത്തിവിടുവാൻ പുതുതായി നിർമിച്ച കൾവർട്ടിന്റെ ഒരു ഭാഗത്ത് കോൺക്രീറ്റ് തകർന്ന് കമ്പികൾ പുറത്തായിട്ടുണ്ട്. ഇതിനു മുകളിലൂടെയാണ് തുടർച്ചയായി ടൺക്കണക്കിന് ഭാരമുള്ള വണ്ടികൾ കടന്നു പോകുന്നത്. നിർമാണം നടക്കുന്ന ഇടങ്ങളിൽ എൻജിനീയർമാരോ സൂപ്പർവൈസർമാരോ ഇല്ലെന്നുമാത്രമല്ല നാമമാത്രമായ തൊഴിലാളികളെ മാത്രമേ കാണാനുള്ളൂ.
വരുംദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന മുന്നറിയിപ്പുകൾ നിലനിൽക്കെ ദേശീയ നിർമാണവുമായി ബന്ധപ്പെട്ട് കൂടിയാലോചനകളിലൂടെ ജനങ്ങളുടെ സുരക്ഷിതത്വവും കുറ്റമറ്റ രീതിയിലുള്ള നിർമാണവും സാധ്യമാക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ശ്രദ്ധയുണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.