കെട്ടിടം പൊളിക്കൽ; പിറകിൽ മറ്റു ലക്ഷ്യങ്ങളെന്നു ജോൺ ഡാനിയൽ
1566272
Wednesday, June 11, 2025 1:11 AM IST
തൃശൂർ: സ്വരാജ് റൗണ്ടിലെ ഭാഗികമായി തകർന്നുവീണ കെട്ടിടം ഉടമസ്ഥന്റെ ആഗ്രഹപ്രകാരം കോർപറേഷൻതന്നെ മുഴുവനായും പൊളിച്ചുകൊടുത്തതാണെന്നു തെളിഞ്ഞതായി കോണ്‍ഗ്രസ് കൗണ്‍സിലർ ജോണ്‍ ഡാനിയൽ. ഈ കെട്ടിടത്തിൽ ഉടമയും വാടകക്കാരും തമ്മിൽ വർഷങ്ങളായി തർക്കം നിലനിന്നിരുന്നു.
വാടകക്കാരെ ഒഴിപ്പിക്കുന്നതിനായി കെട്ടിടം പൊളിക്കാൻ എപ്പോൾ വേണമെങ്കിലും സഹകരിക്കാൻ തയാറാണെന്നു കാണിച്ച് കെട്ടിടം ഉടമയായ എം.സി. ചുമ്മാർ 2019 ൽ കോർപറേഷൻ സെക്രട്ടറിക്ക് അപേക്ഷ നൽകിയിരുന്നു. ഇതിനു മറുപടിയായി കോർപറേഷൻ സെക്രട്ടറി കെട്ടിട ഉടമയ്ക്കു നൽകിയ കത്തിൽ, ഈ കെട്ടിടത്തെ സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതാണെന്നും കെട്ടിടത്തിലെ വാടകക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് കെട്ടിടഉടമ പരാതി നൽകിയിരിക്കുന്നതെന്നും കെട്ടിടം അപകടാവസ്ഥയിൽ അല്ലെന്നും സൂചിപ്പിച്ചിട്ടുണ്ട്.
വാടകക്കാരെ ഒഴിപ്പിക്കുക എന്ന ലക്ഷ്യം പുറത്തായപ്പോഴാണ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട കെട്ടിടം ശാസ്ത്രീയമായി ബലപ്പെടുത്താൻ തയാറാണെന്നുകാണിച്ച് ഉടമതന്നെ 2024 ൽ വീണ്ടും കത്ത് നൽകിയത്.
ഈ ഘട്ടംമുതൽ കെട്ടിടം പൊ ളിച്ചുകൊടുക്കാൻ കോർപറേഷനും കെട്ടിട ഉടമയും തമ്മിലുള്ള ഗൂഢാലോചന തുടങ്ങിയെന്നും ഇതിന്റെ ഭാഗമായാണ് കെട്ടിട ഉടമ കെട്ടിടം ബലപ്പെടുത്താൻ സ്വയമേവ തയാറാണെന്നുകാണിച്ച് കത്ത് നൽകിയതെന്നും ജോൺ ഡാനിയൽ ആരോപിച്ചു.
കെട്ടിട ഉടമ കൊടുത്ത രണ്ടു പരാതിയിലും പൊളിക്കലും ബലപ്പെടുത്തലുമല്ല, വാടകക്കാരെ ഒഴിപ്പിക്കലാണ് അന്തിമലക്ഷ്യം എന്നു വ്യക്തമാണ്. മേയറും സംഘവും ധൃതിപിടിച്ച് രാത്രിയുടെ മറവിൽ സ്ഥലത്തെത്തി കെട്ടിടം മുഴുവനായും പൊളിച്ച് ഉടമയെ സഹായിക്കുകയായിരുന്നു. ഇതിനുശേഷം ചേർന്ന കൗണ്‍സിൽ യോഗത്തിൽ അപകടാവസ്ഥയുള്ള പട്ടികയിലെ 271 കെട്ടിടങ്ങളെ മൂന്നായി തിരിച്ച് പൊളിച്ചടുക്കുമെന്നാണ് മേയർ പ്രഖ്യാപിച്ചത്.
ഇങ്ങനെ തയാറാക്കിയ പട്ടികയിലെ എ കാറ്റഗറിയിലുള്ള പട്ടികയിൽ ഭൂരിഭാഗവും കെട്ടിട ഉടമകളും വാടകക്കാരും തമ്മിൽ തർക്കങ്ങൾ ഉള്ളതോ അല്ലെങ്കിൽ കെട്ടിട ഉടമകൾ പൊളിച്ചുനീക്കണം എന്ന് ആഗ്രഹിക്കുന്നതോ ആയ കെട്ടിടങ്ങളാണ്. കെട്ടിടങ്ങളുടെ അപകടാവസ്ഥയല്ല, മറിച്ച് കെട്ടിട ഉടമകളുടെ ഉടമസ്ഥാവസ്ഥയാണ് മേയറും സംഘവും ചേർന്നു പട്ടിക തയാറാക്കുന്പോൾ പരിഗണിച്ചതെന്നു ജോണ്‍ ഡാനിയൽ ആരോപിച്ചു.