മണപ്പുറത്തിന്റെ നൻമ; ഗോപകുമാർ ഇനി "സ്വന്തം കാലിൽ' ജീവിക്കും
1566281
Wednesday, June 11, 2025 1:11 AM IST
വലപ്പാട്: അപകടത്തിൽ ശരീരംതളർന്നു കിടപ്പിലായ യുവാവിനെ ജീവിതത്തിലേക്കു തിരിച്ചെത്തിച്ചതിനുപിന്നാലെ ജീവനോപാധിയും സമ്മാനിച്ച് മണപ്പുറം ഫൗണ്ടേഷൻ. എടത്തിരുത്തി ഗോപാലൻ- ലീല ദന്പതികളുടെ മകൻ ഗോപകുമാർ 2010ൽ ഉണ്ടായ അപകടത്തിൽ ശരീരം തളർന്നു 13 വർഷമായി കിടപ്പിലായിരുന്നു. 2023ൽ മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാറിന്റെ സഹായത്തിലാണ് ചികിത്സിക്കയ്ക്കുള്ള സൗകര്യമൊരുക്കിയത്.
ആറുമാസംകൊണ്ട് അദ്ഭുതകരമായ മാറ്റമുണ്ടായ ഗോപകുമാർ, മണപ്പുറം ഫൗണ്ടേഷന്റെ ഭിന്നശേഷിദിനാചരണ പരിപാടിയിൽ പരസഹായമില്ലാതെ നടന്നു. ആരോഗ്യം മെച്ചപ്പെട്ടതോടെയാണു സ്വയംതൊഴിലിനുള്ള മാർഗവും സമ്മാനിച്ചത്.
മണപ്പുറം ഫൗണ്ടേഷന്റെ ഓഫീസിൽവച്ച് ഒരു ലക്ഷം രൂപ വിലയുള്ള മുച്ചക്രസ്കൂട്ടറും സ്വയംതൊഴിലിനായി 10,000 രൂപയ്ക്കുള്ള ലോട്ടറിടിക്കറ്റുകളും വി.പി. നന്ദകുമാറിൽനിന്ന് ഗോപകുമാർ ഏറ്റുവാങ്ങി. മണപ്പുറം റിതി ജ്വല്ലറി എംഡി സുഷമ നന്ദകുമാർ ആദ്യലോട്ടറിയെടുത്ത് സംരംഭം ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷൻ സ്വതന്ത്ര ട്രസ്റ്റി വി. വേണുഗോപാൽ, സ്ഥിരം ട്രസ്റ്റി ജ്യോതി പ്രസന്നൻ തുടങ്ങിയവർ സന്നിഹതരായി. അവിവാഹിതനായ ഗോപകുമാറിനൊപ്പം അമ്മ ലീലയുമുണ്ടായിരുന്നു.