കുളവാഴസമരത്തിന് 50,000 രൂപ പിഴ; പുച്ഛിച്ചുതള്ളുന്നതായി രാജൻ പല്ലൻ
1566271
Wednesday, June 11, 2025 1:11 AM IST
തൃശൂർ: പ്രതിഷേധാത്മകമായി മേയറുടെ വാഹനത്തിനുമുകളിൽ കുളവാഴ കൊണ്ടിട്ട കോൺഗ്രസ് കൗൺസിലർമാർക്ക് 50,000 രൂപ പിഴയിട്ട് എൽഡിഎഫ് ഭരണസമിതി. നടപടി പുച്ഛിച്ചുതള്ളുന്നതായി പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ.
കാലവർഷം ശക്തമായിട്ടും തോടു വൃത്തിയാക്കൽ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞമാസം 26നാണു കോൺഗ്രസ് കൗൺസിലർമാർ കുളവാഴയുമായി സമരം നടത്തിയത്. കോർപറേഷനുമുന്നിൽ പ്രതിഷേധമാർച്ച് തടഞ്ഞ പോലീസിനെ വെട്ടിച്ച് അകത്തുകടന്ന കൗൺസിലർമാർ മേയറുടെ വാഹനത്തിനുമുകളിൽ കുളവാഴ നിക്ഷേപിക്കുകയായിരുന്നു. പ്രതിഷേധത്തിനുശേഷം പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽതന്നെ വാഹനം കഴുകിവൃത്തിയാക്കിയിരുന്നെങ്കിലും മേയറുടെ നിർദേശപ്രകാരം പൊതുമുതൽ നശിപ്പിച്ചതിനു ക്രിമിനൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ടു കോർപറേഷൻ സെക്രട്ടറി പോലീസിൽ പരാതി നല്കിയിരുന്നു. എന്നാൽ പോലീസ് കേസെടുത്തിരുന്നില്ല.
പൊതുസ്ഥലത്തു മാലിന്യം നിക്ഷേപിച്ചതിന് 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട് 340 പ്രകാരമാണ് പത്തു കോൺഗ്രസ് കൗൺസിലർമാർക്കു പിഴയടയ്ക്കാൻ കോർപറേഷൻ ക്ലീൻസിറ്റി മാനേജർ നോട്ടീസ് നല്കിയിരിക്കുന്നത്. ഓരോ കൗൺസിലർമാരും അയ്യായിരം രൂപവീതമാണ് പിഴയൊടുക്കേണ്ടത്.
പോലീസിനെ ഉപയോഗിച്ചും കോർപറേഷൻ ഉദ്യോഗസ്ഥരെ ഉപയോഗിച്ചും കള്ളക്കേസുകൾ ഉണ്ടാക്കി പ്രതിഷേധസമരങ്ങളെ അടിച്ചമർത്താൻ മേയർ ശ്രമിക്കേണ്ടെന്നും ശക്തമായ സമരങ്ങൾ ആരംഭിക്കാൻ പോകുന്നതേയുള്ളൂവെന്നും രാജൻ ജെ. പല്ലൻ മുന്നറിയിപ്പു നൽകി.