മാലിന്യം വലിച്ചെറിയൽ തുടരുന്നു; വ്യാധികൾ അരികിലുണ്ട്...
1566555
Thursday, June 12, 2025 1:48 AM IST
സ്വന്തം ലേഖകൻ
തൃശൂർ: പകർച്ചവ്യാധികളുടെ കാലത്തും, മാലിന്യ നിർമാർജന പദ്ധതികൾ തുടരുന്പോഴും നഗരത്തിലെ മാലിന്യം തള്ളലിനു മാത്രം ഒരു കുറവുമില്ല. മാലിന്യക്കൂനകൾ കണ്ടെത്തി വൃത്തിയാക്കി അവിടങ്ങളിൽ പൂന്തോട്ടങ്ങൾ ഒരുക്കാൻ കോർപറേഷനും ഉദ്യോഗസ്ഥരും നെട്ടോട്ടമോടുന്പോഴാണ് മറുതലയ്ക്ക് ജനം ഇവ തള്ളുന്നതു തുടരുന്നത്.
റോഡരികുകളിലും സ്വകാര്യവ്യക്തികളുടെ പറന്പുകളിലുമാണ് മാലിന്യനിക്ഷേപം നിർബാധം നടക്കുന്നത്. മാലിന്യ നിക്ഷേപം തടയുന്നതിനായി പലയിടങ്ങളിലും ഗ്രീൻ മാറ്റ് അടക്കമുള്ളവ കെട്ടിയിട്ടുണ്ടെങ്കിലും ഇരുട്ടിന്റെ മറവിൽ അതും ഭേദിച്ചാണ് പലരും ഇവ വലിച്ചെറിയുന്നത്. നേരത്തേ ഇത്തരം സംഭവങ്ങളിൽ കർശന നിലപാടുകൾ സ്വീകരിച്ചിരുന്ന അധികാരികൾ പിന്നോട്ടു പോയതാണ് വീണ്ടും മാലിന്യം കുമിഞ്ഞുകൂടാൻ ഇടയാക്കുന്നതെന്ന് ആക്ഷേപമുണ്ട്.
ജില്ലയുടെ ഭരണസിരാകേന്ദ്രമായ കളക്ടറേറ്റിനു പിന്നിലെ റോഡിൽപ്പോലും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ പരന്നുകിടക്കുകയാണ്. അതിൽ വെള്ളം കെട്ടിനിൽക്കുന്നതു കൊതുകുശല്യവും രൂക്ഷമാക്കുന്നുണ്ട്. കളക്ടറേറ്റിനു സമീപം പിടിച്ചിട്ട വാഹനങ്ങൾക്കു സമീപവും പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കമുള്ള മണ്ണ് കൂട്ടിയിട്ടതും ആരോഗ്യഭീഷണി ഉയർത്തുന്നു.
പൂങ്കുന്നം റെയിൽവേ ഗേറ്റ് റോഡിലും മുണ്ടുപാലം റോഡിലും മാലിന്യങ്ങൾ തള്ളാതിരിക്കാൻ കെട്ടിയ ഗ്രീൻ മാറ്റിനു മുകളിലൂടെയാണ് ഇപ്പോൾ മാലിന്യങ്ങൾ തള്ളുന്നത്. അയ്യന്തോൾ പഞ്ചിക്കൽ റോഡിലും മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിലായി തള്ളിയ നിലയിലാണ്.
ശ്രദ്ധിക്കുക,
പനി പടരുന്നു
ജില്ലയിൽ ഈ മാസം പിറന്ന് പത്തു ദിവസത്തിനകം ഡെങ്കിപ്പനി ബാധിച്ചത് 36 പേർക്കാണ്. കോർപറേഷൻ പരിധിയിൽമാത്രം മൂന്നു പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു.
മാലിന്യങ്ങൾ വലിച്ചെറിയുന്നതും അതിൽ വെള്ളം കെട്ടിക്കിടക്കുന്നതും കൊതുകുശല്യം വർധിപ്പിക്കും.