മഴ, കാറ്റ് തുടരുന്നു... വെള്ളക്കെട്ട്, മരംവീഴ്ച പരക്കുന്നു
1567957
Tuesday, June 17, 2025 2:03 AM IST
മഴ കുറഞ്ഞു:
കടൽക്ഷോഭം കൂടി
ചാവക്കാട്: മഴ കുറഞ്ഞുവെങ്കിലും വെള്ളം ഇറങ്ങിയില്ല. കടലാക്രമണം രൂക്ഷമായി.
കടപ്പുറം പഞ്ചായത്തിന്റെ തീരമേഖലയായ വെളിച്ചെണ്ണപ്പടി, മാളു കുട്ടിവളവ്, മുനയ്ക്കക്കടവ്, അഴിമുഖം തുടങ്ങിയ തീരങ്ങളിൽ കടല്‍ക്ഷോഭം രൂക്ഷമാണ്. ഇവിടെ 20 വീടുകളിലേക്ക് തിരമാലകയറി. അഞ്ചുവീട്ടുകാർ ബന്ധുവീടുകളിലേക്ക് താമസംമാറി. അഞ്ചങ്ങാടിവളവിൽ കടൽ റോഡുവരെയെത്തി. വളരെ ഉയരത്തിലാണ് തിരമാല കരയിൽ പതിക്കുന്നത്. രാവിലെ 11 മണിയോടെ ആരംഭിച്ച കടലേറ്റം ഉച്ചകഴിഞ്ഞ് മൂന്നുകഴിഞ്ഞപ്പോൾ അൽപം ശാന്തമായെങ്കിലും ക്ഷോഭത്തിലാണ്. കടൽ കരയ്ക്കു കയറിയപ്പോൾ റോഡിന്റെ കിഴക്കുഭാഗത്തെ വീട്ടുകാരുടെ ദുരിതംവർധിച്ചു.
മഴ പെയ്ത് കെട്ടിനിൽക്കുന്ന വെള്ളത്തിലേക്ക് കടൽവെള്ളംകൂടി എത്തി. പുന്ന, തെക്കഞ്ചേരി, വഞ്ചിക്കടവ് തുടങ്ങി കനോലി കനാലിന്റെ തീരങ്ങളിലുളള പ്രദേശങ്ങളിലെ വെള്ളം ഒഴുകിപോകാത്തതിനെത്തുടർന്ന് ഇവിടങ്ങളിലെ നൂറോളം വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. തെക്കഞ്ചേരിയിലെ പത്ത് വീട്ടുകാർ ബന്ധുവീടുകളിലേക്കുമാറി. വഞ്ചിക്കടവിലെ മൂന്നുവീടുകളിൽനിന്ന് 19 പേരെ അഞ്ചങ്ങാടിയിലെ സർക്കാർ ഷെൽട്ടറിലേക്ക് നഗരസഭ മാറ്റി. ദേശീയപാത 66ന്റെ നിർമാണത്തിന്റെ ഭാഗമായി വില്യംസിൽ പാലം പണിയുന്നതിനായി കനോലി കനാൽ ഭാഗികമായി നികത്തിയതാണ് വെളളക്കെട്ടിന് കാരണമെന്ന് ബന്ധുവീട്ടിലേക്ക് താമസംമാറിയ തെക്കഞ്ചേരിയിലെ കമാലുദ്ദീൻ പറയുന്നു.
അറബിക്കടലിലെ ജലനിരപ്പ് വളരെ ഉയർന്നതിനെ തുടർന്ന് പുഴ വഴി എത്തുന്ന വെള്ളത്തെ കടൽ ഉൾക്കൊളളാത്തതും വെള്ളക്കെട്ടിനും കടൽക്ഷോഭത്തിനും കാരണമാകുന്നുണ്ടെന്ന് പൗരസമതി പ്രസിഡന്റ് ഷറഫുദ്ദീൻ മുനയ്ക്കക്കടവ് അഭിപ്രായപ്പെട്ടു.
മരവും തെങ്ങും വീണ്
ട്രാൻസ്ഫോമർ നിലംപതിച്ചു
പുന്നയൂർക്കുളം: ശക്തമായ കാറ്റിലും മഴയിലും തേക്കുമരവും തെങ്ങും ഒന്നിച്ച് വീണ് ട്രാൻസ്ഫോമർ നിലംപതിച്ചു. പരൂർ ക്ഷേത്രത്തിന്റെ തെക്കുഭാഗം റോഡരികിൽ സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോമറാണ് തകർന്നത്. വൈദ്യുതി കാലുകളും കമ്പികളും പൊട്ടിവീണെങ്കിലും പുലർച്ചെ ആൾസഞ്ചാരം കുറഞ്ഞ സമയമായതിനാൽ അപകടം ഒഴിവായി. വൈദ്യുതി നിലയ്ക്കുകയുംചെയ്തു.
സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വലിയ തേക്കുമരം കടപുഴകി തൊട്ടടുത്തുള്ള തെങ്ങിലേക്ക് പതിക്കുകയും തെങ്ങു പൊട്ടി രണ്ടും കൂടി ട്രാൻസ്ഫോര്‍മർ സ്ഥാപിച്ചിരുന്ന പോസ്റ്റിൽ വീണാണ് അപകടം. ട്രാൻസ്ഫോര്‍മര്‍ ചെരിഞ്ഞു കമ്പികൾ പൊട്ടിച്ചിതറി.മരങ്ങൾ റോഡിലേക്ക് വീണതിനാൽ കാൽനടയാത്രയും വാഹന ഗതാഗതവും തടസപ്പെട്ടു. മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനഃരാരംഭിച്ചെങ്കിലും രാത്രി വൈകിയും വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചില്ല.
മഴ മാറിനിന്നതിനാൽ രാത്രിയും അറ്റകുറ്റപ്പണികൾ നടത്തി. പുന്നയൂർക്കുളം മന്ദലംകുന്നിൽ 15 വീടുകൾ വെള്ളക്കെട്ടിലാണ്. ദേശീയപാതയുടെ നിർമാണമാണ് ഇതിനുകാരണം. പരിഹാരം കാണാൻ നാളെ ഉച്ചകഴിഞ്ഞു 3.30ന് ചാവക്കാട് ടിബിയിൽ കളക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തുമെന്ന് എൻ.കെ. അക്ബർ എംഎൽഎ അറിയിച്ചു.
കാറ്റിലും മഴയിലും
ഭീമൻമരം വീണു
വടക്കാഞ്ചേരി: കഴിഞ്ഞദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഭീമൻ മരം കടപുഴകിവീണ് ഗതാഗതം സ്തംഭിച്ചു.
കുമ്പളങ്ങാട് - പാർളിക്കാട് വ്യാസ കോളജ് റോഡിലാണ് മരംവീണത്. മരം റോഡിനുകുറുകെ വീണതിനാൽ ഏറെനേരം ഗതാഗതവും തടസപ്പെട്ടു. വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരുംചേർന്ന് ഏറെനേരം പാടുപെട്ടാണ് മരം മുറിച്ചുമാറ്റിയത്. പ്രദേശത്തെ വെെദ്യുതി ബന്ധവും താറുമാറായി.
വൈദ്യുതലൈനിലേക്ക്
മരംവീണു; ആമ്പല്ലൂര്‍
ടൗണില്‍ വൈദ്യുതി
നിലച്ചത് 20 മണിക്കൂര്‍
ആമ്പല്ലൂര്‍: ശക്തമായ മഴയിലും കാറ്റിലും വൈദ്യുതലൈനിലേക്ക് മരംവീണു. ആമ്പല്ലൂര്‍ ടൗണില്‍ വൈദ്യുതിയില്ലാതെ 20 മണിക്കൂര്‍ പിന്നിട്ടു. മണലിക്ക് സമീപം ഞായറാഴ്ച വൈകിട്ടാണ് മരംവീണത്.
ഇതോടെ സമീപപ്രദേശങ്ങളില്‍ വൈദ്യുതതടസം നേരിട്ടു. നിരവധി വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തന്നെ നിലച്ച മട്ടിലാണ്. ചില സ്ഥാപനങ്ങള്‍ ജനറേറ്റര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നലെ രാവിലെ പുതുക്കാട് കെഎസ്ഇബി അധികൃതരെത്തി ഏറെ പണിപ്പെട്ടാണ് മരം മുറിച്ചുനീക്കിയത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വൈദ്യുതി പുനഃസ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുന്നുണ്ട്.