കനത്ത മഴ, കാറ്റ്: നാശനഷ്ടങ്ങള്
1567662
Monday, June 16, 2025 1:49 AM IST
വാളിപ്പാടത്ത് വ്യാപക
നാശനഷ്ടം
വരാക്കര: ശക്തമായ കാറ്റിലും മഴയിലും വരാക്കര വാളിപ്പാടത്ത് വ്യാപക നാശനഷ്ടം. അഞ്ച് വൈദ്യുതി പോസ്റ്റുകളും തെങ്ങും മരങ്ങളും മറിഞ്ഞുവീണു. നിർത്തിയിട്ട കാറിന് മുകളിൽ മരംവീണ് കേടുപാടുകൾ സംഭവിച്ചു.ഞായറാഴ്ച വൈകിട്ട് പത്തുമിനിറ്റോളം ആഞ്ഞുവീശിയ കാറ്റിലാണ് നാശനഷ്ടം. ആർക്കും പരിക്കില്ല. വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണതോടെ മേഖലയിൽ വൈദ്യുതിബന്ധം നിലച്ചു. അളഗപ്പനഗർ പഞ്ചായത്തംഗം പ്രിൻസ് അരിപാലത്തുകാരന്റെ നേതൃത്വത്തിൽ നാട്ടുകാർചേർന്ന് റോഡിലേക്കുവീണ മരങ്ങൾ നീക്കി. കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി.
വീടിന്റെ മേൽക്കൂര
ഇടിഞ്ഞുവീണു
കൈപ്പറമ്പ്: കനത്ത മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. കൈപ്പറമ്പ് പഞ്ചായത്ത് മൂന്നാംവാർഡിൽ ആറമ്പിള്ളി റോഡിൽ മനക്കാലത്ത് ശ്രീനിവാസന്റെ ഓടിട്ടവീടാണ് തകർന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു മഴയിൽ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു വീണത്. അപകടസമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. അതിനാൽ വലിയ അപകടം ഒഴിവായി. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.
ക്ഷേത്രത്തിലെ കൂറ്റൻ
ആൽമരം കടപുഴകിവീണു
പറപ്പൂർ: ഊരകം പതിയാർകുളങ്ങര ക്ഷേത്രത്തിലെ കൂറ്റൻ ആൽമരം കനത്ത കാറ്റിലും മഴയിലും കടപുഴകിവീണു.
ഞായറാഴ്ച വൈകീട്ട് ആറരയ്ക്കുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ആൽമരം കടപുഴകിവീണത്.
ശക്തമായ മഴയുള്ളതിനാൽ ക്ഷേത്രത്തിൽ ഭക്തജനങ്ങൾ കുറവായിരുന്നു. അതുകൊണ്ട് ആർക്കും അപകടങ്ങൾ സംഭവിച്ചില്ല.
ദ ുരിതാശ്വാസ ക്യാമ്പ്
തുടങ്ങി
ചേർപ്പ്: മഴയെ തുടർന്ന് ചേർപ്പ് പഞ്ചായത്തിലെ തെക്കുംപാടം, മുത്തുള്ളിയാൽ തോപ്പ്, ഊരകം തുടങ്ങിയ താഴ്ന്നപ്രദേശങ്ങളിലെ വെള്ളക്കെട്ടിലായ കുടുംബങ്ങൾ പടിഞ്ഞാട്ടുമുറി ജി.ജെ.ബി. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി.
ഏഴോളം കുടുംബങ്ങളിലെ ഇരുപത്തിനാലോളംപേരാണ് ഇന്നലെ ക്യാമ്പിലെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത്, വൈസ് പ്രസിഡന്റ് വി.എൻ. സുരേഷ്, അംഗങ്ങളായ സുനിത ജിനു, നെസീജ മുത്തലി എന്നിവർ ക്യാമ്പ് സന്ദർശിച്ചു.