ചാലക്കുടിയിൽ വൻ തീപിടിത്തം; അഞ്ചുകോടിയുടെ നഷ്ടം
1567950
Tuesday, June 17, 2025 2:03 AM IST
ചാലക്കുടി: നോർത്ത് ജംഗ്ഷനിലുള്ള പെയിന്റ് ഗോഡൗണിൽ വൻഅഗ്നിബാധ. ഊക്കൻസ് ഷോപ്പിംഗ് കോംപ്ലക്സിലെ പെയിന്റ് ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ അഞ്ചുകോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്നുവെന്നാണ് പ്രാഥമികനിഗമനം.
ഇന്നലെ രാവിലെ 8.30നാണ് കെട്ടിടത്തിൽനിന്നു തീയും പുകയും ഉയരുന്നതുകണ്ടത്. സമീപത്തുണ്ടായിരുന്ന നാട്ടുകാരും ചുമട്ടുതൊഴിലാളികളും ഓടിയെത്തി അഗ്നിരക്ഷാസേനയെയും പോലീസിനെയും വിവരം അറിയിച്ചു. ഉടനേ ചാലക്കുടി ഫയർ സ്റ്റേഷൻ ചാർജ് ഓഫീസർ പി.ഒ. വർഗീസിന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റുകൾ എത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. സംഭവത്തിന്റെ ഗൗരവം മനസിലാക്കി അടുത്തുള്ള നിലയങ്ങളിലും വിവരം അറിയിച്ചു. പെയിന്റും തിന്നറും ആയതിനാൽ ഫോം ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
എട്ടു ഫയർ സ്റ്റേഷനുകളിൽനിന്നായി 10 യൂണിറ്റുകൾ പ്രവർത്തിച്ചാണ് തീയണച്ചത്. സ്റ്റേഷൻ ഓഫീസർ സി.സി. വിജയൻ, കെ.എസ്. ഡിബിൻ എന്നിവരടക്കം ഫയർഫോഴ്സിലെ 58 ജീവനക്കാരും 12 സിവിൽ ഡിഫൻസ് അംഗങ്ങളും തീയണയ്ക്കാനെത്തി. പുതുക്കാട്, മാള, ഇരിങ്ങാലക്കുട, തൃശൂർ, അങ്കമാലി, പെരുമ്പാവൂർ, പറവൂർ എന്നീ അഗ്നിരക്ഷാനിലയങ്ങളിൽനിന്നാണ് യൂണിറ്റുകൾ എത്തിയത്. തൃശൂർ ഫയർ സ്റ്റേഷൻ ഓഫീസർ ബി. വൈശാഖിന്റെ നേതൃത്വത്തിലായിരുന്നു ഏകോപനം. മൂന്നുമണിക്കൂർ നേരത്തെ ശ്രമഫലമായി പതിനൊന്നരയോടെയാണ് തീ പൂർണമായും അണച്ചത്.
ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പെയിന്റ് ടിന്നുകളും സമീപത്തെ ഗോഡൗണിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകളും നാട്ടുകാരുടെ നേതൃത്വത്തിൽ മാറ്റിയതു കൂടുതൽ അപകടം ഒഴിവാക്കി.
മറ്റു നിലയങ്ങളിൽനിന്നെത്തിയ ഫയർ എൻജിനുകൾ ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽപ്പെട്ടതു ദുരിതമായി.