റോഡിലെ കുഴി; അപകടമരണം
1570623
Friday, June 27, 2025 1:13 AM IST
പ്രതിഷേധം ആളിക്കത്തിക്കാൻ
കോണ്‍ഗ്രസ്
തൃശൂർ: എംജി റോഡിലെ അപകടമരണവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധം ആളിക്കത്തിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇന്നലെ അപകടം നടന്നയുടൻ കോർപറേഷൻ പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലനും കൗണ്‍സിലർമാരായ ലാലി ജെയിംസും കെ. രാമനാഥനും ജോണ്‍ ഡാനി/ലുമടക്കമുള്ളവർ സംഭവസ്ഥലത്തെത്തി റോഡ് ഉപരോധം നടത്തിയിരുന്നു.
എംജി റോഡിലെ അപകടമരണത്തിൽ കുറ്റക്കാർക്കെതിരേ ക്രിമിനൽ കേസെടുക്കുംവരെ കൗണ്‍സിലിനകത്തും പുറത്തും ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് രാജൻ പല്ലൻ പറഞ്ഞു. മേയറുടെയും കോർപറേഷൻ സെക്രട്ടറിയുടെയും എൻജിനീയറുടെയും പേരിൽ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
ഏകദേശം ഒരു വർഷംമുൻപ് കോർപറേഷൻ റോഡിലെ കുഴിയിൽ ചിയ്യാരം സ്വദേശിയായ വീട്ടമ്മ മരിച്ച സംഭവം ഉണ്ടായതും രാജൻ പല്ലൻ ചൂണ്ടിക്കാട്ടി.
എംജി റോഡിലടക്കമുള്ള കുഴികൾ അടയ്ക്കുവാൻ കൗണ്‍സിൽ തീരുമാനം ഉണ്ടായിട്ടും ലക്ഷക്കണക്കിനു രൂപയുടെ പ്രവൃത്തികൾക്കു വർക്ക് ഓർഡർ നൽകിയിട്ടും ചെയ്യാത്തതുമൂലമാണ് ഒരു ചെറുപ്പക്കാരന്റെ ജീവൻ നഷ്ടപ്പെട്ടതെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വിഷ്ണുദത്തിന്റെ കുടുംബത്തിന് ഒരു കോടി രൂപ കോർപറേഷൻ നഷ്ടപരിഹാരം നൽകണമെന്നും അമ്മ പദ്മിനിയെ വിദഗ്ധചികിത്സയ്ക്കായി മറ്റേതെങ്കിലും ആശുപത്രിയിലേക്കു മാറ്റി തുടർചികിത്സ കോർപറേഷൻ ഏറ്റെടുക്കണമെന്നും രാജൻ പല്ലൻ ആവശ്യപ്പെട്ടു.
ഇന്നു കോണ്‍ഗ്രസ് മാർച്ച്
തൃശൂർ: കോർപറേഷന്റെ അനാസ്ഥയുടെ രക്തസാക്ഷിയാണു സ്കൂട്ടറപകടത്തിൽ മരിച്ച യുവാവെന്നു കെപിസിസി സെക്രട്ടറിയും കൗണ്‍സിലറുമായ ജോണ്‍ ഡാനിയൽ. റോഡിലെ കുഴികളടയ്ക്കാൻ അടിയന്തരനടപടിയെടുക്കണമെന്നു കൗണ്‍സിലർമാർ മേയറോട് ആവശ്യപ്പെട്ടതാണ്. റോഡിലെ കുഴി ജീവനെടുത്തുപ്പോൾ പ്രതിഷേധിച്ചവർക്കെതിരേ കേസെടുത്ത പോലീസ്, മേയർക്കും കോർപറേഷൻ സെക്രട്ടറിക്കുമെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണം.
മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു മേയർ രാജിവയ്ക്കണം. അപകടത്തിൽ മരിച്ച വിഷ്ണുദത്തിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകാൻ കൗണ്‍സിൽ യോഗം തീരുമാനിക്കണം. മേയറുടെ രാജി ആവശ്യപ്പെട്ട് ഇന്നു കോർപറേഷൻ ഓഫീസിലേക്കു കോണ്‍ഗ്രസ് മാർച്ച് നടത്തുമെന്നും ജോണ്‍ ഡാനിയൽ പറഞ്ഞൂ.
നാട്ടുകാർ മുന്നറിയിപ്പു നൽകി,
കോർപറേഷൻ അവഗണിച്ചു
സ്വന്തം ലേഖകൻ
തൃശൂർ: എംജി റോഡിലെ കുഴിയിൽവീണു യുവാവ് മരിക്കാനിടയായ സംഭവം കോർപറേഷന്റെ അനാസ്ഥയെന്നു നാട്ടുകാരും. എംജി റോഡിലെ റെയിൽവേ മേൽപ്പാലം തീരുന്ന ഭാഗത്തുള്ള ഒരടിയോളം വലിപ്പമുള്ള കുഴി പടിഞ്ഞാറേകോട്ട ഭാഗത്തുനിന്നു വരുന്നവരുടെ കണ്ണിൽപെടില്ല. മുന്പിൽ വാഹനങ്ങളുണ്ടെങ്കിൽ കുഴിയിൽ വീഴാനുള്ള സാധ്യത കൂടുതലുമാണ്. മേൽപ്പാലത്തിന്റെ ഭാഗത്തു റോഡിനു വീതിയും കുറവാണ്. രണ്ടാഴ്ചയ്ക്കിടെ നിരവധി ബൈക്ക് യാത്രികർ കുഴിയിൽവീണെങ്കിലും അപകടമുണ്ടാകാതിരുന്നതു ഭാഗ്യംകൊണ്ടാണെന്നു നാട്ടുകാർ പറഞ്ഞു. മുന്‍പു കുഴിയിൽവീണവരും മാധ്യമങ്ങൾക്കുമുന്നിൽ പ്രതിഷേധം അറിയിച്ചു.
എംജി റോഡ് ആരംഭിക്കുന്ന പടിഞ്ഞാറേകോട്ട ജംഗ്ഷൻമുതൽ റോഡിൽ നിരവധി അപകടക്കുഴികളുണ്ട്. സ്വരാജ് റൗണ്ടിലേക്ക് അടുക്കുന്നതോടെ റോഡ് തകർന്നു തരിപ്പണമാണ്. മന്നാടിയാർ, കോരപ്പത്ത് ലെയ്ൻ എന്നിവിടങ്ങളിലേക്കു തിരിയുന്ന ഭാഗങ്ങളിൽ ഒരുഭാഗം മുഴുവൻ തകർന്നു. എംജി റോഡിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണങ്ങളിലൊന്നും കുഴികളാണ്.
നേരം ഇരുട്ടിവെളുക്കുന്പോൾ പ്രത്യക്ഷപ്പെടുന്ന പുതിയ കുഴികൾ ഇരുചക്രവാഹനങ്ങളെയാണ് കൂടുതൽ അപകടത്തിലാക്കുന്നത്. സമയക്രമം പാലിക്കാൻ ബസുകളുടെ മരണപ്പാച്ചിൽകൂടിയാകുന്നതോടെ അപകടസാധ്യത പലമടങ്ങായി. പൂങ്കുന്നം റോഡ് നിർമാണത്തിന്റെ ഭാഗമായി ഭാരവാഹനങ്ങളടക്കം കടന്നുപോയതോടെ ഉദയനഗർ റോഡിന്റെ തുടക്കംമുതൽ ഒടുക്കംവരെ ഭീമൻകുഴികൾ നിറഞ്ഞു.
അയ്യന്തോളിലേക്കുള്ള എളുപ്പവഴിയായ കാർത്യായനി അന്പലം റോഡ്, പഞ്ചിക്കൽ തോടിനോടു ചേർന്നുള്ള റോഡ് എന്നിവയും തകർന്നു. ചെന്പുക്കാവ്, രാമനിലയം റോഡുകളും വടക്കേച്ചിറയ്ക്കുസമീപം ഏതാനും മാസങ്ങൾക്കുമുന്‍പ് പാച്ച്വർക്ക് ചെയ്ത റോഡും തകർന്നു. ഇതു ദീപിക നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.