ദുരിതപ്പെയ്ത്ത്
1570641
Friday, June 27, 2025 1:13 AM IST
നാടെങ്ങും മഴ കനത്തതോടെ ജനം ദുരിതത്തിലായി. പലയിടത്തും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചില വീടുകളും റോഡുകളും വെള്ളത്തിലായി. ഡാമുകൾ ഇതിനകം നിറഞ്ഞുതുടങ്ങിയതോടെ ജനം ആശങ്കയിലാണ്.
കൊരട്ടി: പുഴയുടെ സാമീപ്യമില്ലാത്ത പഞ്ചായത്ത് ആണെങ്കിലും കൊരട്ടിയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. പാടശേഖരങ്ങളിലെല്ലാം വെള്ളംനിറഞ്ഞു. ആറാംതുരുത്ത് - കുലയിടം റോഡിലും ക്രിമറ്റോറിയം റോഡിലും ഇരുചക്രവാഹനങ്ങൾ കടന്നുപോകാൻ കഴിയാത്തവിധം വെള്ളം കയറി. അടിപ്പാതനിർമാണം നടക്കുന്ന ചിറങ്ങര, മുരിങ്ങൂർ, കൊരട്ടി ഭാഗങ്ങളിൽ ബദൽ റോഡുകളിൽ കുഴികൾ നിറഞ്ഞതിനാൽ യാത്ര ദുരിതപൂർണമാണ്. ഇതോടെ മഴക്കൊപ്പം ഗതാഗതക്കുരുക്കിലുംപെട്ട് വലയുകയാണ് ജനം.
കാടുകുറ്റി: ചാലക്കുടി പുഴയോടുചേർന്നു കിടക്കുന്ന കാടുകുറ്റി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളക്കെട്ടിലാണ്. ചാത്തൻചാൽ പാടശേഖരവും കാതിക്കുടം വളവനങ്ങാടി റോഡും വെള്ളത്തിലാണ്. കുലയിടം - വെസ്റ്റ് കൊരട്ടി റോഡിലും വെള്ളം കയറി. പലയിടങ്ങളിലും കൃഷിനാശം സംഭവിച്ചിട്ടുണ്ട്. വാളൂർ, കുലയിടം ഭാഗങ്ങളിലെ പാടങ്ങളിലും വെള്ളം കയറി. ചെറുവാളൂർ കരിപ്പാശേരി അശോകൻ, സുബ്രൻ എന്നിവരുടെ വീടുകളിൽ വെള്ളംകയറി. അന്നനാട് ചാത്തുംമൂല, വൈന്തല കുന്നിപ്പറന്പ് റോഡിലും വെള്ളം കയറിയിട്ടുണ്ട്. സന്പാളൂർ ഞർളക്കടവ് പാലത്തിനുസമീപം പുഴയോരം ഇടിഞ്ഞ് ജാതിമരം അടക്കം പുഴയിലേക്കു കടപുഴകി.
അന്നമനട: ചാലക്കുടിപ്പുഴയുടെ ഭാഗമായ അന്നമനട സൗഹൃദതീരം വെള്ളത്തിലാണ്. കൂടാതെ വളൂർ - വെസ്റ്റ് കൊരട്ടി റോഡിലെ നടവരന്പ് ഭാഗവും വെള്ളത്തിലായി. ഇവിടെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. പ്രദേശത്തെ മൂന്നു വീടുകളിൽ വെള്ളംകയറി. നിലവിൽ ദുരിതാശ്വാസ ക്യാന്പുകളൊന്നും തുറന്നിട്ടില്ല. രാത്രിയോടെ പുഴയിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
മേലൂർ: ശാന്തിപുരം ഡിവൈൻ ഉന്നതിയിലെ വീട്ടുപറന്പുകളിലും എരുമപ്പാടം ഉന്നതിയിലും താമസിക്കുന്ന ഒട്ടേറെ സാധാരണക്കാരുടെ വീടുകളും വെള്ളത്തിലാണ്. എരുമപ്പാടം ഉന്നതിയിൽനിന്നു മാത്രം 43 കുടുംബങ്ങളെ ഡിവൈൻ ധ്യാനകേന്ദ്രം മലയാളം സെക്ഷനിലേക്കു മാറ്റിപാർപ്പിച്ചു. കുന്നപ്പിള്ളിയിലെ രണ്ടു വീടുകളും വെള്ളക്കെട്ടുഭീഷണി നേരിടുന്നുണ്ട്.
ചാലക്കുടിപ്പുഴയിൽ
ജലനിരപ്പ് ഉയരുന്നു
ചാലക്കുടി: കനത്ത മഴയെത്തുടർന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. ചാലക്കുടി പുഴ നിറഞ്ഞൊഴുകുകയാണ്. കമ്മളം റോഡ്, തുരുത്തിപറന്പ് കാരൂർ വെള്ളാഞ്ചിറ റോഡ്, ചാലക്കുടി കുട്ടാടൻ പാടം, ഡിവൈൻ നഗറിലെ വീടുകളിലേക്കും വെള്ളംകയറി. ഇവിടെ താമസിക്കുന്നവരെ ഡിവൈൻ ധ്യാനകേന്ദ്രത്തിലേക്കു മാറ്റി.
ചാലക്കുടിപ്പുഴയിൽ ഇന്നലെ വൈകിട്ട് ജലനിരപ്പ് 6.26 മീറ്ററായി ഉയർന്നു. 8.10 മീറ്ററാണ് അപകടനിരപ്പ്. പെരിങ്ങൽകുത്ത് ഡാമിന്റെ ജലനിരപ്പ് ഇപ്പോൾ 420.50 മീറ്ററാണ്. 424 മീറ്ററാണ് പരിധി. മഴക്കാലം ആരംഭിച്ചതോടെ ഡാമിന്റെ ഷട്ടർ അല്പം തുറന്നുവച്ചിരിക്കയാണ്. ചാലക്കുടി പാലത്തിനു സമീപം ലൈവ് ക്ലബ്ബിന്റെ പുഴയോരം ഇടിഞ്ഞുവീണു. ചാലക്കുടി സതേണ് കോളജിനുസമീപമുള്ള റെയിൽവെ അടിപ്പാതയിൽ വെള്ളം ഉയർന്നു. പടിഞ്ഞാറെ ചാലക്കുടി ഭാഗത്തേക്കുള്ള ഗതാഗതം സ്തംഭിച്ചു.