വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും ബോധവത്കരണം ഊർജിതമാക്കും
1570628
Friday, June 27, 2025 1:13 AM IST
തൃശൂർ: വർധിച്ചുവരുന്ന അക്രമങ്ങളുടെയും പോക്സോ കേസുകളുടെയും സാഹചര്യത്തിൽ വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും വിവിധ ബോധവത്കരണ ക്ലാസുകൾ ഊർജിതമാക്കുമെന്നു സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സണ്‍ അഡ്വ. പി. സതീദേവി. കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച ജില്ലാതല അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ.
തൊഴിലിടങ്ങളിലെ പരാതികൾ പരിശോധിക്കുന്പോൾ പലയിടത്തും ഇന്റേണൽ കമ്മിറ്റികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതു കാണുന്നില്ല. അതിനാൽ തൊഴിലിടങ്ങളിലെ പീഡനവുമായി ബന്ധപ്പെട്ട് പോഷ് ആക്ടിനെ സംബന്ധിച്ച് പ്രത്യേകിച്ച് ഐടി മേഖലയിലെയും മാളുകളിലെയും വനിതകൾക്കു ബോധവത്കരണ ക്ലാസുകൾ നൽകുന്നതു തുടരുമെന്നും തോട്ടംതൊഴിലാളികൾ, തീരദേശത്തെയും ആദിവാസിമേഖലകളിലേയും സ്ത്രീകൾ തുടങ്ങി വിവിധ മേഖലകളിലെ വനിതകളെയും ഉൾപ്പെടുത്തി നിലവിൽ ക്യാന്പുകൾ കൂടുതൽ ഊർജിതമാക്കുമെന്നും അവർ പറഞ്ഞു.
ടൗണ്‍ഹാളിൽ നടന്ന അദാലത്തിൽ 55 പരാതികളാണ് പരിഗണിച്ചത്. 14 പരാതികൾ പരിഹരിക്കുകയും രണ്ട് പരാതികളിൽ പോലീസ് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. 39 പരാതികൾ അടുത്ത സിറ്റിംഗിലേക്കായി മാറ്റിവച്ചു. പാനലിൽ വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വക്കറ്റ് പാനൽ മെന്പർമാരായ ടി.എസ്. സജിത, അഡ്വ. ബിന്ദു രഘുനാഥ്, ഫാമിലി കൗണ്‍സലർ മാല രമണൻ തുടങ്ങിയവർ പങ്കെടുത്തു.