അടിയന്തരനടപടി വേണമെന്ന് പിടിഎ; ഇല്ലെങ്കിൽ സമരം
1570638
Friday, June 27, 2025 1:13 AM IST
കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്തിലെ കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ ഒരാഴ്ചയായി തുടരുന്ന ദുരിതാശ്വാസക്യാന്പ് മൂലം അധ്യയനം മുടങ്ങുന്നതിനെതിരേ സ്കൂൾ പിടിഎ കമ്മിറ്റി രംഗത്ത്. ഇതു സംബന്ധിച്ച് പിടിഎയുടെ നേതൃത്വത്തിൽ പൂർവവിദ്യാർഥികൾ, അധ്യാപകർ, രാഷ്ട്രീയകക്ഷിനേതാക്കൾ, നാട്ടുകാർ എന്നിവരുടെ അടിയന്തരയോഗം വിളിച്ചുചേർത്തു.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കൂടുതൽ സൗകര്യങ്ങളുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും പഞ്ചായത്ത് കമ്യൂണിറ്റി ഹാളും ഉണ്ടെന്നിരിക്കെ സ്ഥലപരിമിതിമൂലം പ്രയാസമനുഭവിക്കുന്ന ചാമക്കാല സ്കൂളിനെ ക്യാന്പിനായി തെരഞ്ഞെടുത്തതു നീതീകരിക്കാനാവില്ലെന്നു യോഗം വിലയിരുത്തി. 115ലധികം പേരാണു നിലവിൽ ക്യാന്പിൽ കഴിയുന്നത്.
സ്കൂൾ തുറന്ന് ഒരു മാസം തികയുംമുന്പേ അധ്യയനം മുടങ്ങിയതുമൂലം വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്. വൻതോതിൽ മാലിന്യനിക്ഷേപമുണ്ടായിട്ടുണ്ട്. ഇതു നീക്കം ചെയ്യാൻ അധികൃതർ നടപടിയെടുത്തിട്ടില്ല. സ്കൂൾ അധികൃതരും വാർഡ് മെന്പറും ഇക്കാര്യങ്ങൾ പഞ്ചായത്തധികൃതരെ നിരവധിതവണ ബോധിപ്പിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് യോഗം ആരോപിച്ചു. വിഷയത്തിൽ അടിയന്തര നടപടിയില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുനീങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, ബന്ധപ്പെട്ട മറ്റു സർക്കാർ വകുപ്പുകൾ എന്നിവർക്ക് നിവേദനം നൽകാനും തീരുമാനമായി. പിടിഎ പ്രസിഡന്റ് സി.ബി. അബ്ദുസമദ് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ രഞ്ജി ടി. പരമേശ്വരൻ, പ്രധാനധ്യാപകൻ എം.രാജേഷ്, വാർഡ് മെന്പർ കെ.എസ്. അനിൽകുമാർ, വിദ്യാലയ സംരക്ഷണസമിതി പ്രസിഡന്റ് പി.കെ. ഹംസ, ഒസാക്സ് പ്രസിഡന്റ്എം.സി.എം.താജുദ്ധീൻ, വികസനസമിതി കണ്വീനർ പ്രഫുല്ലചന്ദ്രൻ, എംപിടിഎ ഭാരവാഹികൾ, വിവിധ രാഷ്ട്രീയകക്ഷിനേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.