" വഴി 'മുടക്കിയ വികസനം
1560756
Monday, May 19, 2025 2:06 AM IST
ഇരിട്ടി: റീബിൽഡ് കേരള പദ്ധതിയിൽ കോടികൾ മുടക്കി നിർമാണം പൂർത്തിയാകുന്ന എടൂർ-പാലത്തുംകടവ് റോഡിൽ വീടുകളിലേക്കുള്ള വഴികൾ നേരെയാക്കാതെയുള്ള കരാറുകാരന്റെ നടപടികളിൽ പ്രതിഷേധം. കച്ചേരിക്കടവ് പാലത്തിന് സമീപം പനച്ചികത്തിൽ മേരി, ഓലിക്കരോട്ട് ആന്റണി എന്നവരുടെ വീടുകളിലേക്ക് ഇറങ്ങുന്ന വഴികളാണ് നേരെയാക്കാതെ കുടുംബങ്ങൾ ദുരിതത്തിൽ ആയിരിക്കുന്നത്. റോഡിൽ നിന്ന് 10 അടിയിൽ ഏറെ താഴ്ചയിലുള്ള വീടുകളിലേക്ക് ഇറങ്ങുന്ന വഴികളാണ് കരാറുകാരൻ നേരേയാക്കാത്തത്. നിയമപ്രകാരം വീടുകളിലേക്ക് സഞ്ചാരയോഗ്യമായ വഴികൾ നിർമിച്ചു നല്കേണ്ടത് കരാറുകാരനാണ്.
കിലോമീറ്ററിന് അഞ്ചുകോടിയിൽ അധികം രൂപ ചിലവിൽ നിർമിച്ച റോഡിൽ കോടികളുടെ അഴിമതി ആരോപണം നിലനിൽക്കുമ്പോഴാണ് കരാറുകാരനെതിരേ വീണ്ടും പുതിയ ആരോപണം. 26 കിലോമീറ്റർ ദൂരം വരുന്ന റോഡിൽ നിരവധി സ്ഥലങ്ങളിൽ വീടുകളിലേക്കുള്ള വഴി ശരിയാക്കിയിട്ടില്ല. രണ്ടാഴ്ച മുൻപ് കച്ചേരിക്കടവ് ഭാഗത്ത് വീട്ടിലേക്കുള്ള പൊളിച്ചിട്ട റോഡ് നേരേയാക്കി നൽകാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ച് കരാറുകാരന്റെ വാഹനം തടഞ്ഞതിന് ശേഷമാണ് റോഡ് സഞ്ചാര യോഗ്യമാക്കിയത്.
റോഡുണ്ട്...
ഏണി പോലെ
കച്ചേരിക്കടവ് പാലത്തിന് സമീപം തനിച്ചു താമസിക്കുന്ന പനച്ചികത്തിൽ മേരി (75) എന്ന വീട്ടമ്മയോട് കരാറുകാരനും കെഎസ്ടി പി അധികൃതരും ചെയ്യുന്നത് ക്രൂരത. രണ്ട് കാലുകളും വയ്യാത്ത മേരിയുടെ വീട്ടിലേക്കുള്ള വഴി ശരിയാക്കിയിട്ടില്ല.10 അടിയിൽ അധികം ഉയരത്തിലുള്ള റോഡിലേക്ക് കയറാൻ കുത്തനെ ചെങ്കല്ലുകൊണ്ട് സൈഡ് കെട്ടിയെങ്കിലും പിന്നീട് കരാറുകാരനോ നടത്തിപ്പുകാരനോ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. മാസങ്ങളായി മറ്റൊരാളുടെ പറമ്പിലൂടെ വേണം ഇവർക്ക് പുറത്തെത്താൻ. തലശേരി-വളവുപാറ റോഡിന്റെ നവീകരണ സമയത്ത് വീടും സ്ഥലവും നഷ്ടപെട്ട ഇവർ അന്ന് ലഭിച്ച നഷ്ടപരിഹാരത്തുകകൊണ്ട് വാങ്ങിയ ഏഴുസെന്റ് വീടും പുരയിടവുമാണ് നടവഴിപോലും ഇല്ലാതെ ദുരിതത്തിലായിരിക്കുന്നത്.
മഴവെള്ളം
വീടുകളിലേക്ക്
റോഡിന്റെ സൈഡിലൂടെ വെള്ളം ഒഴുകി പോകാൻ സൗകര്യം ഇല്ലാത്തതിനാൽ റോഡിന്റെ താഴ്ഭാഗത്തുള്ള വീടുകളിലേക്ക് മഴവെള്ളം ഒഴുകിയെത്തി വീടും പരിസരവും ചെളി നിറയുകയാണ്. മഴ വെള്ളം ഒഴുക്കി വിടാൻ സമീപത്ത് കാനയുണ്ടെങ്കിലും ഒഴുകാനുള്ള സൗകര്യം ഒരുക്കിയിട്ടില്ല. വെള്ളം കുത്തിയൊഴുകി മണ്ണ് ഒഴുകി പോയതോടെ ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങൾ വീട്ടിലേക്ക് ഇറക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഓലിക്കരോട്ട് ആന്റണിയുടെയും കുടുംബത്തിന്റെയും അവസ്ഥ.
റോഡ് നിർമാണ സമയത്ത് വീട്ടിലേക്കുള്ള വഴികൾ ഉൾപ്പെടെ ചെയ്തു തരുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് ഇത്തരത്തിൽ കബളിപ്പിക്കുന്നത് എന്നാണ് ആന്റണി പറയുന്നത്. ആന്റണിയുടെ വീട്ടിലേക്ക് ഇറങ്ങുന്ന അല്പം സ്ഥലം മാത്രം മിച്ചം വന്ന കോൺക്രീറ്റ് കൊണ്ടുവന്ന് നിരത്തിയ ശേഷം കരാറുകാരൻ തടി തപ്പി. മഴക്കാലം ആരംഭിക്കാൻ ആഴ്ചകൾ മാത്രം അവശേഷിക്കുമ്പോൾ കുടുംബങ്ങളെ ദുരിതത്തിലാക്കിയതിന് കാരണം കരാറുകാരന്റെയും കെഎസ്ടി പി അധികൃതരുടെയും പിടിപ്പുകേടാണെന്നാണ് കുടുംബങ്ങൾ പറയുന്നത് .