കാര്‍ഷിക മേഖലയില്‍ 4.44 കോടിയുടെ നാശനഷ്ടം
1562987
Wednesday, May 28, 2025 2:13 AM IST
കണ്ണൂർ: ജില്ലയില്‍ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലും കാറ്റിലും കാര്‍ഷിക മേഖലയില്‍ വ്യാപക നാശനഷ്ടം. ജില്ലയില്‍ ഇതുവരെ 101.47 ഹെക്ടര്‍ ഭൂമിയിലായി 4.44 കോടിയുടെ കൃഷിനാശം സംഭവിച്ചതായി കൃഷി വകുപ്പ് അറിയിച്ചു. 4619 കര്‍ഷകരെയാണ് മഴക്കെടുതി ബാധിച്ചത്. പേരാവൂര്‍, പയ്യന്നൂര്‍ ബ്ലോക്കുകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പേരാവൂരില്‍ 95.59 ലക്ഷം രൂപയുടേയും പയ്യന്നൂരില്‍ 92.08 ലക്ഷം രൂപയുടേയും നഷ്ടവും രേഖപ്പെടുത്തി.
ജില്ലയില്‍ 34.08 ഹെക്ടര്‍ വാഴകൃഷിയില്‍ 2.39 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. 39,921 കുലച്ച വാഴകള്‍ നശിക്കുകയും 1272 കര്‍ഷകരെ ബാധിക്കുകയും ചെയ്തു. കുലയ്ക്കാത്ത വാഴകള്‍ നശിച്ച് 56.20 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. 673 റബര്‍ കര്‍ഷകരെ മഴ ബാധിച്ചു. ജില്ലയില്‍ 11.83 ഹെക്ടര്‍ സ്ഥലത്താണ് റബര്‍ കൃഷി നടത്തുന്നത്. ഇതില്‍ 2847 ടാപ്പിംഗ് നടത്തുന്ന റബര്‍ മരങ്ങളും ടാപ്പിംഗ് ഇല്ലാത്ത 1010 റബര്‍ മരങ്ങളും നശിച്ചു. ആകെ 72.09 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
21.76 ഹെക്ടറിലുള്ള തെങ്ങ് കൃഷിയില്‍ 1057 തെങ്ങുകള്‍ നശിച്ചു. 52.85 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. 595 തെങ്ങ് കര്‍ഷകരെയാണ് ദുരന്തം ബാധിച്ചത്. 10.87 ഹെക്ടര്‍ ഭൂമിയിലായി കുലച്ച 2093 കവുങ്ങുകളും 808 കവുങ്ങുകളും നശിച്ചു. 724 കവുങ്ങ് കര്‍ഷകര്‍ക്ക് 8.3 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. കുരുമുളക് കൃഷിയില്‍ 4.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കശുമാവിന് കൃഷിയില്‍ 1.69 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. തെങ്ങ് കൃഷിയില്‍ 6.75 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 225 തെങ്ങുകള്‍ നശിച്ചതായും കൃഷിവകുപ്പ് അറിയിച്ചു.
ഇരിട്ടി താലൂക്കിൽ 34
വീടുകൾക്ക് നാശനഷ്ടം
ഇരിട്ടി: ഇന്നലെ മഴയ്ക്ക് അല്പം ശമനമുണ്ടായെങ്കിലും മലയോര മേഖലയിൽ മരം വീണും മറ്റും ഇന്നലെയും വ്യാപകനാശം. ഇരിട്ടി താലൂക്കിൽ ഇതുവരെയായി 34 വീടുകൾ ഭാഗികമായി തകർന്നു. അയ്യൻകുന്നിൽ ഇന്നലെ ചുഴലിക്കാറ്റിൽ റബർമരങ്ങൾ വ്യാപമായി നശിച്ചു. മരം വീണ് എടൂർ-വീർപ്പാട് റൂട്ടിൽ ബസ് ഗതാഗതം തടസപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കൂറ്റൻ മരം റോഡിലേക്ക വീണതിനെ തുടർന്നാണ് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചത്.
അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറത്തട്ട് മേഖലയിലാണ് വ്യാപക കൃഷിനാശം സംഭവിച്ചത്. 200 ഓളം റബർ മരങ്ങൾ കാറ്റിൽ ഒടിഞ്ഞു വീണു. നിരവധി വാഴകളും നശിച്ചു.ജോസ് കൊള്ളികൊളവിൽ, ജോസഫ് മാന്തോട്ടത്തിൽ, പാപ്പച്ചൻ ചേന്നംകുളത്ത് എന്നിവരുടെ 200 ഓളം റബർ മരങ്ങൾ കാറ്റിൽ നശിച്ചു.
ജോസഫ് വരകനാട്ടിന്റെ 15 കവുങ്ങും 50 വാഴകളും കഴിഞ്ഞ ദിവസത്തെ കാറ്റിൽ നശിച്ചിരുന്നു. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐസക് ജോസഫ്, ചെയർപേഴ്സൺ സീമ സനോജ്, പഞ്ചായത്തംഗങ്ങളായ സെലീന ബിനോയ്, ഫിലോമിന മാണി, റവന്യു-കൃഷി വകുപ്പുദ്യോഗസ്ഥർ എന്നിവർ സ്ഥലങ്ങൾ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.
കീഴൂർക്കുന്ന് -വള്ളിയാട് റൂട്ടിലെ ഉന്നതിക്ക് സമീപം സമീപം റോഡരികിലെ കുന്നിടിഞ്ഞതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് രണ്ടിടങ്ങളിലായി കുന്നിടിഞ്ഞത്. ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വട്ടിയാംതോട്-മണിക്കടവ് റൂട്ടിൽ വട്ടിയാംതോട് പാലത്തിന് സമീപം മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു.
ഇരിട്ടിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കർണാടകയിലെ കുടക് വനമേഖലയിൽ ഇപ്പോഴും ശക്തമായ മഴ പെയ്യുന്നുണ്ട്. ഇതേ തുടർന്ന് ബാരാപ്പോൾ പുഴയിലും വയത്തൂർ പുഴയിലും ജലനിരപ്പ് ഉയർന്നു. മേഖലയിൽ മൂന്ന് ദിവസമായി മുടങ്ങിക്കിടന്ന വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു വരികയാണെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
ചക്കരക്കല്ലിൽ കുന്നിടിച്ചിൽ; വീടുകൾ ഭീഷണിയിൽ
ചക്കരക്കൽ: ശക്തമായ മഴയിൽ ചക്കരക്കൽ ബസ് സ്റ്റാൻഡ് പരിസരത്തെ കുന്നിടിഞ്ഞു. കുന്നിടിച്ചലിനെ തുടർന്ന് സമീപത്തെ വീടുകൾ അപകട ഭീഷണിയിലായി. കുനിമ്മൽ കെ. സുശീല, സഹോദരി കെ. ശാന്ത എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായത്. നേരത്തെയും ഇവിടെ കുന്നിടിച്ചിൽ ഉണ്ടായിരുന്നു. ഇന്നലെ രാവിലെ പെയ്ത കനത്ത മഴയിൽ 25 അടിയോളം ഉയരത്തിൽ നിന്ന് കുന്നിടിഞ്ഞ് വീഴുകയായിരുന്നു.
മതിലിടിഞ്ഞ് വീട്
ഭാഗികമായി തകർന്നു
ആറ്റാംചേരി: കനത്ത മഴയെ തുടർന്ന് അയൽക്കാരന്റെ മതിലിടിഞ്ഞ് വീണതിനെ തുടർന്ന് വീടിന്റെ അടുക്കള ഭാഗം തകർന്നു. ആറ്റാംചേരി പള്ളിക്ക് സമീപത്തെ കാരിക്കുന്നേൽ അന്നകുട്ടിയുടെ വീടിന്റെ അടുക്കള ഭാഗമാണ് തകർന്നത്. വീടിനു പിറകു വശത്തെ ശുചിമുറിക്കും കേടുപാടുകൾ സംഭവിച്ചു. കിണർവെള്ളവും ഉപയോഗ ശൂന്യമായി. പഞ്ചായത്ത്, റവന്യു അധികൃതർ സ്ഥലം സന്ദർശിച്ചു.
പയ്യന്നൂരിൽ വീടുകൾക്ക്
നാശനഷ്ടം
പയ്യന്നൂര്‍: ശക്തമായ കാറ്റിലും മഴയിലും പയ്യന്നൂര്‍ മേഖലയില്‍ വ്യാപക നാശം. അന്നൂര്‍ ആലിങ്കീഴില്‍ ടിസിവി ശാന്തയുടെ ഓടുമേഞ്ഞ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു. പെരളം വില്ലേജിലെ കണിയാംകുന്നില്‍ ദാമോദരന്‍ അടിയോടിയുടെ വീടിനു മുകളിലെ ഷീറ്റ് തെങ്ങ് വീണ് തകര്‍ന്നു. രാമന്തളി പാലക്കോട് ഹാര്‍ബറിന് എതിര്‍വശത്തെ ടി.പി. ആത്തിമ, ടി.പി. സുഹൈജ എന്നിവരുടെ സ്ഥലത്ത് സമീപത്തെ കുന്നിടിഞ്ഞുവീണു. ഇതിന് സമീപം നിർമാണത്തിലിരിക്കുന്ന സുഫൈജയുടെ വീടിന് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. കുന്ന് വീണ്ടും ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ ആത്തിമ, കാസിം എന്നിവരോട് മാറി താമസിക്കാന്‍ റവന്യൂ അധികൃതര്‍ നിര്‍ദേശിച്ചു കവ്വായി ജിഎംയുപി സ്കൂളിന് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
മരം വീണ് വാഹനത്തിനും
വീടിനും നാശനഷ്ടം
മട്ടന്നൂർ: കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വാഹനത്തിലും വീടിലും വീണു. മട്ടന്നൂർ നഗരസഭയിലെ മരുതായി പയ്യപറമ്പിലെ അനീഷിന്റെ വീട്ടിലാണു മരം വീണത്. ശക്തമായ കാറ്റിൽ മരം കടപുഴകി വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓംമ്നിവാനിലും വീടിനു മുകളിലും വീഴുകയായിരുന്നു. വാഹനത്തിനും വീടിനും കേടുപാടുകൾ സംഭവിച്ചു.