മണ്ണിടിച്ചിൽ തടയാനായി സിമന്റ് തേച്ച് പിടിപ്പിച്ച ഭാഗവും ഇടിഞ്ഞുവീണു
1563003
Wednesday, May 28, 2025 2:13 AM IST
തളിപ്പറമ്പ്: ദേശീയ പാതയിൽ കുപ്പം പ്രദേശത്ത് മണ്ണിടിച്ചിൽ തുടരുന്നതിനാൽ വാഹന ഗതാഗതം പൂർണമായും നിലച്ചു. ഈ ഭാഗത്ത് റോഡ് വീതി കൂട്ടുന്നതിനായി മണ്ണ് മാറ്റിയ ഭാഗത്തുനിന്നാണ് വൻതോതിൽ മണ്ണിടിഞ്ഞ് വീണിട്ടുള്ളത്.
ഇന്നലെയും മണ്ണിടിഞ്ഞു വീണു. മണ്ണിടിയാതിരിക്കാനായി സിമന്റ് തേച്ച് ഉറപ്പിച്ച ഭാഗമാണ് ഇടിഞ്ഞു വീണത്. ഞായറാഴ്ച പുലർച്ചയോടെ ഈ ഭാഗത്ത് വലിയ തോതിൽ മണ്ണിടിഞ്ഞു വീണതോടെയാണ് ഈ ഭാഗത്തുകൂടിയുള്ള വാഹനഗതാഗതം നിർത്തിയത്. നിലവിൽ പരിയാരം ഭാഗത്തു നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന വാഹനങ്ങൾ വാഹനങ്ങൾ ചുടല- കുറ്റേരി വഴിയും ചുടല മുക്കുന്ന് വഴിയുമാണ് സർവീസ് നടത്തുന്നത്.
തളിപ്പറമ്പിൽ നിന്ന് പരിയാരം ഭാഗത്തേക്ക് സർവീസ് നടത്തുന്ന വാഹനങ്ങൾ ഏഴോം നെരുവമ്പ്രം- പരിയാരം വഴിയാണ് വഴിയാണ് സർവീസ് നടത്തുന്നത്. കുപ്പം കപ്പണത്തട്ടിൽ മണ്ണിടിച്ചിൽ തടയാനുള്ള പ്രവൃത്തികൾ തുടങ്ങി. ഉറപ്പു കുറഞ്ഞ മണ്ണുള്ള ഭാഗങ്ങൾ തട്ടുകളായി തിരച്ച് മുകളിൽ ടാർപോളിൽ ഷീറ്റുകൾ വിരിക്കും. ഉറപ്പുള്ള ഭാഗങ്ങളിൽ ചിലയിടങ്ങളിൽ ഉള്ള വിള്ളലുകളിൽ കരിങ്കൽ ചീളുകൾ നിറച്ച് ബലപ്പെടുത്തുകയും ചെയ്യുന്ന പ്രവൃത്തിയാണ് നടക്കുന്നത്. എന്നാൽ, ഇത് ഫലപ്രദമല്ലെന്നാണ് പരിസരവാസികൾ പറയുന്നത്.