സന്തോഷമേകുന്ന ദിവ്യകാരുണ്യ അദ്ഭുതം: മാർ ജോർജ് വലിയമറ്റം
1563002
Wednesday, May 28, 2025 2:13 AM IST
വിളക്കന്നൂർ: വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ 2013 നവംബർ 15 ന് ദിവ്യകാരുണ്യ അദ്ഭുതം സംഭവിച്ചപ്പോൾ അന്നത്തെ തലശേരി ആർച്ച്ബിഷപ്പായിരുന്ന മാർ ജോർജ് വലിയമറ്റത്തിന്റെ നിർദേശപ്രകാരമാണ് ഈ പ്രതിഭാസത്തെക്കുറിച്ച് പഠനങ്ങൾ നടത്തുന്നതും തുടർന്ന് ദിവ്യകാരുണ്യ അദ്ഭുതത്തിന് വത്തിക്കാന്റെ അംഗീകാരം ലഭിക്കുന്നതും. ഇതിനെക്കുറിച്ച് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം സംസാരിക്കുന്നു.
" ദിവ്യകാരുണ്യ ഭക്തിയും ദിവ്യകാരുണ്യ ആരാധനയും ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളാണ്. വിളക്കന്നൂരിൽ ഇപ്രകാരം ഒരു അദ്ഭുതം നടന്നുവെന്ന് കേട്ടപ്പോൾ അതേപ്പറ്റി കൂടുതൽ പ്രചാരണം കൊടുക്കുന്നതിനോ വിശദീകരണം കൊടുക്കുന്നതിനോ ഞാൻ പരിശ്രമിച്ചില്ല. കാരണം, അക്കാലത്ത് കേരളത്തിൽ തന്നെ പല വ്യാജഅദ്ഭുതങ്ങളുടെയും വാർത്തകൾ പ്രചരിച്ചിരുന്നു.
മാത്രമല്ല, ലോകത്തിൽ തന്നെ വ്യാജ അദ്ഭുതങ്ങൾ വിശ്വാസികളെ കബളിപ്പിച്ച സംഭവങ്ങളും എനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ അതിന് അമിത പ്രാധാന്യം കൊടുക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. അതിന്റെ പ്രധാന കാരണം ദിവ്യകാരുണ്യ ഭക്തിയും ദിവ്യകാരുണ്യ ആരാധനയും അദ്ഭുതങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല. മറിച്ച് വിശ്വാസം വഴിയായിട്ടുള്ളതാണെന്നതായിരുന്നു.
എങ്കിലും, ഈ സംഭവം അറിഞ്ഞപ്പോൾ ഇതിന്റെ യാഥാർഥ്യം അറിയുന്നതിനും ഇതിനെക്കുറിച്ച് പഠിക്കുന്നതിനും ഞാൻ മുൻകൈയെടുത്തു. ഇത്തരം അസാധാരണ സംഭവങ്ങൾ നടക്കുന്പോൾ രൂപതാതലത്തിലും സഭാതലത്തിലും പഠിക്കണം. കൂടാതെ, സാർവത്രിക സഭയുടെ ആസ്ഥാനമായ റോമിൽ നിന്നുള്ള വിദഗ്ധരുടെയും നിർദേശങ്ങൾ ആവശ്യമായിരുന്നു. രൂപതാതലത്തിൽ ഇതിനെക്കുറിച്ച് പഠിക്കുന്നതിനായി ദൈവശാസ്ത്ര പണ്ഡിതരും നിയമപണ്ഡിതരുമായിട്ടുള്ള വൈദികരെ ചുമതലപ്പെടുത്തി.
അവർ പഠിച്ചതിനു ശേഷം ഈ സംഭവത്തിന്റെ മുഴുവൻ കാര്യങ്ങൾ മനസിലാക്കാൻ പറ്റാത്ത എന്തോ പ്രത്യേകതയുണ്ടെന്ന് വിലയിരുത്തി സിനഡിന്റെ ശ്രദ്ധയിൽപ്പെടുത്തി. മേജർ ആർച്ച്ബിഷപ്പിനോട് ഇക്കാര്യം പഠിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം സഭാതലത്തിൽ ഇതിനെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ധർമാർ അടങ്ങുന്ന കമ്മിറ്റിയെ നിയോഗിച്ചു. അവരുടെ നിഗമനത്തിലും എന്തോ അസ്വഭാവികത ഉണ്ടെന്ന് മനസിലാക്കുകയും അവസാനമായി ഇതിനെക്കുറിച്ച് ഒരു തീരുമാനം എടുക്കുന്നതിനായി റോമിലേക്ക് അയയ്ക്കുകയും ചെയ്തു. റോമിൽനിന്നും വിദഗ്ധ കമ്മിറ്റി ഇതിനെക്കുറിച്ച് പഠിക്കുകയും ഇത് എപ്രകാരമാണ് ജനങ്ങളെ അറിയിക്കേണ്ടതെന്ന കാര്യം സഭയെ അറിയിക്കുകയും ചെയ്തു. ദിവ്യകാരുണ്യ അദ്ഭുതങ്ങൾ ലോകത്ത് പലയിടത്തും നടന്നിട്ടുണ്ട്. ഇന്നും നടന്നുകൊണ്ടിരിക്കുന്നു.
ഇശോയുടെ തിരുരക്തമായി മാറിയ വീഞ്ഞും ശരീരമായി തീർന്ന ഓസ്തിയും ഇന്നും കേടുകൂടാതെ സൂക്ഷിക്കുന്നുണ്ട്.ഇങ്ങനെയുള്ള സ്ഥലങ്ങളെല്ലാം ഞാൻ സന്ദർശിച്ചിട്ടുണ്ട്. വിളക്കന്നൂരിൽ നടന്നത് ദിവ്യകാരുണ്യ അദ്ഭുതമായി സഭ അംഗീകരിക്കുന്നു. വിശ്വാസയോഗ്യമായ വണക്കം ഈ ഓസ്തിക്ക് നല്കാനും സഭ അനുവദിച്ചിരിക്കുന്നു. ഇതിൽ, സന്തോഷമുണ്ട്. അദ്ഭുതത്തിൽ ഞാനും വിശ്വസിക്കുന്നു.'