നാശനഷ്ടങ്ങൾ എൻഎച്ച് അഥോറിറ്റിയും കരാറുകാരനും സമയബന്ധിതമായി പരിഹരിക്കണം: ജില്ലാ കളക്ടർ
1563001
Wednesday, May 28, 2025 2:13 AM IST
കണ്ണൂർ: കനത്ത മഴയിൽ തളിപ്പറമ്പ്, കുപ്പം, പരിയാരം ഭാഗങ്ങളിലും ജില്ലയിലെ മറ്റ് ഭാഗങ്ങളിലും ദേശീയപാത 66 നിർമാണത്തിനോടനുബന്ധിച്ച് മണ്ണിടിച്ചിലും വെള്ളക്കെട്ടും കാരണം സമീപ വാസികൾക്കുണ്ടായ നാശനഷ്ടങ്ങൾ ദേശീയപാത അഥോറിറ്റിയും കരാറുകാരും സമയബന്ധിതമായി പരിഹരിക്കണമെന്ന് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ഉത്തരവിട്ടു.
ചെളിയും മണ്ണും കയറിയ വീടുകൾ കരാറുകാരുടെ പൂർണ ചെലവിൽ വൃത്തിയാക്കാനും വെള്ളക്കെട്ട് ഭാഗങ്ങളിൽ നിന്നും വെള്ളവും ചെളിയും രണ്ടു ദിവസത്തിനകം പൂർണമായി നീക്കുവാനുള്ള നടപടി സ്വീകരിക്കുവാനും ദേശീയപാത അഥോറിറ്റിക്കും ബന്ധപ്പെട്ട കരാറുകാരായ മേഘ എൻജിനിയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, വിശ്വ സമുദ്ര എന്നിവർക്കും നിർദേശം നൽകി.
ജില്ലാ റൂറൽ, സിറ്റി പോലീസ്, തദ്ദേശ സ്വയംഭരണവകുപ്പ് എന്നിവർ സമർപ്പിച്ച ദുരന്ത സാധ്യതയുള്ള പ്രദേശങ്ങൾ സംബന്ധിച്ച റിപ്പോർട്ടിൽ സ്ഥലപരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും നേരത്തെയുള്ള ഉത്തരവ് പ്രകാരം നിർദേശം നൽകിയിട്ടുണ്ട്. ഇത്തവണത്തെ മൺസൂൺ അവസാനിക്കുന്നതുവരെ കരാറുകാർ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ആഴ്ച തോറുമുള്ള റിപ്പോർട്ട് സമർപ്പിക്കാനും പിഐയുഎൻഎച്ച്എ ഐ പ്രോജക്ട് ഡയറക്ടർക്കും കളക്ടർ നിർദേശം നൽകി.