കാര്‍ഷിക മേഖലയില്‍ 4.44 കോടിയുടെ നാശനഷ്ടം
1562994
Wednesday, May 28, 2025 2:13 AM IST
കണ്ണൂർ: ജില്ലയില്‍ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലും കാറ്റിലും കാര്‍ഷിക മേഖലയില്‍ വ്യാപക നാശനഷ്ടം. ജില്ലയില്‍ ഇതുവരെ 101.47 ഹെക്ടര്‍ ഭൂമിയിലായി 4.44 കോടിയുടെ കൃഷിനാശം സംഭവിച്ചതായി കൃഷി വകുപ്പ് അറിയിച്ചു. 4619 കര്‍ഷകരെയാണ് മഴക്കെടുതി ബാധിച്ചത്. പേരാവൂര്‍, പയ്യന്നൂര്‍ ബ്ലോക്കുകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പേരാവൂരില്‍ 95.59 ലക്ഷം രൂപയുടേയും പയ്യന്നൂരില്‍ 92.08 ലക്ഷം രൂപയുടേയും നഷ്ടവും രേഖപ്പെടുത്തി.
ജില്ലയില്‍ 34.08 ഹെക്ടര്‍ വാഴകൃഷിയില്‍ 2.39 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. 39,921 കുലച്ച വാഴകള്‍ നശിക്കുകയും 1272 കര്‍ഷകരെ ബാധിക്കുകയും ചെയ്തു. കുലയ്ക്കാത്ത വാഴകള്‍ നശിച്ച് 56.20 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. 673 റബര്‍ കര്‍ഷകരെ മഴ ബാധിച്ചു. ജില്ലയില്‍ 11.83 ഹെക്ടര്‍ സ്ഥലത്താണ് റബര്‍ കൃഷി നടത്തുന്നത്. ഇതില്‍ 2847 ടാപ്പിംഗ് നടത്തുന്ന റബര്‍ മരങ്ങളും ടാപ്പിംഗ് ഇല്ലാത്ത 1010 റബര്‍ മരങ്ങളും നശിച്ചു. ആകെ 72.09 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
21.76 ഹെക്ടറിലുള്ള തെങ്ങ് കൃഷിയില്‍ 1057 തെങ്ങുകള്‍ നശിച്ചു. 52.85 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. 595 തെങ്ങ് കര്‍ഷകരെയാണ് ദുരന്തം ബാധിച്ചത്. 10.87 ഹെക്ടര്‍ ഭൂമിയിലായി കുലച്ച 2093 കവുങ്ങുകളും 808 കവുങ്ങുകളും നശിച്ചു. 724 കവുങ്ങ് കര്‍ഷകര്‍ക്ക് 8.3 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. കുരുമുളക് കൃഷിയില്‍ 4.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കശുമാവിന് കൃഷിയില്‍ 1.69 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. തെങ്ങ് കൃഷിയില്‍ 6.75 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 225 തെങ്ങുകള്‍ നശിച്ചതായും കൃഷിവകുപ്പ് അറിയിച്ചു.
മഴക്കെടുതി
തുടരുന്നു
ചെറുപുഴ: മലയോരത്ത് മഴക്കെടുതി തുടരുന്നു. ഇന്നലെ രാവിലെയുണ്ടായ കാറ്റിൽ പശുത്തൊഴുത്ത് വീണു ക്ഷീരകർഷകയ്ക്ക് പരിക്കേറ്റു. ചെറുപുഴ പഞ്ചായത്തിലെ കൂമ്പൻകുന്നിലെ പുളിയാർമറ്റം സോജിയുടെ ഭാര്യ മേരിക്കാണ് (54) പരിക്കേറ്റത്. രാവിലെ പശുവിനെ കറക്കുന്നതിനിടെയാണു തൊഴുത്ത് വീണത്. മേരിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
കോറാളിയിലെ വലിയപുരയിൽ രാധയുടെ വീട്ടിലേക്ക് കല്ലിടിഞ്ഞു വീണ് വീടിനു നാശമുണ്ടായി.
കൂമ്പൻകുന്നിലെ ഉറുകുഴിയിൽ സാബുവിന്റെ വീടിന്റെ മുറ്റം ഇടിഞ്ഞു വീണ് വീട് അപകടാവസ്ഥയിലായി. ജോസ്ഗിരി-രാജഗിരി റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴയ്ക്ക് അല്പം കുറവുണ്ടെങ്കിലും ഇടയ്ക്കിടെ ശക്തമായ മഴ പെയ്യുന്നുണ്ട്.
തെങ്ങ് വീണ് വീട് തകർന്നു
ആലക്കോട്: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകർന്നു. ഒറ്റത്തെയിലെ പാറേക്കാട്ടിൽ സുനോജിന്റെ വീടാണ് തകർന്നത്. അപകട സമയത്ത് വീട്ടിനകത്ത് ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു, വീടിന്റെ മേൽക്കൂര ഏതാണ്ട് പൂർണമായും തകർന്നു. രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കൃഷിനാശം വിലയിരുത്തി
ചെറുപുഴ: കഴിഞ്ഞ ദിവസം വീശിയ ചുഴലികാറ്റിൽ കൃഷിനാശം സംഭവിച്ച ചെറുപുഴ പഞ്ചായത്തിലെ കൃഷിയിടങ്ങൾ പയ്യന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. രാഖിയുടെ നേതൃത്വത്തിലുള്ള കൃഷി ഉദ്യോഗസ്ഥരു സംഘം സന്ദർശിച്ചു. തിരുമേനി മുതുവത്തെ കണിയാംപാറമ്പിൽ സ്കറിയ, കയ്യാലപ്പറമ്പിൽ ജോസ്, മുറിഞ്ഞകല്ലേൽ ജോസ് ഫിലിപ്പ്, തൊട്ടിയിൽ ബീന മൂന്നാനേൽ മാത്യു, എന്നിവരുടെ കൃഷിയിടങ്ങളാണ് സംഘം സന്ദർശിച്ചത്.
നൂറുകണക്കിന് റബർ, കമുക്, വാഴ, ജാതി, കശുമാവ് എന്നിവയുൾപ്പടെയുള്ള ഇവിടെ നശിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത കൃഷിനാശമാണ് ഉണ്ടായിരിക്കുന്നതെന്ന് കൃഷിവകുപ്പുദ്യോഗസ്ഥർ പറഞ്ഞു. നാശം നേരിട്ട കർഷകർ എത്രയും പെട്ടെന്ന് ഓൺലൈനായി നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ സമർപ്പിക്കണമെന്ന് കൃഷി അസി. ഡയറക്ടർ കെ. രാഖി നിർദേശിച്ചു. ചെറുപുഴ കൃഷി ഓഫീസർ പി. അഞ്ജു, കൃഷി അസിസറ്റന്റ് സുരേഷ് കുറ്റൂർ എന്നിവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.
റോഡ് തകർന്നു
തളിപ്പറമ്പ്: കനത്തമഴയിൽ വെള്ളം കയറി കീഴാറ്റൂർ തിട്ടയിൽ പാലം റോഡ് പൂർണമായി തകർന്നു. സമീപത്ത് കനത്ത വെള്ളക്കെട്ട് നിലനിൽക്കുന്നുണ്ട്. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ട നിലയിലാണ്. പുതിയ ദേശീയപാത കടന്നു പോകുന്ന റോഡിന് സമീപത്തു നിന്നും നിർമിച്ച ഈ റോഡിലേക്ക് വെള്ളം കയറിയതോടെയാണ് റോഡ് പൂർണമായും തകർന്നത്. ഈ പ്രദേശത്തേയടക്കം പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ചാണ് വയൽക്കിളികൾ സമരം നടത്തിയിരുന്നത്. കാർഷിക ഗ്രാമമെന്ന് പേര് കേട്ട കീഴാറ്റൂരിലെ കൃഷിയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട് ദേശീയപാത നിർമാണ പ്രവൃത്തി. ദേശീയപാത കടന്നു പോകുന്നതിന്റെ ഇരു വശങ്ങളിലുള്ള വയലുകൾ ചെളിപ്പാടമായതിനാൽ നിലവിൽ കൃഷി നടത്താൻ പറ്റാത്ത അവസ്ഥയിലാണ്.
റോഡിൽ വെള്ളം കയറി
ശ്രീകണ്ഠപുരം: കൂട്ടുംമുഖം ചുണ്ടക്കുന്ന് വളയംകുണ്ട് റോഡിൽ കൂട്ടുംമുഖം പാലത്തിന് സമീപം വെള്ളം കയറി.വെള്ളക്കെട്ട് കാരണം ചെറിയ വാഹനങ്ങളുടെ ഇതുവഴിയുള്ള യാത്ര മുടങ്ങി. വെള്ളക്കെട്ട് കാരണം കാൽനടയാത്രയും അസാധ്യമായി. ഓട നിർമിച്ച് പ്രശ്നം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു