ഗാന്ധിസ്തൂപം അനുവദിക്കില്ലെന്നത് സിപിഎം പാർട്ടി നയമോ: സണ്ണി ജോസഫ്
1560766
Monday, May 19, 2025 2:07 AM IST
കണ്ണൂർ: കണ്ണൂർ മലപ്പട്ടത്ത് തകർത്ത ഗാന്ധി സ്തൂപം പുനർനിർമിക്കാൻ അനുവദിക്കില്ലെന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്റെ പ്രഖ്യാപനം പാർട്ടി തീരുമാനമാണോ എന്ന കാര്യം നേതൃത്വം വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
സിപിഎം പ്രവർത്തകർ തകര്‍ത്ത ഗാന്ധി സ്തൂപവും പി.ആര്. സനീഷിന്റെ വീടും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപിതാവിനെ നിന്ദിച്ചയാൾക്കെതിരെ കേസെടുക്കേണ്ട ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയിൽ ഇതുവരെയായി സിപിഎം നേതാവിന്റെ പ്രസംഗം ശ്രദ്ധയിൽപെട്ടില്ലേ എന്നും സണ്ണി ജോസഫ് എംഎൽഎ ചോദിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നാട്ടിലുള്ള അവസ്ഥയാണ് ഇത്. ജനാധിപത്യവും ഭരണഘടന അനുവദിക്കുന്ന പൗരസ്വാതന്ത്ര്യവും സ്വതന്ത്ര സംഘടനാ പ്രവര്‍ത്തനവും ഇത്തരം സാഹചര്യത്തിൽ കേരളത്തില്‍ എങ്ങനെ നടത്തുമെന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഉത്തരം പറയണം. ഗാന്ധി സ്തൂപം തകര്‍ത്തതിനെതിരെ പരാതി നല്‍കിയിട്ടും പോലീസ് പ്രതികള്‍ക്ക് ഒത്താശ നല്‍കുകയാണ്.
ഗാന്ധിനിന്ദയില്‍ സിപിഎം ബിജെപിയെ പോലും തോല്‍പ്പിക്കുകയാണ്. ഗാന്ധി സ്തൂപം തകര്‍ക്കുകയും കെ.സുധാകരന് എംപി, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെയും കോണ്‍ഗ്രസ് നേതാക്കളെയും ആക്രമിക്കുകയും ചെയ്ത കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം.
മലപ്പട്ടത്ത് പോലീസ് നിഷ്പക്ഷമായല്ല പ്രവര്‍ത്തിക്കുന്നത്. സനീഷിന്റെ വീട് ആക്രമിച്ച് അദ്ദേഹത്തിന്റെ പിതാവിനെ കൈയേറ്റം ചെയ്യുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത പ്രതികള്‍ സ്വൈരവിഹാരം നടത്തുന്നു. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് സിപിഎമ്മിന്റേത്. രാഷ്ട്രീയ കൊലപാതകക്കേസിലെ പ്രതികളെ മുദ്രാവാക്യം വിളിച്ച് ജയിലേക്ക് അയയ്ക്കുകയും അവരെ രക്ഷപ്പെടുത്താന്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചെലവാക്കി നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്ത സിപിഎം കണ്ണൂരില്‍ വ്യാപകമായി ബോംബ് നിർമാണത്തിന് നേതൃത്വം കൊടുക്കുകയുമാണെന്നും സണ്ണി ജോസഫ് എംഎൽഎ ആരോപിച്ചു.