മഴ പെയ്താൽ കുറ്റിക്കോൽ അടിപ്പാത വെള്ളത്തിലാകും; നാട്ടുകാർ ആശങ്കയിൽ
1560769
Monday, May 19, 2025 2:07 AM IST
തളിപ്പറമ്പ്: കാലവർഷം അടുത്തു വരുന്പോൾ കുറ്റിക്കോലിലെ ജനങ്ങൾക്ക് ആശങ്കയേറുകയാണ്. മഴ പെയ്താൽ കുറ്റിക്കോൽ അടിപ്പാതയിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് ഇവരുടെ യാത്രകളെയെല്ലാം പ്രതിസന്ധിയിലാക്കുമെന്നതാണ് ആശങ്കയ്ക്ക് കാരണം. അടിപ്പാതയുടെ അശാസ്ത്രീയമായ നിർമാണമാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന പഴയ റോഡ് കവാടത്തിലെ അടിപ്പാതയുടെ നിർമാണം തികച്ചും അശാസ്ത്രീയമാണെന്നാണ് ആക്ഷേപം.
നിലവിലുള്ള ദേശീയപാതയിൽ നിന്ന് മൂന്നരമീറ്റർ താഴ്ചയിലാണ് അടിപ്പാത നിർമിച്ചത് . പത്ത് മീറ്റർ വീതിയിലും നാലു മീറ്റർ ഉയരത്തിലുമുള്ള അടിപ്പാതയുടെ അടുത്ത് തന്നെ മൂന്നുമീറ്റർ വീതിയിൽ കൾവെർട്ടും നിർമിച്ചിട്ടുണ്ട്.
ഏകദേശം ആറുമീറ്റർ അകലത്തിലാണ് ഇരുനിർമാണങ്ങളും. ഇതോടൊപ്പം നിലവിലുള്ള ദേശീയപാതയ്ക്ക് കുറുകെ നിർമിച്ച കൾവർട്ടും പുതുതായി പണിത അടിപ്പാതയുടെ മുന്നിലാണ് ചേരുന്നത്. മഴക്കാലത്ത് പാതയുടെ ഇരുഭാഗത്തും ഉള്ള വയലിൽ രണ്ടും മൂന്നും മീറ്ററോളം ഉയരത്തിൽ വെള്ളം കെട്ടിനിൽക്കുന്ന മേഖലയാണിത്. ഇവിടെയാണ് നിലവിലുള്ള റോഡിൽ നിന്ന് മൂന്നര മീറ്ററോളം താഴ്ചയിലായി അടിപ്പാത നിർമിച്ചിരിക്കുന്നത്.വേനൽമഴ പെയ്തപ്പോൾ പോലും പുതുതായി നിർമിച്ച അടിപ്പാത പൂർണമായി വെള്ളക്കെട്ടിലായിരുന്നു.
പുഴയോരത്തുള്ള ചതുപ്പ് നിലത്തിന് സമാനമായ പഴയ പാടശേഖര ഭൂമിയിലാണ് അടിപ്പാത നിർമിച്ചത്.
വർഷത്തിൽ ഭൂരിഭാഗം സമയവും വെള്ളം കെട്ടിനിൽക്കുന്ന പ്രദേശം കൂടിയാണിത്.
കഴിഞ്ഞ മഴക്കാലത്തും അടിപ്പാതയിൽ മാസങ്ങളോളമാണ് വെള്ളം കെട്ടിക്കിടന്നത്. തുടർന്ന് ഇവിടുത്തെ പ്രവൃത്തി തടസപ്പെട്ടിരുന്നു. കണ്ണൂർ റീച്ച് തുടങ്ങുന്നത് കുറ്റിക്കോലിലാണ്. കണ്ണൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ സർവീസ് റോഡ് വഴി തളിപ്പറമ്പ് ഭാഗത്തേക്ക് കടക്കേണ്ട വഴിയാണിത്. എന്നാൽ നിലവിൽ നിർമിച്ച അടിപ്പാതയിലൂടെ കടന്നുപോകാൻ കഴിയില്ലെന്നതാണ് യാഥാർഥ്യമെന്നും നാട്ടുകാർ ആരോപിക്കുന്നു.
ഇക്കാര്യത്തിൽ നാട്ടുകാരും യാത്രക്കാരു നിരവധി ആശങ്കകൾ ഉയർത്തിയിട്ടും ദേശീയപാത അധികൃതർ ഇത് കണ്ടില്ല എന്ന് നടിക്കുകയാണ്. അശാസ്ത്രീയമായി നിർമിച്ച അടിപ്പാതയുടെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളും യാത്രക്കാരും നാട്ടുകാരും അധികൃതർക്ക് നിരവധി പരാതികൾ നൽകിയിട്ടും നടപടികൾ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.