കനത്ത മഴയില്‍ വ്യാപക നാശനഷ്ടം
1561423
Wednesday, May 21, 2025 7:27 AM IST
കണ്ണൂര്‍: കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശ നഷ്ടം. ദേശീയപാതയിൽ മിക്കയിടത്തും മണ്ണിടിച്ചലുണ്ടായി. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ റോഡുകളില്‍ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ദേശീയപതായ്ക്കായി മണ്ണെടുത്ത പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി.
തിങ്കളാഴ്ച രാത്രി മുതലാണ് ജില്ലയില്‍ മഴ കനത്തത്. ആദ്യം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് ആയിരുന്നെങ്കിലും ഇന്നലെ രാവിലെയോടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു. തലശേരി റെയില്‍വേ സ്റ്റേഷന് പരിസരത്തേക്കുള്ള റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. തലശേരി ഗുഡ്ഷെഡ് റോഡിലും റെയിൽവേ സ്റ്റേഷൻ പ്രവേശന കവാടത്തിലും വെള്ളം കയറി.
രാത്രിയിൽ വെള്ളക്കെട്ട് തിരിച്ചറിയാൻ കഴിയാതെ യാത്രക്കാർ കുടുങ്ങി. ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷകൾക്ക് ഉൾവശത്തും വെള്ളം കയറി കേടുപാടുകൾ സംഭവിച്ചു. സമീപത്തെ കടകളിലും വെള്ളം കയറി.
ചുമട്ടുതൊഴിലാളികളും കച്ചവടക്കാരും ചേർന്ന് പാർക്കിംഗ് ഏരിയക്ക് സമീപം ബദൽ വഴിയൊരുക്കിയാണു യാത്രക്കാരെ കടത്തിവിട്ടത്. റെയിൽവേയുടെ വികസന പ്രവർത്തനത്തിന്റെ ഭാഗമായി വെള്ളം ഒഴുകിപ്പോകുന്ന തോടും ചതുപ്പ് നിലവും ഉൾപ്പെടെ മണ്ണിട്ട് നികത്തിയതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. പ്രവൃത്തി നടക്കുന്ന സമയം തന്നെ റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെങ്കിലും നടപടി ഒന്നും തന്നെ ഉണ്ടായിട്ടില്ല. ജൂബിലി റോഡിലും വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.
കണ്ണൂർ വിമാനത്താവളത്തിൽ കനത്ത മഴയത്തുടർന്ന് വിമാനം ഇറക്കാൻ കഴിയാതെ തിരിച്ചുവിട്ടു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രി പഴയ കെട്ടിടം ഭാഗികമായി തകര്‍ന്നു. നഗരത്തില്‍ കുറുവയില്‍ മതില് ഇടിഞ്ഞ് വീണ് വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. രാവിലെ ഏഴോടെയാണ് സംഭവം. വീട്ടുകാർ ഓടി രക്ഷപ്പെടുകയായിരുന്നു. കുറുവ തയ്യിൽ കാവിന് സമീപത്തെ ബൈത്തുൽ ജനാഹ് ഹൗസിലെ മത്സ്യ കച്ചവടക്കാരനായ ടി. ഉഷാജ്, സമീപത്തെ ജാസ്മിൻ ഹൗസിലെ ജാസ്മിൻ എന്നിവരുടെ വീടുകളിലേക്കാണ് മതിലിടിഞ്ഞ് വീടുകളിലേക്ക് പതിച്ചത്. ഇരുവരുടെയും വീടിനോടു ചേർന്നുള്ള വികാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മതിലാണ് ഇടിഞ്ഞു വീണത്.
മാഹി മൂലക്കടവിലെ ഓട്ടോ സ്റ്റാൻഡിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷയുടെ മുകളിൽ തണൽ മരത്തിന്റെ ശിഖരം പൊട്ടിവീണു. ഡ്രൈവർ ചിരുകണ്ടോത്ത് രാജു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചോയോടെയായിരുന്നു സംഭവം. ഈ സമയത്ത് മൂന്ന് ഓട്ടോറിക്ഷകൾ സ്റ്റാൻഡിൽ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. പന്തക്കലെ ചിരുകണ്ടോത്ത് രാജുവിന്റെ ഓട്ടോയ്ക്ക് മുകളിലാണ് തടി മരം വീണത്.
അപകടത്തിൽ ഓട്ടോയുടെ മുകൾ ഭാഗത്തെ ഷീറ്റ് തകർന്നു. അപകട സമയത്ത് ഡ്രൈവർ രാജു ഓട്ടോറിക്ഷയിൽ ഇരിക്കുകയായതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് മരം കീഴെ വീണത്. ലൈനുകൾ കൂട്ടിയുരസി തീജ്വാലകളും ഓട്ടോയുടെ മുകളിൽ പതിച്ചിരുന്നു. ഈ സമയം അവിടെ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാലാണ് അപകടം ഒഴിവായത്.
പള്ളിക്കുന്നിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കണ്ണൂർ നഗരത്തിൽ പല സ്ഥലങ്ങളിലും വെള്ളം കയറി കാൽനടയാത്രപോലും ദുഷ്കരമായി. പഴയ ബസ് സ്റ്റാൻഡ്, മുനീശ്വരൻ കോവിൽ, റെയിൽവേ സ്റ്റേഷൻ, ശ്രീപുരം തുടങ്ങി പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പയ്യന്നൂരിൽ പഴയ താലുക്ക് കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണു. മഴ കനത്തതോടെ പല സ്ഥലങ്ങളിലും ഗതാഗത കുരുക്കും രൂക്ഷമായിരുന്നു.
പരിയാരം ഗവ. മെഡിക്കൽ കോളജിന് മുൻവശം സർവീസ് റോഡിൽ കനത്ത വെള്ളക്കെട്ടാണ് ഉണ്ടായത്. ഇത് മെഡിക്കൽ കോളജിലേക്ക് പോകുന്ന വാഹനങ്ങൾക്കും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കും ഗതാഗത തടസമുണ്ടാക്കി. തുടർന്ന് ദേശീയ പാതാ നിർമാണ കമ്പനിയുടെ ജോലിക്കാർ വന്ന് റോഡരികിലൂടെ ചാല് കീറി വെള്ളം ഒഴുക്കിവിട്ടാണു പ്രശ്നം പരിഹരിച്ചത്. പരിയാരം ഏമ്പേറ്റ് ദേശീയപാതയുടെ സർവീസ് റോഡ് താഴ്ന്ന് വലിയ ഗർത്തം രൂപപ്പെട്ടു. പരിയാരം ഔഷധിക്ക് സമീപത്തായാണു ഗർത്തം രൂപപ്പെട്ടത്. വൈകുന്നേരത്തോടെ ദേശീയപാത നിർമാണ കരാർ കമ്പനി അധികൃതർ സ്ഥലത്തെത്തുകയും കുഴി താത്കാലികമായി അടയ്ക്കുകയും ചെയ്തു.
ദേശീയപാതകളിൽ മണ്ണിടിച്ചിൽ ഭീഷണി
മഴ തുടങ്ങിയതോടെ ദേശീയപാതയിലും അടിപ്പാതകളിലും സര്‍വീസ് റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെടുന്നത് വാഹനയാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമായി മാറുകയാണ്. ദേശീയ പാതയ്ക്ക് വേണ്ടി മണ്ണിട്ടതിന് തൊട്ടരികിലുള്ള വീടുകള്‍ പലതും അപകടാവസ്ഥയിലാണ്. നടാല്‍, കല്യാശേരി, വേളാപുരം, ധര്‍മശാല, പരിയാരം, കരിവള്ളൂര്‍, ഓണക്കുന്ന്, വെള്ളൂര്‍, പിലാത്തറ, എന്നിവിടങ്ങളിലെ ജനങ്ങളെല്ലാം മണ്ണിടിച്ചിൽ ദുതിരത്തിലാണ്.
അടിപ്പാത യാത്ര ദുഷ്കരം
എടക്കാട് ബസാര്‍, റെയില്‍വേ സ്റ്റേഷന്, മുഴപ്പിലങ്ങാട് എഫ്സിഐ എന്നിവിടങ്ങളിലെ അടിപ്പാതകളിലെല്ലാം വെള്ളക്കെട്ടുണ്ടായിട്ടുണ്ട്.
പയ്യന്നൂര്‍ പിലാത്തറ തളിപ്പറമ്പ് എന്നിവിടങ്ങളിലെല്ലാം ദേശീയ പാതയില്‍ വെള്ളം കെട്ടി നില്ക്കുന്ന സ്ഥിതിയുണ്ട്. മുഴപ്പിലങ്ങാട് കുളംബസാറിലെ അടിപ്പാത റോഡ് ഉയര്‍ത്തിയാല്‍ ചെറുവാഹനങ്ങള്‍ക്ക് പോലും കടന്നുപോകാനാകാത്ത സ്ഥിതിയാണ്.
മഴയിൽ ചെളിയും മണ്ണും വീട്ടുമുറ്റത്തേയ്ക്ക്
ചാവശേരി: ശക്തമായ മഴയിൽ ചെളിയും മണ്ണും കുത്തിയൊഴുകി വീട്ടുമുറ്റത്ത് കെട്ടിക്കിടക്കുന്നത് കുടുംബം ദുരിതത്തിലായി. ചാവശേരി കുറുങ്കളത്തെ മരോൻ മുഹമ്മദ് ആറളത്തിന്റെ വീടിന്റെ മുറ്റവും പരിസരവുമാണ് ചെളി നിറഞ്ഞ് പുറത്തിറങ്ങാൻ കഴിയാത്ത നിലയിൽ ദുരിതത്തിലായത്. തിങ്കളാഴ്ച വൈകുന്നേരം പെയ്യാൻ തുടങ്ങിയ മഴയിലാണ് മണ്ണും ചെളിവെള്ളവും അടക്കം ഒഴുകിയെത്തിയത്. റോഡ് പ്രവൃത്തിയും കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പിടാൻ റോഡരിക് കീറിയതും കാരണം റോഡിലിട്ട മണ്ണടക്കം മഴ വെള്ളത്തിനൊപ്പം ഒഴുകി വീട്ടു പരിസരത്ത് കെട്ടിക്കിടക്കുകയാണ്.
ഇടിമിന്നലിൽ പരക്കെ നാശനഷ്ടം
മട്ടന്നൂർ: തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ മട്ടന്നൂരിൽ വ്യാപക നാശനഷ്ടം. ഉരുവച്ചാൽ ബാവോട്ടുപാറയിലെ കാലടി ഇല്ലം കൃഷ്ണമുരളിയുടെ വീട്ടിലെ വയറിംഗ് പൂർണമായി കത്തിനശിച്ചു. വീടിനും കേടുപാടുണ്ടായി.
വീട്ടുമതിലിന്റെ ഒരു ഭാഗം തകർന്നിട്ടുണ്ട്. വൈദ്യുതോപകരണങ്ങളും നശിച്ചു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സമീപത്തെ തൊഴുത്തിനും നാശനഷ്ടമുണ്ടായി. മട്ടന്നൂർ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിൽ നാശനഷ്ടമുണ്ടായി. യുപിഎസ് കേടായതോടെ ഇന്നലെ രജിസ്ട്രേഷൻ തടസപ്പെട്ടു. ഓഫീസ് കെട്ടിടത്തിലെ 12 ഫാനുകളും കേടായി. മിന്നലേറ്റ് ഓഫീസ് കെട്ടിടത്തിന്റെ മതിലിനും പലയിടത്തായി കേടുപാടുണ്ടായി.
പഴശി അണക്കെട്ട് ഷട്ടറുകൾ ഇന്ന് തുറക്കും
പഴശി: പഴശി അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ 10 ന് തുറന്ന് ജലവിതാനം ക്രമീകരിക്കുമെന്ന് പഴശി ജലസേചന വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പ്രകാരം മേയ് അവസാനത്തോടെ കാലവർഷം ആരംഭിക്കുമെന്ന് അറിയിപ്പ് ഉള്ളതിനാലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാലുമാണ് ഷട്ടറുകൾ തുറക്കുന്നത്. വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കണ്ണൂർ: മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ 24 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.