കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ
1561505
Thursday, May 22, 2025 1:22 AM IST
വെള്ളം കുത്തിയൊഴുകി വീടുകളിൽ ദുരിതം
തളിപ്പറമ്പ്: കുപ്പത്ത് ഇന്നലെ വീണ്ടും മണ്ണിടിച്ചിൽ. കപ്പണത്തട്ട് പഴയ ദേശീയ പാതയുടെ ഭാഗങ്ങളാണ് ഇടിഞ്ഞുവീഴാൻ തുടങ്ങിയത്. ഇത് പ്രദേശത്ത് ഭയാനകമായ സാഹചര്യം സൃഷ്ടിച്ചു.
മഴ കനത്തതോടെ ദേശീയ പാത നിർമാണ പ്രവൃത്തി നടക്കുന്ന ഉയർന്ന പ്രദേശമായ കപ്പണത്തട്ട് മേഖലയിൽനിന്ന് വെള്ളവും ചെളിയും കുത്തിയൊഴുകി എത്തുന്നത് കുപ്പം സിഎച്ച് നഗറിലേക്ക്. നിരവധി വീടുകളിലെ അടുക്കളയിലേക്ക് വരെ ചെളിവെള്ളം ഇരച്ചെത്തിയ തോടെ ഭക്ഷണം പോലും മുടങ്ങിയ അവസ്ഥയാണ്. പല വീടുകളിലും സൂക്ഷിച്ച വിവിധ രേഖകളും, സർട്ടിഫിക്കറ്റുകളും, ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ചു.
മുന്പും മഴ പെയ്ത് സമാന ദുരിതമുണ്ടായിട്ടും പരിഹരിക്കാൻ നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി, തളിപ്പറമ്പ് കുപ്പം സിഎച്ച് നഗറിലുള്ള സി. മറിയം, ബി. ബുഷ്റ, ബി. ഷബാന തുടങ്ങിയവ രുടേത് അടക്കം നിരവധി പേരുടെ വീടുകളിലേക്കും പറമ്പുകളിലേക്കുമാണ് വെള്ളവും ചെളിയും ഇരച്ചെത്തിയത്. കിണറുകളും മലിനമായി.
നിർമാണ പ്രവൃത്തി തുടങ്ങിയതു മുതൽ ദുരിതം പേറുകയാണ് ഇവിടെയുള്ളവർ. കഴിഞ്ഞ വർഷവും സമാന സംഭവമുണ്ടായപ്പോൾ നടപടി ഉണ്ടായില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് ജെസിബി ഉപയോഗിച്ച് വെള്ളം വഴിതിരിച്ചു വിട്ടിരുന്നുവെങ്കിലും ചൊവ്വാഴ്ച രാത്രിയും ഇന്നലെ രാവിലേയും മുതൽ മഴയിൽ വീണ്ടും ശക്തിയായി ചെളിവെള്ളം കുത്തിയൊലിച്ച് വീടുകളിലെത്തി.
ഇതോടെ ഇന്നലെ രാവിലെ പത്തു മുതൽ ശാശ്വത പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ദേശീയ പാതയിൽ വാഹനങ്ങൾ തടഞ്ഞുകൊണ്ട് ഉപരോധ സമരം നടത്തി.
ഇതേത്തുടർന്ന് ഒരു മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. പ്രതിഷേധമറിഞ്ഞ് തളിപ്പറമ്പ് - പരിയാരം സ്റ്റേഷനുകളിലെ പോലീസുകാരും പരിയാരം വില്ലേജ് ഓഫീസർ വിനോദും സ്ഥലത്തെത്തി ഉപരോധം നടത്തുന്നവരുമായി ചർച്ച നടത്തുകയും ഒടുവിൽ ജില്ലാ കളക്ടർ സ്ഥലത്ത് എത്തി വേണ്ട നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പിൽ ഉപരോധം പിൻവലിക്കുകയുമായിരുന്നു.
എന്നാൽ പ്രതിഷേധക്കാർ സമീപത്ത് തന്നെ നിലയുറപ്പിച്ചു. ഉച്ചയ്ക്കു മുതൽ വീണ്ടും രൂക്ഷമായ മണ്ണിടിച്ചിൽ തുടങ്ങി. വൈകുന്നേരം നാലോടെ കളക്ടറോ മറ്റ് ഉദ്യോഗസ്ഥരോ എത്താത്തതിൽ പ്രതിഷേധിച്ച് വീണ്ടും പ്രതിഷേധക്കാർ റോഡ് ഉപരോധിക്കാൻ തുടങ്ങി. ഇതും മണിക്കൂറുകളോളം നീണ്ടു.
വൻ ഗതാഗത തടസവും ഉണ്ടായി ഒടുവിൽ ആർഡിഒയും എം. വിജിൻ എംഎൽഎയും മറ്റ് ഉദ്യോഗസ്ഥന്മാരും ദേശീയപാതാ അധികൃതരും നിർമാണ കമ്പനി ഉദ്യോഗസ്ഥൻമാരും സ്ഥലത്തെത്തുകയും പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയും ചെയ്തു. തുടർന്ന് മേയ് 27 നുള്ളിൽ ചെളിവെള്ളം ഒഴുകിയെത്തിയതിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പു നല്കി. ചെളിയും വെള്ളവും കയറി നാശനഷ്ടം സംഭവിച്ച വീടിനും മറ്റുള്ളവയ്ക്കും നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ലഭ്യമാക്കും. വെളളം കയറി നശിച്ച് പോയ രേഖകൾക്കും സർട്ടിഫിക്കറ്റുകൾക്കും പകരം പുതിയത് അനുവദിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ചർച്ചയിൽ ആർഡിഒ ഉറപ്പ് നല്കിയതോടെയാണ് പ്രതിഷേധക്കാർ ഉപരോധം അവസാനിപ്പിച്ചത്.