ഭീതിപരത്തി കാട്ടാനക്കൂട്ടം
1561507
Thursday, May 22, 2025 1:22 AM IST
ഇരിട്ടി: ആറളത്ത് കാട്ടാനയ്ക്കു മുന്നിൽ അകപ്പെട്ട കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആറളം ഫാം ബ്ലോക്ക്13 ലെ താമസക്കാരായ സുധി, ഭാര്യ അംബിക, മക്കൾ എന്നിവരാണ് കാട്ടാനയ്ക്ക് മുന്നിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ശബ്ദം കേട്ട് സുധി വീടിന് പുറത്തിറങ്ങിയപ്പോഴാണ് കാട്ടാന പാഞ്ഞടുത്തത്. ഈ സമയം ഭാര്യയും കുട്ടികളും വീടിന് പുറത്ത് എത്തിയിരുന്നു.
കാട്ടാന പാഞ്ഞടുക്കുന്നതു കണ്ടതോടെ എല്ലാവരും ഓടി വീടിനുള്ളിൽ കയറി വാതിൽ അടച്ചതി നാലാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് സുധി പറഞ്ഞു. കലിപൂണ്ട കാട്ടാന പിന്നീട് വീടിന്റെ തറ ചവിട്ടി പൊളിക്കുകയും ചെയ്തു. ഈ സമയം സമീപത്തെ ഷെഡിൽ കിടന്നുറങ്ങിയിരുന്ന സുധിയുടെ അനു ജൻ ആനയുടെ ശ്രദ്ധയിൽ പെടാതിരുന്നതിനാൽ രക്ഷപ്പെട്ടു. മേഖലയിൽ കാട്ടാനയുടെ ശല്യം അതിരൂക്ഷമായി തുടരുകയാണ്.
അപകടകാരിയായ മോഴയാന പുനരധിവാസ മേഖലയ്ക്കുള്ളിൽ തന്നെ ചുറ്റിത്തിരിയുകയാണ് . കാട്ടാന തുരത്തൽ വനമവകുപ്പിന്റെ ഭാഗത്തുനിന്നു നടക്കുന്നുണ്ടെങ്കിലും വനത്തിലേക്ക് തുരത്തുന്ന കാട്ടാനകൾ തിരിച്ച് ജനവാസ മേഖലയിലേക്ക് തന്നെ എത്തുന്നു. ആനകളെ നിയന്ത്രിക്കാൻ വനം വകുപ്പിന്റെ നിലവിലെ സംവിധാനങ്ങൾക്ക് കഴിയുന്നില്ല.
അപ്പർചീക്കാട്ട് കൃഷി നശിപ്പിച്ചു
മണക്കടവ്: വനാതിർത്തിയോട് ചേർന്നുള്ള അപ്പർചീക്കാട് പ്രദേശത്ത് കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ആദിവാസികൾക്ക് പതിച്ചു നൽകിയ പ്രദേശത്തെ വീടുകളുടെ സമീപം വരെ കാട്ടാനക്കൂട്ടം എത്തി. കുറുവാട്ട് സുരേഷിന്റെ കൃഷിയിടത്തിലെ 350 ഓളം വാഴകൾ ആനക്കൂട്ടം നശിപ്പിച്ചു. വിളവെടുപ്പിന് പാകമായതടക്കമുള്ള വാഴകളാണ് നശിച്ചത്. ചന്തേര വീട്ടിൽ ഓമനയുടെ കൃഷിയിടത്തിലും കാട്ടാനക്കൂട്ടം നാശ നഷ്ടം വരുത്തി. വന്യമൃഗ ശല്യം തടയുന്നതിനായുള്ള തൂക്കുവേലി നിർമാണം അവസാന ഘട്ടത്തി ലാണ്. തൂക്കുവേലി നിർമാണം കാര്യക്ഷമമല്ലെന്ന പരാതി വ്യാപകമായി ഉയരുന്നതിനിടെയാണ് കാട്ടാനക്കൂട്ടം എത്തുന്നത്.