മാലോം പടയംകല്ലിൽ വ്യാപക കൃഷിനാശം
1561508
Thursday, May 22, 2025 1:22 AM IST
മാലോം: തകർത്തുപെയ്യുന്ന മഴയ്ക്കിടെ ചൊവ്വാഴ്ച രാത്രി മാലോം പടയംകല്ലിലെ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കർഷകന്റെ വീടിന് മുന്നിൽ മണിക്കൂറുകളോളം നിലയുറപ്പിച്ച ആനക്കൂട്ടം ഭീതി പരത്തി. മറ്റൊരു വീടിന്റെ വാതിൽ തകർത്തു.
ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് ആനക്കൂട്ടമിറങ്ങിയത്. പടയംകല്ലിലെ കുടിയേറ്റ കർഷകൻ കുഞ്ഞേട്ടൻ എന്ന തോട്ടക്കര ജോർജിന്റെ വീടിനു സമീപത്താണ് ആനക്കൂട്ടം മണിക്കൂറുകളോളം നിലയുറപ്പിച്ചത്. കനത്ത മഴയ്ക്കിടെ കാറ്റിൽ മരം പൊട്ടിവീഴുന്നതുപോലുള്ള ശബ്ദം കേട്ടാണ് ഇദ്ദേഹം വാതിൽ തുറന്നുനോക്കിയത്.
വെളിച്ചമടിച്ചു നോക്കിയപ്പോൾ ഒരു കാട്ടുകൊമ്പൻ വീടിന്റെ വരാന്തയോട് ചേർന്നുനിൽക്കുന്നതും മറ്റാനകൾ തെങ്ങും കവുങ്ങും വാഴയുമെല്ലാം ഒടിച്ചുനശിപ്പിക്കുന്നതുമാണ് കണ്ടത്. അപ്പോൾതന്നെ പേടിച്ചുവിറച്ച് വാതിലടയ്ക്കുകയായിരുന്നു. പിന്നെ ശബ്ദമുണ്ടാക്കാതെ വിറങ്ങലിച്ച് മണിക്കൂറുകളോളം ഉറങ്ങാതെ കഴിഞ്ഞതിനു ശേഷമാണ് ആനക്കൂട്ടത്തിന്റെ ശബ്ദം അകന്നുപോയതെന്ന് 76 കാരനായ ജോർജ് പറഞ്ഞു. കഴിഞ്ഞ 45 വർഷമായി ഇവിടെ താമസിക്കുന്ന തനിക്ക് ഇത്തരമൊരനുഭവം ആദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
പടയംകല്ലിലെ മുണ്ടക്കൽ ഷാജുവിന്റെ വീടിന്റെ അടുക്കളഭാഗത്തെ വാതിൽ ആന തകർത്തു. ഇതിനു സമീപം വെള്ളം നിറച്ചുവച്ചിരുന്ന വീപ്പയും തട്ടിമറിച്ചിട്ട നിലയിലാണ്. ഷാജുവിന്റെ കൃഷിയിടത്തിലെ 200 ഓളം വാഴകളും തെങ്ങുകളും കവുങ്ങുകളും ആനക്കൂട്ടം നശിപ്പിച്ചു.മണ്ണുമാന്തിയന്ത്രം പോയതുപോലെ വഴി വെട്ടിത്തെളിച്ചാണ് ആനക്കൂട്ടം ഒരു പറമ്പിൽ നിന്നും മറ്റൊരിടത്തേക്ക് നീങ്ങിയത്.
ആനക്കൂട്ടം നാശനഷ്ടങ്ങൾ വരുത്തിയ ഇടങ്ങൾ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ അലക്സ് നെടിയകാലാ എന്നിവരും വനംവകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു.