ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച ദമ്പതികൾക്ക് നാടിന്റെ യാത്രാമൊഴി
1561509
Thursday, May 22, 2025 1:22 AM IST
കൂത്തുപറമ്പ്: ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച ആറാംമൈൽ സ്വദേശികളായ വി. പങ്കജാക്ഷൻ-കെ.സജിത ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ആറാംമൈൽ ടൗണിലെ ജാൻ കോംപ്ലക്സിലും വീട്ടിലും പൊതുദർശനത്തിനു വച്ച ശേഷം ഇരുവരുടെയും മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
നാടിന്റെ നാനാതുറകളിലുള്ള നിരവധി പേരാണ് ദന്പതികൾക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. റെയ്ഡ്കോ ചെയർമാൻ എം. സുരേന്ദ്രൻ, കോട്ടയം (മലബാർ) പഞ്ചായത്ത് പ്രസിഡന്റ് സി. രാജീവൻ, കോട്ടയം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. മോഹനൻ, കതിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ, കൂത്തുപറമ്പ് റൂറൽ ബാങ്ക് പ്രസിഡന്റ് കെ.ധനഞ്ജയൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി കെ. രാഘവൻ, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ആർ.ജെ. രാജീവൻ തുടങ്ങിയവരും ജനപ്രതിനിധികളും അന്തിമോപചാരമർപ്പിച്ചു. മാങ്ങാട്ടിടം കിരാച്ചി സ്വദേശിയായ പങ്കജാക്ഷനും ആറാം മൈൽ സ്വദേശിനിയായ കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ കെ.സജിതയും ഏറെക്കാലമായി ഒമാനിലെ വിവിധ കമ്പനികളിൽ അക്കൗണ്ടന്റുകളായി ജോലി ചെയ്തു വരികയായിരുന്നു.
ഇവർ താമസിച്ച കോംപ്ലക്സിൽ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നാണ് ഇക്കഴിഞ്ഞ ശനിയാഴ്ച ഇരുവരും മരിച്ചത്.