കാഞ്ഞിരക്കൊല്ലി നിധീഷ് ബാബു വധക്കേസിൽ ഒരാൾ അറസ്റ്റിൽ
1561510
Thursday, May 22, 2025 1:22 AM IST
പയ്യാവൂർ: കാഞ്ഞിരക്കൊല്ലിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുടിയാന്മല അരങ്ങ് കോട്ടയം തട്ടിലെ രതീഷിനെയാണ് (30) ഇന്നലെ പുലർച്ചെ നാലോടെ വീട്ടിൽ വച്ച് കുടിയാന്മല പോലീസിന്റെ സഹായത്തോടെ പയ്യാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി കോട്ടയം തട്ടിലെ അപ്പു എന്ന വിജേഷിനായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. വിജേഷ് വിളിച്ചത് പ്രകാരം കൂടെ പോയതാണെന്നാണ് അറസ്റ്റിലായ രതീഷ് പോലീസിനോട് പറഞ്ഞതെന്നാണ് വിവരം. ഭാര്യ ശ്രുതിയും നാട്ടുകാരും നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 നാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം കാഞ്ഞിരക്കൊല്ലി ആമിനപ്പാലത്തെ വീട്ടിലെത്തിയാണ് മഠത്തേടത്ത് വീട്ടില്‍ നിധീഷ്ബാബുവിനെ (38) വെട്ടിക്കൊലപ്പെടുത്തിയത്. തടസം പിടിക്കാനെത്തിയ ഭാര്യ ശ്രുതിയുടെ (28) കൈയില്‍ പ്രതികൾ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇവർ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പണിശാലയിൽ നന്നാക്കാൻ നൽകിയ ഒരു ആയുധത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. ആയുധം നിധീഷ് മറ്റൊരാൾക്ക് വിറ്റിരിക്കുകയാണ്. ആയുധത്തിനായി ഈ സംഘം നേരത്തെയും നിധീഷിന്റെ വീട്ടിൽ എത്തിയിരുന്നു. നിധീഷ് ആലയില്‍ പണിതീര്‍ത്തുവെച്ച കത്തി ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പയ്യാവൂർ പോലീസ് പറഞ്ഞു. തലയുടെ പിന്‍ഭാഗത്ത് കത്തികൊണ്ട് വെട്ടിയതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോലീസ് പറയുന്നത്. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാളിന്റെ നേതൃത്വത്തിൽ പയ്യാവൂർ പോലീസ് ഇൻസ്പെക്ടർ ട്വിങ്കിൾ ശശിയാണ് കേസന്വേഷിക്കുന്നത്.