സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കും
1561975
Saturday, May 24, 2025 1:39 AM IST
കണ്ണൂർ: വേനലവധിക്ക് ശേഷം ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ജില്ലയിലെ മുഴുവൻ സ്കൂളുകളുടെയും ഫിറ്റ്നസ് ഉറപ്പാക്കും. മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് സ്കൂളുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗത്തിലാണ് തീരുമാനം.
എല്ലാ സ്കൂളുകളിലും സ്കൂൾ സുരക്ഷാ പ്ലാൻ അഥവാ സ്കൂൾ ദുരന്ത നിവാരണ പ്ലാൻ തയാറാക്കണം. സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തണം. ജില്ലയിൽ ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളിൽ വാടക കെട്ടിടത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഈ കെട്ടിടങ്ങൾ കൂടി പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് യോഗം നിർദേശിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്കൂളിനടുത്തുള്ള വെള്ളക്കെട്ടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവയ്ക്ക് സുരക്ഷാഭിത്തികൾ നിർമിക്കണം. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. റെയിൽ ക്രോസിന് സമീപമുളള വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അപകടരഹിതമായി ട്രാക്ക് മുറിച്ച് കടക്കുന്നതിനുള്ള സംവിധാനം ഒരുക്കണം. സ്കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്സ് എന്നിവ നീക്കം ചെയ്യണം. സ്കൂളിലേക്കുള്ള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ, വൈദ്യുത കമ്പികൾ എന്നിവ ഒഴിവാക്കണം.
പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി അഗ്നിസുരക്ഷാ വകുപ്പിന്റെ മേൽനോട്ടത്തിൽ മോക് ഡ്രിൽ സംഘടിപ്പിക്കണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ സ്കൂളുകളിൽ ബോധവത്കരണ പരിപാടികൾ നടത്തണം. സ്കൂൾ ബസുകൾ, സ്കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. കുട്ടികളെ അമിതമായി കയറ്റി വാഹനങ്ങളിൽ കൊണ്ടുപോകുന്നത് ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലെന്നും യോഗം നിർദേശിച്ചു.
സ്കൂളും പരിസരവും
ശുചീകരിക്കണം
കണ്ണൂർ: പിടിഎയുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതിനായി ജനകീയ സഹകരണം ഉറപ്പാക്കണം. കുടിവെള്ള സ്രോതസുകൾ വൃത്തിയാക്കി ക്ലോറിനേഷൻ അടക്കമുള്ള ജല ശുചീകരണ നടപടികൾ പൂർത്തിയാക്കണമെന്നും കളക്ടർ നിർദേശിച്ചു. താത്കാലിക ദുരിതാശ്വാസ ക്യാമ്പുകൾ ആയി ഉപയോഗിക്കുന്ന എല്ലാ സ്കൂളുകളിലേയും ശുചിമുറികൾ പ്രത്യേക പരിഗണന നൽകി കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. ദുരന്ത പ്രതികരണത്തിന് വിദ്യാർഥികൾക്കും ജീവനക്കാർക്കും മതിയായ പരിശീലനം ലഭ്യമാക്കണം. സ്കൂൾ അവധി ദിവസങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുട്ടികൾ ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കണം.
സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, അസി.കളക്ടർ എഹ്തെദ മുഫസിർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് വകുപ്പ് മേധാവികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
അതിതീവ്ര മഴ: സ്കൂൾ അവധി പ്രഖ്യാപനം സമയബന്ധിതമാക്കുമെന്ന് കളക്ടർ
കണ്ണൂർ: അതിതീവ്ര മഴ ഉണ്ടാകുന്ന സാഹചര്യത്തിൽ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നത് സമയബന്ധിതമായി നടത്തുമെന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗത്തിൽ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അറിയിച്ചു. അവധി നൽകേണ്ടി വന്നാൽ പ്രഖ്യാപനം തലേ ദിവസം രാത്രി പത്തിന് മുമ്പായി ഉണ്ടാകും.
എന്നാൽ പുലർച്ചെയോടെയാണ് അടിയന്തര സാഹചര്യം ഉണ്ടാകുന്നതെങ്കിൽ അന്ന് രാവിലെ ആറിന് മുന്പ്പ്രഖ്യാപനം ഉണ്ടാകുമെന്നും കളക്ടർ അറിയിച്ചു.
ലഹരിക്കെതിരേ സ്കൂൾ പ്രൊട്ടക്ഷൻ
ഗ്രൂപ്പ് ശാക്തീകരിക്കും
കണ്ണൂർ: ലഹരിക്കെതിരേ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, ജാഗ്രതാ സമിതി, പഞ്ചായത്ത് എഡ്യുക്കേഷൻ കമ്മിറ്റി എന്നിവ ശാക്തീകരിക്കും. ജില്ലയിലെ മുഴുവൻ സ്കൂളുകളിലും പുതിയ അധ്യയനവർഷത്തെ പാദവാർഷികമായി തിരിച്ച് മുൻഗണനാക്രമത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ നടത്തും.
സ്കൂൾതല ജനജാഗ്രതാ സമിതിയുമായി ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും. ക്ലാസിലെ മുഴുവൻ കുട്ടികളും ഒരു ക്ലബില്ലെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജ് നിർദേശിച്ചു. വകുപ്പുകളുടെ സഹകരണത്തോടു കൂടി സ്കൂളുകളുടെ പ്രവേശന കവാടത്തിൽ സിസിടിവി കാമറകൾ സ്ഥാപിച്ച് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ നടപടി ഉണ്ടാകണമെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.