തിരുവോസ്തിയിൽ കണ്ടത്...
1561987
Saturday, May 24, 2025 1:39 AM IST
വിളക്കന്നൂർ പള്ളിയിലെ ദിവ്യകാരുണ്യ അദ്ഭുതത്തിന്റ ആദ്യ ദൃശ്യാനുഭവത്തേക്കുറിച്ച്അന്നത്തെ വികാരി ഫാ. തോമസ് പതിക്കൽ
ദീപികയോട് മനസ് തുറന്നപ്പോൾ...
പേരാവൂർ: വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ 2013 നവംബർ 15 ന് ഇടവക വികാരിയായിരുന്ന ഫാ.തോമസ് പതിക്കൽ രാവിലെ ദിവ്യബലി അർപ്പിക്കുന്നതിനിടെയാണ് തിരുവോസ്തിയിൽ ഈശോയുടെ തിരുമുഖം തെളിഞ്ഞുവന്നതായി ശ്രദ്ധിച്ചത്. 2011 മുതൽ 2016 വരെ വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ വികാരിയായിരുന്ന ഫാ. തോമസ് ഇപ്പോൾ ഓടന്തോട് സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരിയാണ്. അന്നത്തെ അനുഭവം അദ്ദേഹം ദീപികയോട് പങ്കുവച്ചപ്പോൾ..
" വിശുദ്ധ കുർബാന അർപ്പിക്കുന്ന മധ്യേയാണ് ഈശോയുടെ മുഖം തിരുവോസ്തിയിൽ തെളിഞ്ഞത്. തിരുവോസ്തി ഉയർത്തി ഇത് ഈശോയുടെ ശരീരമാകുന്നു എന്നു പറഞ്ഞ് ഉയർത്തിയതിനു ശേഷം താണുവണങ്ങി നോക്കിയപ്പോഴാണ് തിരുവോസ്തിയിൽ ഒരു മനുഷ്യമുഖ സാദൃശ്യം ശ്രദ്ധയിൽപ്പെട്ടത് .
കുറച്ചുസമയം അതു നോക്കിനിന്ന ശേഷം താൻ കണ്ടത് സത്യമാണോ എന്നറിയാൻ തൊട്ടടുത്തുനിന്ന ദേവാലയ ശുശ്രൂഷിയെ വിളിച്ചുകാണിച്ചു. അദ്ദേഹവും ഇത് ഒരു മനുഷ്യരൂപത്തിന്റെ സാദൃശ്യമുണ്ടെന്ന് പറഞ്ഞു. കടുത്ത വിറയലും ഭയവും എന്നിൽ ഉണ്ടായി. തൊണ്ട വരളുന്ന പോലെയുള്ള അവസ്ഥ. വിശുദ്ധ കുർബാനയ്ക്ക് സംബന്ധിച്ചു കൊണ്ടിരുന്ന ആളുകൾക്ക് എനിക്ക് എന്തെങ്കിലും ദേഹാസ്വാസ്ഥ്യം ഉണ്ടായതാവാം എന്ന് സംശയിച്ചു.
സാധാരണഗതിയിൽ ഉയർത്തിയ തിരുവോസ്തി രണ്ടായി മുറിച്ച് തിരുരക്തത്തിൽ മുക്കുമ്പോഴാണ് കർമങ്ങൾ പൂർത്തിയാകുന്നത്. എന്നാൽ, ഈശോയുടെ മുഖം ദർശിച്ച ആ തിരുവോസ്തി മുറിക്കാൻ എന്റെ മനസ് അനുവദിച്ചില്ല. തുടർന്ന് മറ്റൊരു ചെറിയ തിരുവോസ്തി മുറിച്ചാണ് ദിവ്യബലി പൂർത്തിയാക്കിയത്. വിശുദ്ധ കുർബാനയ്ക്കുശേഷം പങ്കെടുത്ത ആളുകളെ ഈ ദിവ്യാദ്ഭുതം കാണിച്ചു.പലരും അദ്ഭുത പരവശരായി നിലവിളിച്ചു.
തിരുവോസ്തിയിൽ ഈശോയുടെ മുഖം വെളിവായി എന്ന വാർത്ത പരന്നതോടെ ആയിരക്കണക്കിനാളുകൾ പള്ളിയിൽ തടിച്ചുകൂടി. തുടർന്ന് തലശേരി അതിരൂപതയിൽ നിന്നെത്തിയ വൈദികർ തിരുവോസ്തി കണ്ട് ബോധ്യപ്പെടുകയും അടുത്ത ദിവസങ്ങളിൽ അതിരൂപത കേന്ദ്രത്തിലേക്ക് തിരുവോസ്തി കൊണ്ടുപോകുകയുമാണുണ്ടായത്. താൻ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ തന്നെ ദിവ്യകാരുണ്യം അദ്ഭുതമാണെന്ന് വത്തിക്കാൻ സാക്ഷ്യപ്പെടുത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഫാ. തോമസ് പതിക്കൽ പറഞ്ഞു.