നിക്ഷേപത്തുക തിരിച്ചുകിട്ടിയില്ല; സഹകരണ സ്ഥാപനത്തിനു മുന്നിൽ പ്രതിഷേധ സമരവുമായി കുടുംബം
1561988
Saturday, May 24, 2025 1:39 AM IST
പാലാവയൽ: നിക്ഷേപത്തുക തിരിച്ചുകിട്ടാത്തതിനെ തുടർന്ന് സഹകരണ സ്ഥാപനത്തിനു മുന്നിൽ പ്രതിഷേധ സമരവുമായി നിക്ഷേപകനും കുടുംബവും. മലാങ്കടവിൽ പ്രവർത്തിച്ചുവരുന്ന പാലാവയൽ വനിത സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു മുന്നിലാണ് തെങ്ങുകയറ്റ തൊഴിലാളിയായ മുട്ടോംകടവ് സ്വദേശി സജി മൈലാടൂർ ഭാര്യ സിനിക്കും ഏഴും അഞ്ചും വയസുള്ള മക്കൾക്കുമൊപ്പം സമരം നടത്തിയത്. സൊസൈറ്റിയിൽ രണ്ടുവർഷം മുമ്പ് നിക്ഷേപിച്ച 14 ലക്ഷം രൂപ കഴിഞ്ഞ ഫെബ്രുവരി 28ന് കാലാവധി പൂർത്തിയായിട്ടും തിരിച്ചുകിട്ടാത്തതിനെ തുടർന്നായിരുന്നു സമരം.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ സൊസൈറ്റിക്കു മുന്നിൽ തുടങ്ങിയ സമരം രാത്രി വൈകുവോളം നീണ്ടു. സൊസൈറ്റി ഓഫീസ് അടയ്ക്കാൻ അനുവദിക്കാതെ സമരം തുടർന്നതോടെ ചിറ്റാരിക്കാൽ പോലീസ് സ്ഥലത്തെത്തി. ഇന്നു വൈകുന്നേരം അഞ്ചിന് സിബിയും സൊസൈറ്റി അധികൃതരും തമ്മിൽ പോലീസ് സ്റ്റേഷനിൽ വച്ച് ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ രാത്രി ഒമ്പതോടെ സമരം അവസാനിപ്പിച്ചു.
തന്റെ പേരിലുണ്ടായിരുന്ന 30 സെന്റ് സ്ഥലവും വീടും വിറ്റുകിട്ടിയ പണമാണ് സിബി സൊസൈറ്റിയിൽ നിക്ഷേപിച്ചിരുന്നത്. ആദ്യം മറ്റൊരു ബാങ്കിലാണ് തുക നിക്ഷേപിച്ചിരുന്നത്. ഇതറിഞ്ഞ സൊസൈറ്റി അധികൃതർ തന്നെ സമീപിച്ച് കൂടുതൽ പലിശ വാഗ്ദാനം ചെയ്തതിനെ തുടർന്നാണ് ഇവിടേക്ക് മാറ്റിയതെന്ന് സിബി പറയുന്നു. ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന സിബിയും കുടുംബവും പുതിയൊരു സ്ഥലവും വീടും വാങ്ങുന്നതിനായാണ് തുക തിരികെ ആവശ്യപ്പെട്ടത്.
പലതവണ സൊസൈറ്റി അധികൃതരെ സമീപിച്ചിട്ടും പണം തിരികെ കിട്ടാതായതോടെയാണ് സമരം ചെയ്യാൻ തീരുമാനിച്ചതെന്ന് സിബി പറഞ്ഞു. സിപിഎം ഭരിക്കുന്ന സൊസൈറ്റിയിൽനിന്നും പണം തിരിച്ചുകിട്ടിയില്ലെന്ന പരാതിയുമായി വേറെയും പലരും രംഗത്തെത്തിയിട്ടുണ്ട്.