ഇരട്ടപ്പാതയും പ്ലാറ്റ്ഫോമും വന്നിട്ടും കോട്ടയത്തിന് യാത്രാദുരിതം
1560895
Monday, May 19, 2025 7:20 AM IST
കോട്ടയം: ഇരട്ടപ്പാതയും ആറ് പ്ലാറ്റ്ഫോമുകളും എസ്കലേറ്ററും മേല്‍പ്പാലങ്ങളും വന്നതുകൊണ്ടൊന്നും കോട്ടയത്തെ ട്രെയിന്തിരക്കിന് പരിഹാരമായില്ല. എറണാകുളം-കായംകുളം പാത ഇരട്ടിക്കലിന്റെ അവസാനഘട്ടം ഏറ്റുമാനൂര്‍-ചിങ്ങവനം ഡബിളിംഗ് യാഥാര്‍ഥ്യമായിട്ട് മൂന്നു വര്‍ഷം പിന്നിട്ടു. ഒരു വന്ദേഭാരതും ജന്ശതാബ്ദിയും വേളാങ്കണ്ണിയും വന്നതല്ലാതെ മറ്റൊരു ആശ്വാസവണ്ടിയും കോട്ടയം വഴി വന്നില്ല. ഓരോ വര്‍ഷവും യാത്രക്കാരുടെ എണ്ണത്തില്‍ അഞ്ചു ശതമാനം വര്‍ധനയുള്ളതായാണ് റെയില്‍വേയുടെ വരുമാനക്കണക്ക് വ്യക്തമാക്കുന്നത്.
അതിഥിത്തൊഴിലാളികളുടെ വരവും പോക്കും കാരണം മലയാളികള്‍ക്ക് വടക്കു-കിഴക്കന്‍ മേഖലയിലേക്കും ഹൈദരാബാദിലേക്കും ബംഗാളിലേക്കും റിസര്‍വേഷന്‍ കിട്ടാനില്ല. ഉന്നത പഠനത്തിനു സീറ്റുകള്‍ തരപ്പെടുത്താന്‍ മലയാളിവിദ്യാര്ഥികളും രക്ഷിതാക്കളും അയല്‍സംസ്ഥാനങ്ങളെ ആശ്രിക്കുന്ന സാഹചര്യത്തില്‍ വെയിറ്റിംഗ് ലിസ്റ്റില്‍ ഇടംപിടിച്ച് ടിക്കറ്റിനായി കാത്തിരിക്കേണ്ട ഗതികേടാണ്.
കോട്ടയത്തെ സാഹചര്യം മുന്നില്‍ക്കണ്ട് സ്വകാര്യ ടൂറിസ്റ്റ് ബസ് ലോബി ഓരോ മാസവും പുതിയ ബസുകള്‍ കോട്ടയത്തേക്ക് ഓടിച്ച് വിമാനനിരക്കിനേക്കാള്‍ ഉയര്‍ന്ന തോതില്‍ പണം വാങ്ങുന്നു. ഇവിടേക്ക് പുതിയ ട്രെയിനുകള്‍ അനുവദിക്കാത്തതിനു പിന്നില്‍ ബംഗളൂരു സ്വകാര്യ ബസ് ലോബിയുടെ വന്‍ ഇടപെടലുള്ളതായി പറയുന്നു.
കോട്ടയം വഴി ഇരട്ടപ്പാത വന്നപ്പോള്‍ ഡല്‍ഹി, ഒഡിഷ, ബംഗാള്‍, ആസാം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്ക് ദീര്ഘദൂരവണ്ടികള് പരിഗണക്കും എന്നതായിരുന്നു റെയില്‍വേയുടെ ഉറപ്പ്. കോട്ടയത്തുനിന്നു കൊങ്കണ്‍ വഴി ഡല്‍ഹി വണ്ടിയും മറ്റൊരു ഉറപ്പായിരുന്നു. മംഗലാപുരത്തേക്കും ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും പുതിയ വണ്ടികള്‍ നല്‍കുന്നതും പരിഗണനയിലായിരുന്നു. തിരക്കു വര്‍ധിക്കുമ്പോള്‍ ഏതാനും സ്പെഷല്‍ വണ്ടികള്‍ ചുരുങ്ങിയ കാലം ഓടിച്ച റെയില്‍വേ കണ്ണില്‍ പൊടിയിടുകയാണു പതിവ്.
കൊച്ചിയില്‍ എത്തി ഒന്നും രണ്ടും ദിവസത്തിനുശേഷം മടങ്ങുന്ന നിരവധി ദീര്ഘദൂരവണ്ടികള് കോട്ടയത്തേക്കു നീട്ടാന്‍ സാഹചര്യമുണ്ടായിരിക്കേ സാങ്കേതിക കാരണങ്ങള്‍ നിരത്തി റെയില്‍വേ നിഷേധിക്കുന്നു.
കോട്ടയത്തുനിന്ന് എറണാകുളത്തെത്തി ദീര്‍ഘദൂര യാത്ര നടത്തുന്നവര്‍ ഏറെപ്പേരാണ്. പാലരുവി, ജയന്തി, ഐലന്‍ഡ്, മലബാര്‍, വഞ്ചിനാട്, വേണാട്, ചെന്നൈ മെയില്‍ വണ്ടികളെ ആശ്രയിച്ചാണ് നല്ലൊര ശതമാനംപേരും യാത്ര ചെയ്യുന്നത്. ഈ വണ്ടികളിലെ തിരക്കിന് യാതൊരു കുറവുമില്ല.
രാവിലെ എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാര്‍ കോട്ടയത്തുനിന്നും ശ്വാസമടക്കിയാണ് യാത്ര ചെയ്യുന്നത്. എറണാകുളത്തുനിന്ന് ഉച്ചകഴിഞ്ഞ് 2.40നു പുറപ്പെട്ടിരുന്ന കൊല്ലം മെമുവിന്റെ സമയം കോവിഡിനുശേഷം മാറ്റിയതാണ് കൊല്ലം യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയത്. വൈകുന്നേരം 3.30നുള്ള പരശുറാം എക്സ്പ്രസ് കഴിഞ്ഞാല്‍ 5.40നുള്ള മെമു മാത്രമാണ് കൊല്ലം ഭാഗത്തേക്ക് കോട്ടയത്തുനിന്നുള്ള യാത്രക്കാര്‍ക്ക് ആശ്രയം.
പതിവു യാത്രക്കാരും വിദ്യാര്‍ഥികളും മണിക്കൂറുകളോളം കാത്തിരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. 5.40ന് പുറപ്പെടുന്ന എട്ടു കോച്ചുകള്‍ മാത്രമുള്ള കൊല്ലം മെമു അഞ്ചോടെ യാത്രക്കാരെ ക്കൊണ്ട് നിറയും. ജൂണ്‍ മുതല്‍ മണ്‍സൂണ്‍ ഷെഡ്യൂള്‍ വരാനിരിക്കേ ഗംഗാനഗര്‍, ഗരീബ്, ലോക്മാന്യ തിലക് - കൊച്ചുവേളി ട്രെയിനുകളുടെ സമയത്തില്‍ മൂന്നുമണിക്കൂറിലേറെ വ്യത്യാസം വരും. ഇതോടെ മെമുവിലെ തിരക്ക് പാരമ്യത്തിലെത്തും.
എറണാകുളത്തുനിന്ന് ഉച്ചകഴിഞ്ഞ് 1.55നുള്ള പരശുറാമിനും 5.20നുള്ള വേണാടിനും ഇടയില്‍ കൊല്ലത്തേക്ക് ഒരു മെമു അനുവദിച്ചാല്‍ വലിയ ആശ്വാസമാകും. 1.30ന് ഗുരുവായൂരില്‍നിന്ന് എറണാകുളത്തേക്കുള്ള പാസഞ്ചര്‍ കൊല്ലത്തേക്കു ദീര്‍ഘിപ്പിച്ചാല്‍ വൈകുന്നേരത്തെ തിരക്കിനു കുറവു വരും.