എലിപ്പനിമരണങ്ങൾ കൂടുന്നു; ജാഗ്രത
1568499
Thursday, June 19, 2025 2:04 AM IST
തൃശൂർ: എലിപ്പനിമരണങ്ങൾ കൂടുന്നു. ജാഗ്രത വേണമെന്നും സ്വയംചികിത്സ പാടില്ലെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
ഒന്നരമാസം പിന്നിടുന്പോഴേക്കും ജില്ലയിൽ 21 പേർക്കാണ് എലിപ്പനി ബാധിച്ചത്. 26 പേർ രോഗലക്ഷണങ്ങളോടെ ചികിത്സതേടിയപ്പോൾ നാലു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ എട്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ മേയ് മാസംമാത്രം മൂന്നുമരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മേയിൽ 16 പേർക്കും ഈ മാസം അഞ്ചുപേർക്കും എലിപ്പനി സ്ഥിരീകരിച്ചപ്പോൾ കഴിഞ്ഞമാസം 14 പേരും ഈ മാസം 12 പേരും രോഗലക്ഷണങ്ങളോടെ ചികിത്സ തേടി.
മുൻവർഷങ്ങളെ അപേക്ഷിച്ച് എലിപ്പനിയുടെ എണ്ണത്തിൽ കാര്യമായ വർധന രേഖപ്പെടുത്തിയിട്ടില്ലെങ്കിലും മരണങ്ങൾ വർധിക്കുന്നതായാണ് റിപ്പോർട്ട്. ജില്ലയുടെ എല്ലാ ഭാഗങ്ങളിലും എലിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
എലിപ്പനി വരുംവഴി
എലി, പട്ടി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രവും വിസർജ്യങ്ങളുംവഴി പകരുന്ന രോഗമാണ് എലിപ്പനി. ഇവയുടെ മൂത്രവും വിസർജ്യവുംവഴി മണ്ണിലും വെള്ളത്തിലും എത്തുന്ന രോഗാണുക്കൾ മുറിവുകൾവഴി ശരീരത്തിൽ എത്തിയാണ് രോഗം ഉണ്ടാകുന്നത്.
ലക്ഷണങ്ങൾ
* ക്ഷീണത്തോടെയുള്ള പനി, തലവേദന, പേശിവേദന.
* കണ്ണിൽ ചുവപ്പ്.
* മൂത്രക്കുറവ്.
* മഞ്ഞപ്പിത്തലക്ഷണങ്ങളും കണ്ടേക്കാം.
മുൻകരുതൽ വേണം
* കാർഷികപ്രവൃത്തികളിലോ ശുചീകരണപ്രവർത്തനങ്ങളിലോ ഏർപ്പെടുന്നവർ കട്ടിയുള്ള ഗംബൂട്ടുകൾ, കൈയുറകൾ എന്നിവ ധരിക്കുക.
* കൈകാലുകളിലും മറ്റു ശരീരഭാഗങ്ങളിലും മുറിവുള്ളവർ മുറിവ് ഉണങ്ങുന്നതുവരെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്.
* ഡോക്സിസൈക്ലിൻ ഗുളികകൾ ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കുക.
* കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നത് കഴിവതും ഒഴിവാക്കുക.
* സംഭരണടാങ്കുകളിലെ ജലത്തിൽ എലിക്കാഷ്ഠം, മൂത്രം എന്നിവ വീഴുന്നില്ല എന്ന് ഉറപ്പുവരുത്തുക.
മഞ്ഞപ്പിത്തമാണെന്നു
കരുതരുത്: ഡിഎംഒ
എലിപ്പനിക്കു മഞ്ഞപ്പിത്തരോഗലക്ഷണങ്ങൾ കൂടി കാണിക്കുമെന്നുള്ളതിനാൽ മഞ്ഞപ്പിത്തം ആണെന്നു തെറ്റിദ്ധരിക്കരുതെന്നും നാടൻചികിത്സകളും മറ്റും ചെയ്യുന്നത് അപകടകരമാണെന്നും ഡിഎംഒ ടി.പി. ശ്രീദേവി പറഞ്ഞു. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക. സ്വയം ചികിത്സ ചെയ്യരുത് .
പനിയോ മറ്റു രോഗലക്ഷണങ്ങളുമായോ ചികിത്സതേടുന്പോൾ മലിനജലവുമായി സന്പർക്കമുണ്ടായിട്ടുണ്ടെങ്കിൽ അത് ആരോഗ്യപ്രവർത്തകരെ പ്രത്യേകം അറിയിക്കുക.