മുടിക്കോട് സർവീസ് റോഡിന്റെ വീതി കൂട്ടുന്നു
1568779
Friday, June 20, 2025 2:06 AM IST
പട്ടിക്കാട്: ദേശീയപാതയിൽ മുടിക്കോട് ക്ഷേത്രത്തിനുമുന്നിലായി സർവീസ് റോഡ് വീതികൂട്ടുന്നതിനുള്ള പണികൾ ആരംഭിച്ചതായി മന്ത്രി കെ. രാജൻ അറിയിച്ചു. അടിപ്പാതയ്ക്കുവേണ്ടിയെടുത്ത കുഴിയിൽ മണ്ണിട്ടുനികത്തി രണ്ടു വാഹനങ്ങൾക്കു കടന്നുപോകാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
മണ്ണിട്ടുനികത്തുന്ന പണികൾ പുരോഗമിക്കുകയാണ്. തുടർന്നു ടാർ വേസ്റ്റ് ഉപയോഗിച്ച് ഉറപ്പിച്ചശേഷം വാഹനങ്ങൾ കടത്തിവിടും. കൂടാതെ സർവീസ് റോഡരികിൽ സ്ഥിതിചെയ്യുന്ന രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്ന നടപടികളും ഉടൻ ആരംഭിക്കും.
രണ്ടുദിവസം മഴ ഒഴിഞ്ഞുനിന്നാലുടൻ ഡ്രം മിക്സ് ഉപയോഗിച്ചു മുഴുവനായി ഓവർലേ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഗതാഗതം നിരോധിച്ചു
തൃശൂർ: മഴ ശക്തമായതിനെതുടർന്ന് കുറ്റൂർ- ചാമക്കാട് റോഡിൽ വിൽവെക്സ് കമ്പനി മുതൽ ചാമക്കാട് പാടം അവസാനിക്കുന്നതുവരെ വാഹനഗതാഗതം നിരോധിച്ചതായി പിഡബ്ല്യുഡി റോഡ്സ് സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. പാടത്തെ വെള്ളം റോഡിലേക്ക് ഒഴുകുന്നതിനെത്തുടർന്ന് അപകടസാധ്യതയുണ്ടെന്നു സ്ഥലം സന്ദർശിച്ചപ്പോൾ ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്നും വ്യക്തമാക്കി.
ലോറി താഴ്ന്നു;
കല്ലിടുക്കിൽ
വൻ കുരുക്ക്
പട്ടിക്കാട്: ദേശീയപാത കല്ലിടുക്കിൽ വൻ ഗതാഗതക്കുരുക്ക്. സർവീസ് റോഡിൽ കണ്ടെയ്നർ ലോറി താഴ്ന്നതോടെയാണ് ഗതാഗതക്കുരക്ക് രൂക്ഷമായത്. തൃശൂർ ഭാഗത്തേക്കുള്ള നിരവധി വാഹനങ്ങളാണ് ദേശീയപാതയിൽ കുടങ്ങിക്കിടക്കുന്നത്. കല്ലിടുക്ക് മുതൽ ആരംഭിച്ച കുരുക്ക് ചുവന്നമണ്ണ് വരെ നീണ്ടു. രാവിലെ ജോലിക്ക് പോകുന്ന നിരവധി ജീവനക്കാരാണ് റോഡിൽ കുടുങ്ങിക്കിടന്നത്.
ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം സ്ഥലം സന്ദർശിച്ചിരുന്നു. എന്നിട്ടും വേണ്ട പരിഹാരം കാണാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. സർവീസ് റോഡിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ വേണ്ട സംവിധാനങ്ങൾ ഇല്ലാത്തതാണ് പ്രധാന വിഷയം.
നിലവിൽ ജെസിബി ഉപയോഗിച്ചാണ് വാഹനങ്ങൾ തള്ളിമാറ്റിയിടുന്നത്. അതിനു പകരം അടിപ്പാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ ക്രെയിൻ സർവീസുകൾ ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. മാത്രമല്ല സർവീസ് റോഡ് സഞ്ചാരയോഗ്യമാക്കുകയും വേണം.