തൃശൂരിലെ വനഭൂമിപട്ടയ അപേക്ഷകള്‍ 25നകം സമര്‍പ്പിക്കാൻ നിർദേശം
1568504
Thursday, June 19, 2025 2:04 AM IST
തൃശൂർ: ജില്ലയിലെ വനഭൂമിപട്ടയത്തിനായി കേന്ദ്രാനുമതിക്കുള്ള അപേക്ഷകള്‍ 25 നകം പരിവേഷ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിലേക്ക് അയയ്ക്കാന്‍ മന്ത്രി കെ. രാജന് നിര്‍ദേശം നല്കി. സംയുക്തപരിശോധന പൂര്‍ത്തീകരിച്ചിട്ടുള്ള അപേക്ഷകളില്‍ ഓരോ സ്ഥലവും പ്രത്യേകം സര്‍വേ നടത്തി ടോപോ ഷീറ്റിലേക്കു മാറ്റിയാണു പരിവേഷ് പോര്‍ട്ടലിലൂടെ അയയ്ക്കുന്നത്.
വിവിധ താലൂക്കുകളിലായി 4,111 അപേക്ഷകളാണ് തയാറാക്കിയിട്ടുള്ളത്. റവന്യൂ മന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം എട്ടു സര്‍വേ ടീമുകള്‍ രൂപീകരിച്ച് പ്രത്യേക വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കിയാണ് 892.5301 ഹെക്ടര്‍ ഭൂമി അളന്ന് പ്രത്യേകം സ്കെച്ചുകള്‍ തയാറാക്കിയത്. പ്രത്യേക ഓഫീസും അനുവദിച്ചിരുന്നു.
തൃശൂര്‍ -1590, തലപ്പിള്ളി -1,643, ചാലക്കുടി -1,430, കുന്നംകുളം -19, മുകുന്ദപുരം -57 എന്നിങ്ങനെയാണ് ഇപ്പോള്‍ അയയ്ക്കുന്ന അപേക്ഷകള്‍. 230 പട്ടയങ്ങള്‍ എൽഎ നമ്പർ ഒന്ന് ഓഫീസില്‍ വിതരണത്തിനു തയാറായിട്ടുണ്ട്. 359 പട്ടയഫയലുകളിലുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നു മന്ത്രി പറഞ്ഞു. വിവരശേഖരണത്തില്‍ ജില്ലയില്‍ ലഭിച്ച 8,355 അപേക്ഷകളില്‍ സംയുക്തപരിശോധന വേഗത്തിൽ പൂർത്തിയാക്കി നടപടികള്‍ ആരംഭിക്കാനും മന്ത്രി നിര്‍ദേശം നല്കി.
യോഗത്തില്‍ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത, ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, റവന്യൂ അഡീഷണല്‍ സെക്രട്ടറി അനു എസ്. നായര്‍, എല്‍.ആര്. ഡെപ്യൂട്ടി കളക്ടര്‍ ജ്യോതി, ഡെപ്യൂട്ടി കളക്ടര്‍ രാജേഷ്, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.