യാത്ര പുറപ്പെടാം, മണിക്കൂറുകൾക്കുമുൻപേ
1568778
Friday, June 20, 2025 2:06 AM IST
തൃശൂർ: നിങ്ങളിതുവരെ പുറപ്പെട്ടില്ലേ എന്നു മാന്നാർ മത്തായി സ്പീക്കിംഗ് സിനിമയിൽ ഇന്നസെന്റിനോടു ചോദിക്കുന്പോൾ ഒരു മണിക്കൂർമുൻപേ പുറപ്പെടണോ, പുറപ്പെട്ടു എന്നു മറുപടി പറയുന്നുണ്ട്. തൃശൂരിൽനിന്ന് പുഴയ്ക്കൽവഴി ഗുരുവായൂർ ഭാഗത്തേക്കോ തിരിച്ചോ വരുന്നവർ ഈ ഡയലോഗ് മനസിലോർത്തുകൊണ്ട് ഒന്നല്ല , രണ്ടു മണിക്കൂർ മുൻപേ പുറപ്പെടുക.
കാരണം, അയ്യന്തോൾവഴി വളഞ്ഞ് അവിടത്തെ കുരുക്കെല്ലാം മറികടന്ന് പുഴയ്ക്കലിലെ തീരാക്കുരുക്കിനുള്ളിലൂടെ നിന്നും ഇഴഞ്ഞും കുത്തിക്കയറ്റിയും മറ്റു വണ്ടികളിലുള്ളവരുടെ തെറിവിളികേട്ടും പോലീസിന്റെ നിർദേശംകേട്ടും ഗട്ടറുകളിൽനിന്ന് ഗട്ടറുകളിലേക്കു ചാഞ്ചാടിയും മുതുവറയിലെത്തുന്പോൾ ഒരിഞ്ചുപോലും മുന്നോട്ടുപോകാതെ നിശ്ചലം മണിക്കൂറുകൾ നീണ്ടുനിവർന്നു കിടന്നും മുതുവറ താണ്ടുന്പോഴേക്കും സമയം ഒരുപാടു കഴിഞ്ഞിട്ടുണ്ടാകും.
മാസങ്ങളായി ഇതുവഴി കടന്നുപോകുന്ന വാഹനയാത്രക്കാർ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഗുരുവായൂരിൽ വിവാഹം നടത്തണമെന്ന നേർച്ചയും ആഗ്രഹവും നിറവേറ്റാൻ പുഴയ്ക്കൽവഴി ഗുരുവായൂരിലേക്കു പോവുകയാണെങ്കിൽ തലേദിവസംതന്നെ പോവുക. കൃത്യസമയത്തു യാത്ര പുറപ്പെട്ടാൽ താലികെട്ടിനു സമയത്തെത്താൻ കഴിയില്ല. സിനിമ കാണാനായാലും നെടുന്പാശേരി വിമാനത്താവളത്തിലേക്കായാലും മണിക്കൂറുകൾക്കു മുന്പുതന്നെ പുറപ്പെടണം.
റോഡ് നവീകരണവും തകർന്നുതരിപ്പണമായ റോഡുമെല്ലാം ചേർന്നാണ് ഈ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. പരിഹാരം കണ്ടെത്താൻ ഇതുവരെയായിട്ടില്ല.