മഴ + ബ്ലോക്ക് = തോരാദുരിതം
1568776
Friday, June 20, 2025 2:06 AM IST
തൃശൂർ: ശക്തമായ മഴ തുടർന്ന ജില്ലയിൽ ഇന്നലെയും ജനങ്ങൾക്കു സമ്മാനിച്ചതു തീരാമഴയിലെ തോരാദുരിതമാണ്. മഴയും റോഡുകളിലെ നിർമാണപ്രവർത്തനങ്ങളും കുഴിയും ഗതാഗതക്കുരുക്കുമാണ് ഭൂരിഭാഗംപേരെയും നട്ടംതിരിച്ചതെങ്കിൽ പോലീസിന്റെ ഗതാഗതനിയന്ത്രണത്തിൽ കെഎസ്ആർടിസി യാത്രക്കാരും കുടുങ്ങി.
നഗരത്തിൽതന്നെ എംജി റോഡ്, കിഴക്കേകോട്ട, റെയിൽവേ സ്റ്റേഷൻ പരിസരം, പൂത്തോൾ റോഡ്, വഞ്ചിക്കുളം റോഡ് എന്നിവിടങ്ങളിൽ ഏറെനേരം കഴിഞ്ഞാണ് വാഹനങ്ങൾക്ക് അല്പദൂരമെങ്കിലും സഞ്ചരിക്കാൻ കഴിഞ്ഞത്.
ഇതിനിടെ കെഎസ്ആർടിസി പരിസരത്തെ പോലീസിന്റെ അശാസ്ത്രീയനിയന്ത്രണം കെഎസ്ആർടിസി യാത്രക്കാരെയും ഏറെ വലച്ചു. സ്റ്റാൻഡിലേക്കു കയറാൻ വന്ന വാഹനങ്ങളെ പ്രധാന പ്രവേശനകവാടത്തിൽ കൂടി കയറാൻ സമ്മതിക്കാതിരുന്നതും ബസ് ജീവനക്കാരുടെ എതിർപ്പിനു വഴിവച്ചു.
സ്റ്റാൻഡ് ചുറ്റി വരുന്ന വാഹനങ്ങളെ വീണ്ടും ചുറ്റിച്ച് സ്റ്റാൻഡിലേക്കു കയറാൻ പറഞ്ഞതാണ് എതിർപ്പിന് ഇടയാക്കിയത്. ഇതിനുപുറമെ ഒരേസമയം ബസുകൾ സ്റ്റാൻഡിലേക്കു കയറാനും ഇറങ്ങാനും ശ്രമിച്ചതും വലിയരീതിയിൽ ഗതാഗതസ്തംഭനം സൃഷ്ടിച്ചു.