പാലിയേക്കര ടോൾ കേസ്: സംസ്ഥാന സർക്കാർ നിലപാട് ദുരൂഹമെന്നു ജോസഫ് ടാജറ്റ്
1568993
Saturday, June 21, 2025 12:57 AM IST
തൃശൂർ: വർഷാവർഷം സെപ്റ്റംബർ ഒന്നിനു ടോൾനിരക്ക് വർധിപ്പിക്കുന്നതിനെതിരേ കേരള ഹൈക്കോടതിയിൽ നൽകിയ കേസിൽ ഒന്നാം എതിർകക്ഷിയായ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാട് ദുരൂഹമാണെന്നു ഡിസിസി പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവുമായ അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.
കേസിന്റെ അവസാനവാദം നടന്നുവരികയാണ്. ഈ മാസം 23 നാണു ഇനി കേസെടുക്കുക. സംസ്ഥാന സർക്കാർ ഇതുവരെ ഒരു കൗണ്ടർപോലും നൽകിയിട്ടില്ല. ഇക്കാര്യത്തിൽ സർക്കാർ ഇനിയെങ്കിലും നിലപാടു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊതുമരാമത്ത് മന്ത്രിക്കു കത്തുനൽകി.
ജസ്റ്റീസുമാരായ മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവർ അംഗങ്ങളായ ഡിവിഷൻ ബഞ്ചാണു വാദം കേൾക്കുന്നത്. ആവശ്യത്തിനു സേവനം നൽകാതെ ടോൾ പിരിക്കാൻ എന്തവകാശമെന്നു കോടതി ചോദിച്ചിട്ടും സംസ്ഥാനസർക്കാർ മൗനം ദീക്ഷിക്കുന്നതു കരാർകമ്പനിയെ സഹായിക്കാനാണെന്നു ജോസഫ് ടാജറ്റ് കുറ്റപ്പെടുത്തി.
നിബന്ധനകൾ പാലിക്കാതെയും കരാറിലെ പഞ്ച് ലിസ്റ്റിലെ പ്രവൃത്തികൾ ചെയ്തുതീർക്കാതെയും സേഫ്റ്റി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്ന പരിഹാരമാർഗങ്ങൾ പൂർത്തിയാക്കാതെയും ടോൾനിരക്ക് വർധിപ്പിക്കരുതെന്ന ആവശ്യവുമായാണു ജോസഫ് ടാജറ്റ് കോടതിയെ സമീപിച്ചിട്ടുള്ളത്.