ദേശീയപാത നിർമാണം: വീഴ്ചകൾക്കെതിരേ നടപടിക്കു നിർദേശം
1568991
Saturday, June 21, 2025 12:57 AM IST
തൃശൂർ: ജില്ലാ റോഡ് സുരക്ഷാസമിതി യോഗം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ ചേർന്നു.
ദേശീയപാത 544ൽ നിർമാണപ്രവർത്തനങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയാണ് നടക്കുന്നതെന്നു മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് യോഗത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ യോഗത്തിലും ഇക്കാര്യങ്ങൾ പരിഹരിക്കണമെന്നു നിർദേശം ഉണ്ടായിട്ടും നടപടിയുണ്ടായില്ലെന്നു യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ, നിർമാണത്തിലെ സുരക്ഷാവീഴ്ചയെത്തുടർന്ന് അപകടമെന്തെങ്കിലുമുണ്ടായാൽ കരാറുകാർക്കും ദേശീയപാത അഥോറിറ്റിക്കുമെതിരേ നിയമനടപടി സ്വീകരിക്കുമെന്നു ചൂണ്ടിക്കാട്ടി നോട്ടീസ് നൽകാൻ കളക്ടർ നിർദേശം നൽകി.
പൊതുറോഡുകളിൽ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, ആർച്ചുകൾ തുടങ്ങിയവ നീക്കംചെയ്യാൻ റോഡ് സുരക്ഷാ കമ്മീഷണർ നിർദേശം നൽകിയിരുന്നു. ജില്ലയിലെ റോഡുകളിൽ ഇത്തരത്തിലുള്ളവ അനധികൃതമായി സ്ഥാപിച്ചിട്ടുണ്ടോയെന്നു പരിശോധിച്ച് നോട്ടീസ് നൽകുവാൻ പോലീസിനും മോട്ടോർ വാഹനവകുപ്പിനും തദ്ദേശസ്ഥാപനങ്ങൾക്കും നിർദേശം നൽകി.
പല നടപ്പാതകളിലെയും സ്ലാബുകൾ തകർന്നും കാടുപിടിച്ചുമാണ് കിടക്കുന്നതെന്ന് യോഗത്തിൽ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. കാടുവെട്ടിത്തെളിച്ച് ഫുട്പാത്തുകൾ സഞ്ചാരയോഗ്യമാക്കുവാനും തകർന്ന സ്ലാബുകൾ നീക്കി പുതിയവ സ്ഥാപിക്കുന്നതിനും നടപടികൾ സ്വീകരിക്കുവാൻ പിഡബ്ല്യുഡിക്കും എൻഎച്ച്ഐഎക്കും കെഎസ്ടിപിക്കും കളക്ടർ നിർദേശം നൽകി.
കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കോലഴി പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ, സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, ആർടിഒ (എൻഫോഴ്സ്മെന്റ്) കെ.ബി. സിന്ധു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.