മഴ, റോഡ്, തോട്, പിന്നെ മ്മ്ടെ സ്റ്റാൻഡും
1568992
Saturday, June 21, 2025 12:57 AM IST
സി.ജി. ജിജാസൽ
തൃശൂർ: വട്ടത്തിൽചുറ്റി കഷ്ടത്തിലായി ബസുകളും യാത്രക്കാരും, തൃശൂരിൽ ആനവണ്ടി കയറാൻ അഭ്യാസിയാകണം! ആളുകൾമാത്രമല്ല, ബസുകളും. മഴ ശക്തമായതോടെ ഇരുചക്രവാഹനങ്ങൾക്കു താത്കാലിക അവധി നൽകിയും അല്ലാതെയും ബസുകളിൽ അഭയംതേടുന്ന യാത്രക്കാരെയാണ് ഒരു ബസ് സ്റ്റാൻഡും ചില ഉദ്യോഗസ്ഥരുംകൂടി ദുരിതത്തിലാക്കുന്നത്.
കോടികൾ വകയിരുത്തിയുള്ള വികസനപ്രവർത്തങ്ങൾക്കു സാക്ഷ്യംവഹിക്കുമെന്നു പറഞ്ഞ കെഎസ്ആർടിസി സ്റ്റാൻഡിൽ മഴ കനത്തതോടെ രൂപപ്പെട്ട ചോർച്ചയും വെള്ളക്കെട്ടും ചെളിക്കുളവും യാത്രക്കാരെയും ബസ് ജീവനക്കാരെയും ഒരുപോലെയാണ് നട്ടംതിരിക്കുന്നത്.
സ്ഥലപരിമിതി നേരിടുന്ന സ്റ്റാൻഡിൽ ബസുകൾക്കു സുഗമമായി കയറാനും ഇറങ്ങാനും സിഗ്നൽസംവിധാനം നടപ്പാക്കിയെങ്കിലും ഇപ്പോഴും ബസുകൾ പഴയപടിതന്നെ പോകുന്നതു പ്രദേശത്തു ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെ പ്രവേശനകവാടത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർ തലയിലും തോളിലും ലഗേജ് ചുമന്നും വെള്ളത്തിലിട്ട കല്ലിൽകൂടി ചാടി ച്ചാടിയുമാണ് സ്റ്റാൻഡിലേക്കു പ്രവേശിക്കുന്നത്.
കുഴികൾ നിറഞ്ഞ സ്റ്റാൻഡിൽ നിന്നുതിരിയാനാവാതെ ബസുകൾ ബുദ്ധിമുട്ടുന്പോൾ, മഴപെയ്താൽ ചോർന്നൊലിക്കുന്ന സ്റ്റാൻഡ് കെട്ടിടത്തിൽ കുടപിടിച്ചിരിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ഇതിനിടെ ദൂരങ്ങൾ താണ്ടിയെത്തുന്ന ബസുകളെ വീണ്ടും തിക്കിലും തിരക്കിലും വട്ടംചുറ്റിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ അശാസ്ത്രീയഗതാഗതനിയന്ത്രണവും യാത്രക്കാരെയും ജീവനക്കാരെയും ഏറെ വലയ്ക്കുന്നുണ്ട്.
നവീകരണപ്രവർത്തനങ്ങൾക്കായി നേരത്തേ പ്രഖ്യാപിച്ച പല പദ്ധതികളും ചാറ്റൽമഴയായി ഒതുങ്ങിയെങ്കിലും, നിലവിൽ പി. ബാലചന്ദ്രൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് രണ്ടരക്കോടി രൂപ അനുവദിക്കുകയും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറെ നിർമാണ ഉദ്യോഗസ്ഥനായും നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത മഴയ്ക്കുമുൻപേയെങ്കിലും നവീകരണം നടപ്പാക്കുമോയെന്ന് ഇനി കണ്ടറിയണമെന്നും യാത്രക്കാർ പറഞ്ഞു.