പെയ്തൊഴിയാതെ ദുരിതം; വെള്ളം ഇറങ്ങുന്നില്ല
1568997
Saturday, June 21, 2025 12:57 AM IST
ഇരിങ്ങാലക്കുട: കരുവന്നൂര്‍ പുഴയിലും കെഎല്‍ഡിസി കനാലിലും ഇലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ കൂടുതല്‍ വെള്ളക്കെട്ടിലായി. കഴിഞ്ഞ ദിവസത്തേതിനെക്കാല് കൂടുതല്‍ പേരാണ് ഇന്നലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്.
ഇരിങ്ങാലക്കുട നഗരസഭയിലെ പൊറത്തിശേരി, കാട്ടൂര്‍, കാറളം, പടിയൂര്‍, മുരിയാട് എന്നീ പഞ്ചായത്തുകളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പുളിക്കലച്ചിറ താത്കാലിക ബണ്ടിലൂടെ വെള്ളം ഒഴുക്കിക്കളായന് ശ്രമങ്ങള്‍ ആരംഭിച്ചതോടെ പ്രദേശത്തെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്.
റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നന്തി - കരാഞ്ചിറ റൂട്ടിലും മൂര്‍ക്കനാട് -കാറളം റൂട്ടിലും തൊമ്മാന പാടത്ത് വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് തൊമ്മാന - ചെങ്ങാറ്റുമുറി റോഡിലെയും ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.
മുകുന്ദപുരം താലൂക്കില്‍ 345 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. 131 വീടുകളില്‍നിന്നും 139 പുരുഷന്മാരും 159 സ്ത്രീകളും 47 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. എടത്തിരിഞ്ഞി എച്ച്ഡിപി സ്കൂളില്‍ 33 വീടുകളില്‍ നിന്നായി 65 പേരും കാറളം എഎല്‍പി സ്കൂളില്‍ 29 വീടുകളില്‍ നിന്നും 82 പേരും കരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂളില്‍ 14 വീടുകളില്‍നിന്ന് 60 പേരും കാട്ടൂര്‍ പോംപെ സെന്റ് മേരീസ് സകൂളില്‍ 23 വീടുകളില്‍ നിന്നും 60 പേരും കാമ്പുകളിലുണ്ട്.
വേളൂക്കര പഞ്ചായത്ത് കെട്ടിടം, താണിശേരി ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍, കരുവന്നൂര്‍ സെന്റ് ജോസഫ്സ് സ്കൂള്‍, എടക്കുളം എസ്എന്‍ സ്കൂള്‍, പുല്ലൂര്‍ സാംസ്കാരിക നിലയം, പുല്ലൂര്‍ എസ്എന്‍ സ്കൂള്‍, തൊട്ടിപ്പാള്‍ യുപി സ്കൂള്‍ എന്നിവടങ്ങളിലും കാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.