നീരൊഴുക്കുതടഞ്ഞ സംഭവം അന്വേഷിക്കാനെത്തിയ ജനപ്രതിനിധിക്കെതിരേ വധഭീഷണി മുഴക്കിയതായി പരാതി
1568999
Saturday, June 21, 2025 12:57 AM IST
എസ്.എൻ. പുരം: വെള്ളത്തിന്റെ നീരൊഴുക്ക് തടഞ്ഞ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ ജനപ്രതിനിധിക്കെതിരെ വധഭീഷണി മുഴക്കിയതായി പരാതി. ശ്രീനാരായണപുരം പഞ്ചായത്ത് പ്രദേശങ്ങളിലെ പല തോടുകളും വ്യാപകമായി സ്വകാര്യ വ്യക്തികൾ മൂടിയതിനെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.
രണ്ടാം വാർഡിൽ പോഴങ്കാവ് വെസ്റ്റ് ഭാഗത്ത് രജിത സുന്ദരൻ റോഡിനു പടിഞ്ഞാറുവശത്ത് വിവിധ തോടുകളിലൂടെ ഒഴുകി എത്തിച്ചേരുന്ന മഴവെള്ളം സ്വകാര്യ വ്യക്തിയുടെ തോട്ടിലൂടെ വടക്കോട്ടൊഴുകി മറ്റൊരു തോട്ടിൽ ചെന്നുചേർന്നശേഷം പെരുന്തോട്ടിൽ എത്തിച്ചേരുകയായിരുന്നു പതിവ്.
എന്നാൽ സ്ഥലമുടമയായ മരോട്ടിക്കൽ ജോബി വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടു ത്തുകയും തുടർന്ന് പഞ്ചായത്ത് ദുരന്തനിവാരണസേനയുടെ നേതൃത്വത്തിൽ തടസംനീക്കി വെള്ളം ഒഴുക്കിവിട്ട ജനപ്രതിനിധിയായ ജയ സുനിൽരാജിനെതിരെ വധഭീഷണി മുഴക്കുകയും ചെയ്തു. ഈ പ്രദേശത്ത് പ്രായം ചെന്നവരും വിധവകളും രോഗികളും ഉൾപ്പെടുന്ന പത്തോളം കുടുംബങ്ങൾ വെള്ളക്കെട്ടുമൂലം ദുരിതമനുഭവിച്ചുകൊണ്ടിരിക്കുക യാണ്.
പരമ്പരാഗതമായി വലിയ തോതിൽ വെള്ളം പെരുന്തോടിലേക്ക് ഒഴുകിപ്പോയിരുന്ന സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തോടുകൾ നികത്തപ്പെട്ടതിനാൽ മഴക്കാലത്ത് അതിരൂക്ഷമായ വെള്ളക്കെട്ടും വേനൽക്കാലത്ത് ശുദ്ധജലക്ഷാമവും നിലനിലക്കുന്ന പരിസ്ഥിതി ലോലപ്രദേശമാണിത്.
ശ്രീനാരായണപുരം സ്റ്റാന് ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ ജയ സുനിൽ രാജിനെതിരെ ഫോണിലൂടെയാണ് ജോബി ഭീഷണി മുഴക്കിയത്. മുമ്പും ഇയാൾ തനിക്കെതിരെ ഭീഷണി ഉയർത്തി സംസാരിച്ചിട്ടുണ്ടെന്നും ജനപ്രതിനിധി പറഞ്ഞു.
സംഭവത്തിൽ ജയ സുനിൽരാജ് മതിലകം പോലീസിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. ജനപ്രതിനിധിക്കെതിരെ ഉണ്ടായ ഭീഷണി സംബന്ധി ദുരന്തനിവാരണ ആക്ട് പ്രകാരം നിയമനടപടികളിലേക്ക് പഞ്ചായത്തും കടന്നിട്ടുണ്ട്.