തൊഴിലുറപ്പുതൊഴിലാളികൾക്ക് സഹ. ബാങ്കിന്റെ ജപ്തിനോട്ടീസ്
1568986
Saturday, June 21, 2025 12:57 AM IST
എരുമപ്പെട്ടി: ഗ്രാമപഞ്ചായത്തിലെ 19 തൊഴിലുറപ്പ് തൊഴിലാളികൾക്ക് എരുമപ്പെട്ടി പഞ്ചായത്ത് സഹകരണ ബാങ്കിന്റെ ജപ്തി നോട്ടീസ്. സൗജന്യമാണെന്ന് വാഗ്ദാനംചെയ്ത് പഞ്ചായത്ത് ആട്ടിൻകൂടും പശുതൊഴുത്തും നിർമിച്ചുനൽകിയ തൊഴിലാളികൾക്കാണ് ജപ്തി ഭീഷണിയുള്ളത്. തൊഴിലാളികളുടെ പേരിൽ സിപിഎം ഭരണസമിതി തട്ടിപ്പുനടത്തിയെന്നാരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്.
2021- 22 സാമ്പത്തികവർഷത്തിലാണ് എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ പഞ്ചായത്തിലെ കർഷകരായിട്ടുള്ള തൊഴിലുറപ്പ് തൊഴിലാളികൾക്ക് കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട് എന്നിവ തൊഴിലുറപ്പ് പദ്ധതിയിലൂടെ സൗജന്യമായി പണിതുനൽകാമെന്ന് അറിയിച്ച് അപേക്ഷ ക്ഷണിച്ചത്.
ആദ്യഘട്ടത്തിൽ 19 ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു. എടക്കര അഗ്രോ പ്രൊഡ്യൂസർ കമ്പനിയ്ക്ക് വെണ്ടറായി ചുമതലനൽകി. പിന്നീട് ഗുണഭോക്താക്കളെ വിളിച്ച് ഒരുലക്ഷം മുതൽ 1.60 ലക്ഷം രൂപ വരെ ഇവരുടെ പേരിൽ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എരുമപ്പെട്ടി പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിൽനിന്നു ലോൺ എടുപ്പിച്ചു.
ഈ തുക പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ എടക്കര സൊസൈറ്റിക്ക് കൈമാറുകയുംചെയ്തു. ഈ പണം പഞ്ചായത്ത് തിരിച്ചടയ്ക്കുമെന്നാണ് പ്രസിഡന്റ് ഗുണഭോക്താക്കളെ അറിയിച്ചിരുന്നത്. എന്നാൽ പണം ലഭിക്കാൻ കാലതാമസം നേരിട്ടപ്പോൾ പലപ്രാവശ്യം ഈ വിഷയം ഗ്രാമസഭയിൽ ഉൾപ്പെടെ ഗുണഭോക്താക്കൾ ഉന്നയിച്ചിരുന്നു. ബാങ്കിൽനിന്ന് യാതൊരുവിധ ബാധ്യതയും ഗുണഭോക്താക്കൾക്ക് വരില്ലെന്നും തുക പഞ്ചായത്ത് ഏറ്റെടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
എന്നാൽ മൂന്നു വർഷമായിട്ടും ബാങ്കിന് പണംനൽകാൻ പഞ്ചായത്ത് തയാറായില്ല. ഈ സാഹചര്യത്തിലാണ് തൊഴിലാളികളായ ഗുണഭോക്താക്കൾക്ക് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിനോട് വിവരം പറഞ്ഞപ്പോൾ തനിക്കറിയില്ലെന്നും ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നുമാണ് പ്രസിഡന്റ് പറയുന്നത്.
പ്രസിഡന്റ് ഉദ്ഘാടനംനടത്തിയ പദ്ധതിയെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് വഞ്ചനയാണെന്നും പാവപ്പെട്ട തൊഴിലാളികളെ ബലിയാടാക്കി വൻ തട്ടിപ്പാണ് പദ്ധതിയുടെ പേരിൽ നടത്തിയിട്ടുള്ളതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. പാവപ്പെട്ട കുടുംബങ്ങളെ ജപ്തിയിലേയ്ക്ക് തള്ളിവിട്ട പഞ്ചായത്ത് ഭരണസമിതി ഉടൻ ഇതിന് പരിഹാരംകാണണമെന്നും അല്ലാത്തപക്ഷം ഇവർക്ക് നീതിലഭിക്കുന്നതിനുവേണ്ടി ശക്തമായ സമര പരിപാടികളും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കോൺഗ്രസ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.
മണ്ഡലം പ്രസിഡന്റ് എം.എം നിഷാദ്, ബ്ലോക്ക് നേതാക്കളായ എൻ.കെ. കബീർ, പി.എസ്. സുനീഷ്, പഞ്ചായത്ത് മെമ്പർമാരായ എം.സി. ഐജു, റിജി ജോർജ് എന്നിവരോടൊപ്പം എത്തിയ ഗുണഭോക്താക്കൾ പഞ്ചായത്തിൽ പരാതിനൽകി.