ചെങ്ങറ സമരക്കാര്‍ക്കു ഭൂമി: പദ്ധതിയുടെ മേല്‍നോട്ടം റവന്യു സെക്രട്ടറിക്ക്
Tuesday, August 5, 2025 2:36 AM IST
കൊച്ചി: ചെങ്ങറ സമരക്കാര്‍ക്ക് ഭൂമി നല്കാന് പ്രഖ്യാപിച്ച പദ്ധതിയുടെ മേല്‍നോട്ടം നേരിട്ടു വഹിക്കാനും പുരോഗതി റിപ്പോര്‍ട്ട് മാസംതോറും സമര്‍പ്പിക്കാനും റവന്യു സെക്രട്ടറിയെ ഹൈക്കോടതി ചുമതലപ്പെടുത്തി.
ചെങ്ങറ ഭൂസമരത്തെത്തുടര്‍ന്ന് ഭൂമി നല്കാന് 2010 ല്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും ഇപ്പോഴും നടപടികളില്‍ പുരോഗതിയില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് എസ്. മനുവിന്റെ ഉത്തരവ്. പദ്ധതി ഫലപ്രദമായി നടപ്പാക്കാത്തതു ചൂണ്ടിക്കാട്ടി നല്‍കിയിട്ടുള്ള ഒരു കൂട്ടം ഹര്‍ജികളിലാണ് ഇടക്കാല ഉത്തരവ്.
2010 മുതല്‍ ചെങ്ങറ പദ്ധതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലുള്ളതായി കോടതി ചൂണ്ടിക്കാട്ടി. അനുവദിച്ച ഭൂമി ഉപയോഗ യോഗ്യമല്ലെന്ന ഹർജികളും കോടതിയുടെ പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിനും തര്‍ക്കമില്ല.
സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ഉത്തരവിടുകയും ചെയ്ത പദ്ധതി നടപ്പാക്കിക്കിട്ടാന്‍ പാര്ശ്വവത്കരിക്കപ്പെട്ടവരാണു കോടതിയെ സമീപിച്ചിട്ടുള്ളതെന്ന് അധികൃതര്‍ മനസിലാക്കണം. ഇനിയും വൈകാതെ പ്രശ്നം പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ആത്മാര്‍ഥമായ ശ്രമമുണ്ടാകുകയും വേണം.
പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനതലത്തില്‍ ലാൻഡ് റവന്യു കമീഷണര്‍ ചെയര്‍മാനായും ഏകോപനത്തിനായി ജില്ലകളിൽ സമിതികള്‍ രൂപീകരിച്ചിട്ടും ഇക്കാര്യത്തില്‍ ഉദ്ദേശിച്ച ഫലമുണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.